തിരുവനന്തപുരം : കോടികളുടെ നേഴ്സിംഗ് റിക്രൂട്ട്മെന്റ് തട്ടിപ്പ് നടത്തിയ ഉതുപ്പ് വര്‍ഗീസിനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്. അതുകൊണ്ടാണ് ഇയാളെ ഇതേവരെ അറസ്റ്റ് ചെയ്യാന്‍ കഴിയാത്തതെന്നും വിഎസ് പ്രസ്താവനയില്‍ പറഞ്ഞു.
ഉമ്മന്‍ചാണ്ടി ചെയര്‍മാനും, ഉതുപ്പ് വര്‍ഗീസ് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായിരുന്ന പുതുപ്പള്ളിയിലെ ആശ്രയ ട്രസ്റ്റിനെ മറയാക്കിയാണ് കോടികളുടെ തട്ടിപ്പ് അരങ്ങേറിയിട്ടുള്ളത്. കമ്പനി ആക്ട് അനുസരിച്ച് 2007 ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ആശ്രയ ട്രസ്റ്റില്‍ ഉമ്മന്‍ചാണ്ടിയും ഉതുപ്പ് വര്‍ഗീസും യഥാക്രമം ചെയര്‍മാനും, ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായിരുന്നു. ഉതുപ്പ് വര്‍ഗീസിന്റെ ദുരൂഹമായ സാമ്പത്തിക ഇടപാടുകള്‍ ആശ്രയ ട്രസ്റ്റ് വഴിയാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
കുവൈറ്റിലേക്ക് നേഴ്സുമാരെ റിക്രൂട്ട്മെന്റ് ചെയ്ത കേസില്‍ കൊച്ചിയിലെ അല്‍ സറാഫാ ഏജന്‍സി ഉടമ ഉതുപ്പ് വര്‍ഗീസ് 250 കോടിയിലേറെ രൂപ വെട്ടിച്ചതായാണ് കേസ്. ഇയാളുടെ വെട്ടിപ്പിന് ഇരയായ നേഴ്സുമാര്‍ ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളിയിലെ വീട്ടില്‍ നിരാഹാരസമരം നടത്തിയിരുന്നു. അതിനുശേഷമുള്ള നാലുമാസത്തിനിടയിലാണ് ഇയാള്‍ വീണ്ടും തട്ടിപ്പ് നടത്തിയത്. എന്നുപറഞ്ഞാല്‍ ഉതുപ്പ് വര്‍ഗീസിന്റെ തട്ടിപ്പിന് ഉമ്മന്‍ചാണ്ടി എല്ലാവിധ സംരക്ഷണവും നല്കിക്കൊണ്ടിരിക്കുകയാണ് എന്നാണര്‍ത്ഥം.
അതുകൊണ്ടാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിട്ടും, കുവൈറ്റുമായി ഇന്ത്യയ്ക്ക് കുറ്റവാളികളെ കൈമാറുന്ന കരാര്‍ ഉണ്ടായിട്ടും കുവൈറ്റിലുള്ള ഉതുപ്പ് വര്‍ഗീസിനെ അറസ്റ്റ് ചെയ്യാതിരിക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസ് സകല തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും കേന്ദ്രമായി മാറിയിരിക്കുകയാണ്. പെണ്‍വാണിഭം, കള്ളക്കടത്ത്, സ്വര്‍ണ്ണക്കടത്ത്, സ്പിരിറ്റ് കടത്ത്, മണല്‍മാഫിയ, ഭൂമി കച്ചവടം എന്നിങ്ങനെയുളള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്പ്പെടുന്നവര്ക്കൊക്കെ അഭയവും ആശ്രയവുമായി പ്രവര്‍ത്തിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസാണ്.
പുതുപ്പള്ളി മാഫിയാ സംഘത്തെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. ഉതുപ്പ് വര്‍ഗീസും, സരിതയും, സലീംരാജും, പാവം പയ്യന് തോമസ് കുരുവിളയും, ജിക്കുമോനുമൊക്കെ ഈ മാഫിയാസംഘത്തിലെ കൂട്ടാളികളാണ്. ഇത്തരം തട്ടിപ്പുകളില്‍ നിന്നെല്ലാം രക്ഷനേടാനുള്ള കരുതലിന്റെ ഭാഗമായാണ് ഉമ്മന്‍ചാണ്ടി ഇപ്പോള്‍ ‘കരുതല്‍ 2015’ എന്ന പേരില്‍ ജനങ്ങളെ കബളിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നത്.
കോടികളുടെ തട്ടിപ്പ് നടത്തിയ ഉതുപ്പ് വര്‍ഗീസും ഉമ്മന്‍ചാണ്ടിയും തമ്മിലുള്ള അവിശുദ്ധ ബന്ധം സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണം. ഉതുപ്പ് വര്‍ഗീസിനെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുക വഴിയെ ഈ മാഫിയാ കൂട്ടുകെട്ടിന്റെ ചുരുളുകള്‍ അഴിക്കാനാവൂ എന്നും വിഎസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: