തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ ജീവനക്കാരനാകാന്‍ ആള്‍മാറാട്ടം നടന്നതായി പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം ഗുരുവായൂര്‍ ടെമ്പിള്‍ സിഐ യു.ബാലകൃഷ്ണനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
കഴിഞ്ഞ ജൂലൈ നാലിന് ഡ്യൂട്ടിക്കിടെ കുഴഞ്ഞ് വീണ് മരിച്ച ദേവസ്വം ഇലക്ട്രിക് വിഭാഗത്തിലെ സെക്കന്റ് ഗ്രേഡ് ഓവര്‍സിയറുടെ നിയമനം ആള്മാറാട്ടത്തിലൂടെയാണെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ആള്‍മാറാട്ടം നടന്നതായി ചൂണ്ടിക്കാട്ടി 2014 ഡിസംബര്‍ 17ന് ‘ജന്മഭൂമി’ വാര്‍ത്ത നല്‍കിയിരുന്നു. തുടര്‍ന്ന് ഡിജിപിക്ക് ലഭിച്ച പരാതിയിലാണ് അന്വേഷണം നടന്നത്.
തൃശൂര്‍ കണ്ടശ്ശാംകടവ് സ്വദേശിയായ ജീവനക്കാരന്റെ മരണശേഷം സഞ്ചയന കര്‍മ്മത്തിന്റെ വിവരമറിയിച്ച് കുടുംബാംഗങ്ങള്‍ പത്രത്തില്‍ നല്കിയ പരസ്യത്തില്‍ മറ്റൊരു പേരാണ് ചേര്‍ത്തിരുന്നത്. ഇതാണ് സംശയത്തിനിടയാക്കിയത്.
സഹോദരന്റെ പേരിലാണ് ഇയാള്‍ ദേവസ്വത്തില്‍ ജോലി നേടിയത്. സഹോദരന് ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. ഒരു വിവാദ ബോര്‍ഡ് അംഗത്തിന്റെ ഒത്താശയോടെയാണ് ആള്‍മാറാട്ടം നടന്നത്. സര്‍വീസിലിരിക്കെ മരണപ്പെട്ടതിനാല്‍ ആശ്രിത നിയമനത്തിനുള്ള നീക്കവും നടന്നിരുന്നു. ഇതിനായി വ്യാജ സര്‍ട്ടിഫിക്കറ്റും സംഘടിപ്പിച്ചു.
ആള്‍മാറാട്ടം നടന്നതായി പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞതോടെ പ്രതിക്കൂട്ടിലായത് ദേവസ്വം ബോര്‍ഡാണ്. ആള്‍മാറാട്ടം നടന്നില്ലെന്നാണ് ദേവസ്വം നിലപാട് സ്വീകരിച്ചിരുന്നത്. ആശ്രിതനിയമനം നല്‍കാനും നീക്കം നടത്തി. പോലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടും നിലപാട് തിരുത്താന്‍ ദേവസ്വം ബോര്‍ഡ് തയ്യാറായിട്ടില്ല. വിശദമായ അന്വേഷണം നടത്തി വ്യാജ നിയമനത്തിന് ഒത്താശ ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കാനും അധികൃതര്‍ക്ക് താത്പര്യമില്ല.
ഗുരുവായൂര്‍ ക്ഷേത്രത്തിന് ഭീകരാക്രമണ ഭീഷണിയുള്ളതായി ഇന്റലിജന്‍സ് ബ്യൂറോ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ദേവസ്വം ബോര്‍ഡിന്റെ നടപടി ക്ഷേത്ര സുരക്ഷയ്ക്ക് വെല്ലുവിളിയാണ്. ആള്‍മാറാട്ടം നടത്തിയും വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയും നിരവധി പേര് ദേവസ്വത്തില്‍ ജോലി നേടിയതായി സംശയിക്കുന്നുണ്ട്.
മറ്റ് സംസ്ഥാനങ്ങളിലെ തുല്യതാ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച് പത്തോളം പേര് അടുത്തിടെ പ്രൊമോഷന് നേടി. എന്നാല്‍ ജീവനക്കാരുടെ കൃത്യമായ വിവരങ്ങള്‍ പോലും അധികൃതരുടെ പക്കലില്ല. സ്ത്രീ പീഡനം ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കുറ്റങ്ങളില്‍ നടപടിക്ക് വിധേയരായവരെ സ്ഥാനക്കയറ്റം നല്കി സംരക്ഷിക്കുകയാണ് ദേവസ്വം അധികൃതര്‍ ചെയ്യുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: