ന്യൂദല്‍ഹി: പഞ്ചായത്തുകള്‍ക്ക് വമ്പന്‍ സഹായവുമായി നരേന്ദ്ര മോദി സര്‍ക്കാര്‍. 2015-20 കാലയളവിലേക്ക് 2,00,292 കോടി രൂപയുടെ സാമ്പത്തിക സഹായമാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. 13-ാം ധനകാര്യകമ്മീഷന് ശുപാര്ശകളെക്കാള് മൂന്നരയിരട്ടി തുകയാണ് ഇത്തവണ അനുവദിച്ചത്. 13-ാം ധനകാര്യ കമ്മീഷന് ത്രിതല പഞ്ചായത്തുകള്ക്ക്മൊത്തം 63,051 കോടിയാണ് അനുവദിച്ചിരുന്നത്.
എന്നാല്‍ 14-ാം ധനകാര്യ കമ്മീഷന് ഗ്രാമപഞ്ചായത്തുകള്‍ക്കു മാത്രമാണ് 2,00,292 കോടി രൂപ നല്‍കിയത്. അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഗ്രാമപഞ്ചായത്തുതലത്തില്‍ പ്രതിശീര്‍ഷ വിഹിതം 2,404 രൂപയായിരിക്കും. ഒരു പഞ്ചായത്തിന് പ്രതിവര്‍ഷം പതിനേഴു ലക്ഷം രൂപ (അഞ്ചു വര്‍ഷം കൊണ്ട് 85 ലക്ഷം)ലഭിക്കും. പഞ്ചായത്തുകള്‍ക്കുള്ള വിഹിതം ഗ്രാമവികസന പ്രവര്‍ത്തനങ്ങള്‍ക്കു വിനിയോഗിക്കുന്നതാണ്. പഞ്ചായത്തീ രാജ് ദിനാഘോഷച്ചടങ്ങില്‍ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതാണിത്.
വടക്കന്‍ ഭാരതത്തില്‍ വ്യാപകമായ സര്‍പഞ്ച്-പതി സംസ്ക്കാരത്തിന് അവസാനം കാണണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വനിതാ സര്‍പഞ്ചു(പ്രസിഡന്റ്)മാര്‍ അധികാരത്തിലുള്ള ഗ്രാമങ്ങള്‍ ഭര്ത്താക്കന്മാര് ഭരിക്കുന്ന രീതി തെറ്റാണ്. ദേശീയ പഞ്ചായത്ത് രാജ് ദിനാഘോഷത്തോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ ഗ്രാമങ്ങളെ എങ്ങനെ വികസിപ്പിക്കാന്‍ സാധിക്കുമെന്ന് ചിന്തിക്കണം. ഭാരതം ജീവിക്കുന്നത് അതിന്റെ ഗ്രാമങ്ങളിലാണെന്നാണ് മഹാത്മാഗാന്ധി പറഞ്ഞത്. ഗ്രാമങ്ങളെ ബഹുമാനത്തോടെ കാണാന്‍ നമുക്ക് സാധിക്കണം. നമ്മുടെ ഗ്രാമങ്ങളെപ്പറ്റി നമുക്ക് അഭിമാനമുണ്ടാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
എല്ലാ ഗ്രാമങ്ങളിലെ ജനങ്ങള്‍ക്കും അവരുടേതായ സ്വപ്നങ്ങളുണ്ട്. അടുത്ത അഞ്ചുവര്‍ഷത്തിനകം സ്വന്തം ഗ്രാമത്തില്‍ നേടിയെടുക്കേണ്ട നേട്ടങ്ങളെക്കുറിച്ച് എല്ലാ പഞ്ചായത്ത് അംഗങ്ങളും ചിന്തിക്കണം. ഗ്രാമങ്ങളില്‍ കുട്ടികള്‍ സ്കൂളുകളില്‍ നിന്നും വിട്ടുപോകുന്നതിനെപ്പറ്റിയും ഗൗരവത്തോടെ സമീപിക്കേണ്ടിയിരിക്കുന്നു. ഏതെങ്കിലും ഗ്രാമത്തില്‍ കുട്ടികള്‍ സ്കൂളുകള്‍ ഉപേക്ഷിക്കുന്നുണ്ടെങ്കില്‍ അവ പ്രത്യേകം ജാഗ്രത പുലര്‍ത്തേണ്ട വിഷയമാണ്. ഗ്രാമങ്ങളിലെ എല്ലാവര്ക്കും വിദ്യാഭ്യാസം ലഭിക്കണം.
കുട്ടികളിലെ വാക്സിനേഷന്, വിദ്യാഭ്യാസം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത്. ബജറ്റ് തുക ചിലവഴിക്കുന്നത് മാത്രമല്ല പഞ്ചായത്തംഗത്തിന്റെ കടമ. ഗ്രാമപഞ്ചായത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ആഴ്ചയില്‍ ഒരു മണിക്കൂര്‍ എങ്കിലും വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്നതിനായുള്ള പരിപാടികള്‍ പഞ്ചായത്തംഗങ്ങള്‍ നടത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ ഏറ്റവും മികച്ച പഞ്ചായത്തീരാജ് പ്രവര്‍ത്തനം കാഴ്ച്ച വെച്ച സംസ്ഥാനത്തിനുളള പുരസ്ക്കാരം സംസ്ഥാന പഞ്ചായത്ത് വകുപ്പ് മന്ത്രി ഡോ.എം.കെ മുനീര്‍ പ്രധാനമന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി. മികച്ച ഇ-പഞ്ചായത്ത്, മികച്ച ജില്ലാ-ഗ്രാമ പഞ്ചായത്തുകള്‍ എന്നിവയ്ക്ക് കേന്ദ്രസര്‍ക്കാര്‍ ഉപഹാരവും പ്രധാനമന്ത്രി നല്കി.
കേന്ദ്ര സര്‍ക്കാരിന്റെ പഞ്ചായത്ത് ശാക്തീകരണ്‍ പുരസ്ക്കാരം സംസ്ഥാനത്തെ 6 പഞ്ചായത്തുകള്‍ ഏറ്റുവാങ്ങി. രാഷ്ട്രീയ ഗൗരവ ഗ്രാമസഭാ പുരസ്ക്കാരം എറണാകുളം ജില്ലയിലെ മണീട് ഗ്രാമ പഞ്ചായത്തും മികച്ച ജില്ലാ പഞ്ചായത്തിനുളള പുരസ്ക്കാരം കൊല്ലവും ബ്ലോക്ക് പഞ്ചായത്ത് പുരസ്ക്കാരത്തിന് ഇടുക്കി, വെളിയനാട് എന്നിവയും ഗ്രാമപഞ്ചായത്തിന്റെ പുരസ്ക്കാരം നാദാപുരം, മരങ്ങാട്ടുപിളളി, കവിയൂര്‍ എന്നീ ഗ്രാമ പഞ്ചായത്തുകളും പ്രധാനമന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: