പഴം-പച്ചക്കറികളില്‍ വന്‍തോതില്‍ കീടനാശിനിയും വിഷപദാര്‍ത്ഥങ്ങളും ഉപയോഗിക്കുന്നത് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് ലോക്സഭയില്‍ ആവശ്യമുയര്‍ന്നിരിക്കുന്നത് തക്കസമയത്തുതന്നെയാണ്. ഇറച്ചി, മീന്‍ മുതലായവയില്‍ മാത്രമല്ല പച്ചക്കറികളിലും പഴങ്ങളിലും കീടനാശിനിയും വേഗം അഴുകാതിരിക്കാനുള്ള മരുന്നുകളും പ്രയോഗിച്ചാണ് അവ വില്‍പ്പനക്കെത്തിക്കുന്നത്. ഒരാള്‍ കേരളത്തിലെ മാര്‍ക്കറ്റില്‍നിന്ന് മാമ്പഴം വാങ്ങി കഴിച്ചാല്‍ രോഗിയായി മാറുമെന്നുറപ്പ്.
മാമ്പഴം ചീയാതിരിക്കാന്‍ അതില്‍ വിഷംകലര്‍ന്ന മരുന്നുതളിക്കുന്നുണ്ട് എന്നാണറിയുന്നത്. കേരളത്തിലേക്ക് പച്ചക്കറികളും പഴങ്ങളും വരുന്നത് തമിഴ്നാട്ടില്‍നിന്നാണ്. അവിടെ സ്വന്തം ഉപയോഗത്തിന് വേറെയും കേരളത്തിന് വേറെയും പച്ചക്കറികളാണുല്പ്പാദിപ്പിക്കുന്നതെന്ന് പറയപ്പെടുന്നു. കേരളത്തിലേയ്ക്കുള്ള എല്ലാ പച്ചക്കറികളിലും കീടനാശിനി പ്രയോഗം നടത്തുന്നു. മീന്‍ ചീയാതിരിക്കാനും ഒരുതരം പ്രസര്‍വേറ്റീവ് പ്രയോഗിക്കുന്നു. ഇപ്പോള്‍ വരുന്ന മീന്‍പോലും കേരളക്കരയില്‍ നിന്നല്ല, ഗോവയില്‍നിന്നും മറ്റും വരുന്നവയാണ് എന്ന് വാര്‍ത്തയുണ്ടായിരുന്നു.
സ്വന്തം മണ്ണില്‍ പണിയെടുക്കാനും സ്വന്തം കൈയില്‍ മണ്ണുപുരളാതിരിക്കാനും ശ്രദ്ധിക്കുന്ന മലയാളി താന്‍ അധ്വാനിക്കാതെ ഭക്ഷിക്കുന്ന വസ്തുക്കളില്‍ വിഷാംശങ്ങള്‍ കലര്‍ന്നിട്ടുണ്ടെന്ന് തിരിച്ചറിയുന്നത് അര്‍ബുദം, വൃക്കരോഗങ്ങള്‍, മറ്റുമാരകരോഗങ്ങള് എന്നിവ ബാധിക്കുമ്പോഴാണ്. കേരളത്തില്‍ എത്തുന്ന പച്ചക്കറികളും പഴങ്ങളും മീനും മറ്റും നിലവാരമുള്ളതാണോ,അവയില്‍ വിഷാംശമുണ്ടോ എന്നൊക്കെ പരിശോധിക്കാനുള്ള ലബോറട്ടറികള്‍ പോലും ഇല്ലെന്നിരിക്കെ ഇത്തരം വാര്‍ത്തകള്‍ സ്ഥിരമായി വന്നിട്ടും സര്‍ക്കാര്‍ നടപടി എടുക്കാതെ നിസ്സംഗമായി നിലകൊള്ളുകയാണ്.
മദ്യനിരോധനം ഏര്‍പ്പെടുത്തിയതോടെ ഇപ്പോള്‍ വ്യാജമദ്യവും കുടിയന്മാരുടെ വിപണി കീഴടക്കിയിരിക്കയാണ്. പറമ്പുകള്‍ ബാറാക്കി മാറ്റി കുടിയന്മാര് ഉല്ലസിക്കുന്നു. മദ്യനിരോധനത്തെക്കാള്‍ ആവശ്യം മനുഷ്യന്റെ നിത്യഭക്ഷണം സുരക്ഷിതമാക്കുക എന്നതാണല്ലോ. വെള്ളായണി കാര്‍ഷിക കോളേജിലെ ലാബറട്ടറിയിലെത്തിച്ച് പരിശോധിക്കുമ്പോള്‍ ലഭിക്കുന്ന കീടനാശിനികളുടെ പേരും അളവും ഞെട്ടിപ്പിക്കുന്നതാണ്.
പക്ഷേ തങ്ങള്‍ക്ക് വോട്ടുതന്ന് വിജയിപ്പിച്ച ജനങ്ങളുടെ ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തേണ്ടത് സര്‍ക്കാര്‍ കടമയാണെന്ന കാര്യംപോലും കേരളം ഭരിക്കുന്നവര്‍ വിസ്മരിക്കുന്നു. തമിഴ്നാട്ടില്‍നിന്ന് കേരളത്തിലെത്തുന്ന പൂക്കള്‍ വാങ്ങി മാലകെട്ടിയാല്‍ വിരലുകളില്‍ പഴുപ്പ് ബാധിക്കുന്നു.
കറിവേപ്പില, മല്ലിയില, പച്ചമുളക്, സാമ്പാറിനും തോരനും മറ്റും ഉപയോഗിക്കുന്ന പച്ചക്കറികളിലെല്ലാം ക്ലോര്പ്രൈമറിഫോസ്, എത്തയോണ്‍ മിഥൈന്‍ പാരത്തയോണ്‍, സൈപ്പര്‍ മെത്രന്‍, റെസഹലോത്രന്, ഷെന്‍ വാലറേറ്റ് തുടങ്ങിയ കീടനാശിനികള്‍ പ്രയോഗിക്കുന്നവയാണെന്ന് പരിശോധനയില്‍ തെളിഞ്ഞു കഴിഞ്ഞിരിക്കുകയാണ്. സംസ്ഥാനം നിരോധിച്ചിരിക്കുന്ന കീടനാശിനികളും ഇവയില്‍ പ്രയോഗിക്കപ്പെടുന്നു.അയല്‍നാടായ തമിഴ്നാട്ടില്‍നിന്ന് പഴവും പച്ചക്കറിയുമെല്ലാം കേരളത്തിലെത്താന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. കേരളത്തിന്റെ നദികളിലും അണക്കെട്ടുകളിലും അവകാശം സ്ഥാപിക്കാന്‍ വെമ്പുന്ന തമിഴ്നാട് സര്‍ക്കാരിന് അവിടങ്ങളില്‍നിന്ന് വരുന്ന ഭക്ഷ്യപദാര്‍ത്ഥങ്ങളില്‍ മായം കലര്‍ന്നിട്ടില്ലെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യതയുണ്ട്.
വിഷാംശംകലര്‍ന്ന ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ ഒരു സംസ്ഥാനം മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റിയയ്ക്കാതിരിക്കാന് കേന്ദ്രം നിയമം നിര്‍മിക്കണമെന്നു പറയാനുള്ള തന്റേടം അതിവേഗം ബഹുദൂരം സഞ്ചരിക്കുന്ന കേരള മുഖ്യമന്ത്രിക്കോ ഇവിടുത്തെ കൃഷി വകുപ്പ് മന്ത്രിയ്ക്കോ ഇല്ല. കേരളത്തില്‍ നിരോധിച്ച പ്രൊഫൈനോഫോസ് എന്ന കീടനാശിനി യൂറോപ്യന്‍ യൂണിയന് നിഷ്കര്‍ഷിച്ചിരിക്കുന്ന പരിധിയെക്കാള്‍ 125 ഇരട്ടിയാണ്. മലയാളി അനുകരണഭ്രമമുള്ളവരാണ്. കീടനാശിനി ഒന്നും ഇല്ലാതെ ചാരം മുതലായ ജൈവവളമിട്ട് കൃഷിചെയ്തിരുന്ന കാലം ഇന്ന് ഓര്‍മയില്‍ പോലുമില്ല.
സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ കീടനാശിനി സാന്നിദ്ധ്യം ശാസ്ത്രീയമായി തെളിയിച്ചിട്ടും സുരക്ഷിത ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കാന്‍ ഭക്ഷ്യസുരക്ഷാ കമ്മീഷന്റെ നേതൃത്വത്തില്‍ ഒരു അതോറിറ്റിയ്ക്ക് രൂപംനല്‍കുമെന്നും മറ്റും പ്രഖ്യാപിച്ചതാണ്.പക്ഷേ ഇപ്പോള്‍ തെളിയുന്നത് ഉമ്മന്റെ വാക്ക് വീണ്‍വാക്ക് എന്ന തത്വമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: