പൂര്‍ണജ്ഞാനം പൂര്‍ണ സ്നേഹം പോലെയാകുന്നു. ബുദ്ധദേവന്റെ ഈ മഹദ്വചനം മാനവരാശിക്കുള്ള രോഗശമന സ്പര്‍ശമാകുന്നു. ഇതിനെ കൂടാതെ നാം അധിവസിക്കുന്ന ഈ ഭൂഗോളം മുഴുവന്‍ തേനും പാലുമൊഴുക്കിയാലും മാനവകുലത്തിന്റെ ഒടുങ്ങാത്ത ദുഃഖത്തിനും യാതനക്കും ഒരു പരിഹാരവും കാണുവാന്‍ സാധ്യമല്ല. രാത്രിയേറെയായിക്കഴിഞ്ഞ ഈ ലോകത്ത് മരിച്ചവരെപ്പോലെ ജീവിച്ചുകൊണ്ടിരിക്കുകയാണ് നമ്മള്.
”ഭയരഹിതമായി ജീവിക്കുക ജ്ഞാനത്തിന്റെ ആരംഭമത്രെ!” ഇവിടെത്തന്നെയാണ് സ്നേഹത്തിന്റെയും സുഖത്തിന്റെയും ആരംഭം. ഉപനിഷത്തുക്കളുടെ മൂലതത്വവും ഇതുതന്നെയായിരുന്നു. സ്വാമി വിവാകാനന്ദന് പറയുന്നത് കേള്‍ക്കുക ”സര്‍വവിധ അജ്ഞാനക്കൂമ്പാരങ്ങളുടെയും മേല്‍വന്നു പതിച്ച് അവയെ തകര്‍ത്തുകളയുന്ന ആറ്റംബോംബാകുന്നു- ‘അ ഭയം’ എന്ന ഉപനിഷദ് പദം. അ ഭയം എന്നാല്‍ ഭയമില്ലാത്ത ഭയരഹിതമായ അവസ്ഥ എന്നര്‍ത്ഥം. നാം നേടിയെടുക്കേണ്ട യഥാര്‍ത്ഥ ജ്ഞാനം ഇതുതന്നെയാകുന്നു, എന്നുസാരം.
”മഹാജ്ഞാനിയായ ഒരാളെ കാണുക വളരെ പ്രയാസം. ഇങ്ങനെയൊരാളെ ഭൂമിയിലെല്ലായിടത്തും കാണുവാന്‍ സാധ്യമല്ല. എവിടെ അത്തരം ഒരു ജ്ഞാനി പിറക്കുന്നുവോ ആ കുടുംബം ആനന്ദത്തോടെ സര്‍വം മറന്നു തുള്ളുന്നു.” എന്നു ഗൗതമബുദ്ധന്. മനുഷ്യവംശത്തിന്റെ വാടാമലരുകളാകുന്നു യഥാര്‍ത്ഥജ്ഞാനികള്‍. അവരുടെ ഹൃദയത്തില്‍നിന്ന് വാര്ന്നുവീഴുന്ന ജ്ഞാനത്തിന്റെ തേന്‍കണങ്ങള്‍ എല്ലാദിവസവും നുകരുകയാണെങ്കില് ഈ ഇരുണ്ടലോകത്തിലിരുന്നും നമുക്കുവെളിച്ചത്തെ ദര്‍ശിക്കാം.
പുരാണങ്ങളില്‍ പരാമര്‍ശിക്കുന്ന ധര്‍മവ്യാധന്‍ (ഇറച്ചിവെട്ടുകാരന്) പോലും മഹാജ്ഞാനിയായിരുന്നു എന്നുകാണാം.
‘ടു നോ അവേഴ്സെല്ഫ്’ നമ്മെത്തന്നെ മനസ്സിലാക്കുക എന്നതുതന്നെ മഹാജ്ഞാനമാകുന്നു. യേശുദേവന് പറഞ്ഞിട്ടുണ്ട് ”എല്ലാമറിഞ്ഞിട്ടും തന്നെ അറിയുന്നതില്‍ പരാജയപ്പെടുന്നവന് എല്ലാത്തിനെപ്പറ്റിയുള്ള അറിവും നഷ്ടമാകുന്നു” എന്ന്.
നമുക്ക് ബുദ്ധദേവന്റെ ജീവിതത്തിലേക്ക് ഒന്നുതിരിഞ്ഞുനോക്കാം. ബുദ്ധദേവന് ജ്ഞാനോദയം ഉണ്ടായപ്പോല്‍ അദ്ദേഹത്തോട് ചോദിക്കപ്പെട്ടുവത്രെ!
അങ്ങ് ഒരീശ്വരനാണോ?
അല്ല! അദ്ദേഹം പറഞ്ഞു.
അങ്ങ് ഒരു പുണ്യാത്മാവാണോ?
അല്ല!
അപ്പോള്‍ അങ്ങ് ആരാണ്?
അപ്പോള്‍ അദ്ദേഹമരുളി…. ‘ഞാന്‍ ഉണര്‍ന്നവനാകുന്നു’ ഇത്തരത്തില്‍ ഉണര്വിലെത്താത്ത ഒരാള്‍ക്ക് പരമമായതിനെപ്പറ്റി യാതൊരറിവും സ്വന്തമായിത്തീരുന്നില്ല നമ്മില്‍ ഭൂരിഭാഗവും അത്തരക്കാരാണ്.
ഒരാള്‍ നമ്മോടു ചോദിക്കുന്നു.
ദൈവമുണ്ടോ?
ആത്മാവുണ്ടോ?
എനിക്കറിയില്ല.
ജീവിതത്തിന് ഒരു ലക്ഷ്യമുണ്ടോ?
അറിയില്ല.
ഇവിടെ ‘അറിയില്ല’ എന്നതാണ് ജീവിതത്തിന്റെ ആത്യന്തികമായ ചോദ്യങ്ങള്‍ക്കൊക്കെയുള്ള ഒരേയൊരുത്തരം. ഈ ഉത്തരത്തില്‍ നമ്മുടെ മുഴുവന്‍ അറിവും അടങ്ങിയിരിക്കുന്നു.
ഭൗതികജ്ഞാനം നമുക്ക് വളരെയധികം ഉണ്ട് പക്ഷെ! ‘ംവീ മാ ശ ?’ ഞാനാരാകുന്നു എന്ന ചോദ്യത്തിന് ഉത്തരമാരായുമ്പോള് നാം അധികമധികം അവ്യക്തതയിലേക്ക് നീങ്ങുകയാണ്. പുറത്ത് വെളിച്ചമുണ്ട്, അകത്ത് കനത്ത ഇരുട്ടും. ഇതിലേക്ക് ധീരതയോടെ കാല്വക്കുന്നവന് ലഭിക്കുന്നതാണ് ജ്ഞാനം. ഇവിടെ ഗീതാചാര്യനായ ശ്രീകൃഷ്ണമഹാത്മാവ് പറയുന്നു ‘സദ് അസദ് വിവേകം’ ജ്ഞാനം അതായത് യഥാര്‍ത്ഥത്തിലുള്ളതെന്ന് ഇല്ലാത്തതെന്ന് എന്നുള്ള തിരിച്ചറിവാകുന്നു യഥാര്‍ത്ഥ ജ്ഞാനം.
ഇവിടെ യഥാര്‍ത്ഥമായ ജ്ഞാനം വെറും നോളജ് അല്ല. അത് യഥാര്‍ത്ഥത്തില്‍ ഒരു വ്യക്തിയുടെ അകത്തുനിന്നുമാണ് വരേണ്ടത്. ആന്തരികമായ മണ്ഡലത്തില്‍ അയാളെ തിരയണം. ജീവിതപ്രശ്നങ്ങള്‍ താണ്ടി അവിടെയെത്തുക പ്രയാസകരമാണ്. എങ്കിലും ഈ അനുഭവത്തെ സാക്ഷാത്കരിച്ച ഒരു വ്യക്തി വഴികാട്ടിയായി ഉണ്ടാവുക നല്ലതാണ്. (തുടക്കത്തില്‍) ഇവിടെ ഗുരു എന്ന വ്യക്തി നമുക്ക് വഴികാട്ടിയായി, മഹാജ്ഞാനിയായി കടന്നുവരുന്നു. കൃഷ്ണന് ഗുരുവായിരുന്നു, ബുദ്ധന് ഗുരുവായിരുന്നു.
ക്രിസ്തുവും നബിയും നാനാക്കും ഗുരുവായിരുന്നു. എന്തിനേറെ നാറാണത്തുഭ്രാന്തന്പോലും ഗുരുസ്ഥാനീയനായി മാറിയ മഹാത്മാവായിരുന്നു.
ഇവിടെ നാം പഠിക്കുന്നു, പഠിപ്പിക്കുന്നു. എന്തിന്? എവിടേക്ക്? അത് ആത്യന്തികമാണോ? നൈമിഷികമായ ഈ ഭൗതികജീവിതത്തിന് ഈ പ്രക്രിയ ശാശ്വതമായ വഴികാട്ടിയായി മാറുന്നുണ്ടോ? ഇവിടെ നാം ‘ചക്ഷുഃശ്രവണ ഗളസ്ഥമാം, ദര്‍ദ്ദുരം ഭക്ഷണത്തിന്നപേക്ഷിക്കുന്നതു പോലെ’… എന്ന അവസ്ഥയിലാണ്. താനാരാണെന്ന് സ്വയം തിരിച്ചറിയാനുള്ള വെളിച്ചം കിട്ടാത്ത മനുഷ്യര്‍ക്ക് ഈ ശരീരം കേവലം രക്തം, മാംസം, എല്ലുകള്‍, നാഡികള്‍, രേതസ്, മലം, മൂത്രം എന്നിവ നിറച്ചുവച്ച തൊലികൊണ്ടുള്ള സഞ്ചിമാത്രം. ഭജഗോവിന്ദത്തില്‍ ശ്രീശങ്കാരാചാര്യസ്വാമികള് പറയുന്നു.
കാ തേ കാന്താ കസ്തേ പുത്രാഃ
സംസാരേയം അതീവ വിചിത്രഃ
കസ്യ ത്വം കുതഃ ആയാതഃ
തത്വം ചിന്തയ യദിദം ഭ്രാതഃ
ആരാണ് നിന്റെ ഭാര്യ? നിന്റെ പുത്രനാര്? ഈ ലോകം അതിവിചിത്രമാണ്. നീ ആരാണ്? ആരുടേതാണ്? എവിടെനിന്നുവന്നു? ഹേ സോദരാ! (സോദരീ) ഈ വക തത്വങ്ങളെക്കുറിച്ച് ഇപ്പോള്‍ ഇവിടെ വച്ചുതന്നെ ചിന്തിക്കുക, ആത്മജ്ഞാനം നേടുക. ഈയവസ്ഥയെക്കുറിച്ച് സോക്രട്ടീസ് വേദനയോടെ പറയുന്നു. ”എന്നിലെ എന്നെ അറിയാന്‍ കഴിയാതെ നാം കഴിച്ചു കൂട്ടുന്ന ഈ ജീവിതം പരിഹാസ്യമായ എനിക്ക് തോന്നുകയാണ്.”
നാം രണ്ടുമൂന്നു ശതകങ്ങളോളം വ്യക്തി പ്രതിഭാസങ്ങളെക്കുറിച്ച് പഠിച്ചു, ഇപ്പോഴും പഠിക്കുന്നു. എങ്കിലും നമ്മെക്കുറിച്ച് നാം എന്നു പഠിക്കുവാന്‍ ശ്രമിക്കും? വിദ്യാസമ്പാദനം, ജ്ഞാനസമ്പാദനം നമ്മെക്കുറിച്ച് ആഴത്തില്‍ പഠിക്കുവാനും സാക്ഷാത്കരിക്കാനുമുള്ള ഒന്നായിത്തീരട്ടെ അല്ലെങ്കില്‍ ആയിത്തീരുമെന്ന് നമുക്ക് പ്രത്യാശിക്കാം. ശ്രേഷ്ഠമായ ഈ ഭഗവദ്വാണി സ്മരിച്ചുകൊണ്ട്
നഹി ജ്ഞാനേന സദൃശം
പവിത്രമിഹവിദ്യതേ
ജ്ഞാനത്തേക്കാള്‍ ശ്രേഷ്ഠമായ മറ്റൊരു വിദ്യയുമില്ലെന്ന്. ഈ പരമമായ ജ്ഞാനം അവ നേടിയാല്‍ (ജ്ഞാനം ലഭ്യാം പരാം ശാന്തിഃ) ഈശ്വരസാക്ഷാത്കാരത്തിലേക്ക്, പരമമായ, ശാശ്വതമായ ശാന്തിയിലേക്ക് നമുക്ക് എത്തുവാന്‍ കഴിയും. ഇവയാകുന്നു, സര്‍വമത, സര്‍വജ്ഞാന സാരസ്വവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: