തിരുവനന്തപുരം: ഗ്രൂപ്പ് പോരും അഴിമതിയും അമിത ഭാരമായതോടെ ഭരണമുന്നണി മുങ്ങിത്താഴുന്നു. മുങ്ങുന്ന കപ്പലില്‍ നിന്ന് ഘടകകക്ഷികളെ വലയെറിഞ്ഞ് പിടിക്കാന്‍ എല്‍ഡിഎഫും ഇറങ്ങിയതോടെ യുഡിഎഫ് പ്രതിസന്ധിയിലായിരിക്കുകയാണ്. പിന്നാലെ മുഖ്യമന്ത്രി മോഹം പൂവണിയിക്കാനുള്ള രമേശ് ചെന്നിത്തലയുടെ നീക്കവും എ,ഐ ഗ്രൂപ്പുകളുടെ വടംവലിയും യുഡിഎഫിനെ തകര്‍ച്ചയുടെ വക്കിലെത്തിച്ചിരിക്കുന്നു.
മന്ത്രിസഭയും ഭരണമുന്നണിയും ആടിയുലയുമ്പോള്‍ മുതലെടുക്കാന്‍ ഇടതുപക്ഷവും കച്ചമുറുക്കിയിട്ടുണ്ട്. ആര്. ബാലകൃഷ്ണ പിള്ളയുമായി എല്‍ഡിഎഫ് ധാരണയിലെത്തിക്കഴിഞ്ഞു. യുഡിഎഫ് സര്‍ക്കാരിനുള്ള അവസാന വോട്ട് ചെയ്തുകഴിഞ്ഞ മുന്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജും രാജിക്കൊരുങ്ങുന്നുവെന്നാണ് സൂചന.
അടുത്ത ദിവസങ്ങളില്‍തന്നെ ഇതു സംബന്ധിച്ച പ്രഖ്യാപനം ജോര്‍ജിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നാണ് അണിയറ സംസാരം. രാജിവച്ചശേഷം ആര്. ബാലകൃഷ്ണപിള്ളയുമായി സഹകരിച്ച് ഇടതുമുന്നണിയിലെത്താനാണ് ജോര്‍ജിന്റെ ശ്രമം. ബാലകൃഷ്ണപിള്ളയുടെ കാര്യം ഇന്നു ചേരുന്ന സിപിഎം, ഇടതു മുന്നണി യോഗങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. പിള്ളയ്ക്ക് അനുകൂലമാണ് ഈ യോഗങ്ങളിലെ തീരുമാനമെങ്കില്‍ വൈകാതെ ജോര്‍ജിന്റെയും രാജി പ്രഖ്യാപനം ഉണ്ടാകും.
അരുവിക്കരയ്ക്കൊപ്പം പൂഞ്ഞാറിലും ഉപതെരഞ്ഞെടുപ്പ് വേണ്ടിവരും. ഈ രണ്ടു സീറ്റുകളിലും ഉപതെരഞ്ഞെടുപ്പു നടന്നാല്‍ അതു സര്‍ക്കാരിനെ സംബന്ധിച്ചു നിര്‍ണായകമാകും. അതേസമയം ഉപതെരഞ്ഞെടുപ്പല്ല, മറിച്ചു പൊതുതെരഞ്ഞെടുപ്പാണ് ജോര്‍ജ് ലക്ഷ്യം വയ്ക്കുന്നതെന്നു കേരള കോണ്‍ഗ്രസ് സെക്കുലര്‍ വൃത്തങ്ങള്‍ നല്കുന്ന വിവരം. 139 അംഗ സഭയില്‍ 73 പേരുടെ പിന്തുണയാണു സര്‍ക്കാരിന് ഇപ്പോഴുള്ളത്. ജോര്‍ജ് രാജിവയ്ക്കുന്നതോടെ സര്‍ക്കാരിന്റെ പിന്തുണ 72 ആയി കുറയും.
ഒരു മാസത്തിനുള്ളില്‍ ജനതാദള്‍ യുണൈറ്റഡ് യുഡിഎഫ് വിടുമെന്നാണ് കണക്കുകൂട്ടല്‍. അതോടെ ഭരണപക്ഷത്തിന്റെ ഭൂരിപക്ഷം 70 ആയി ചുരുങ്ങും. ഇതോടെ സര്‍ക്കാരിന് ഭരണത്തില്‍ തുടരാനാകാതെയാകും. സ്വാഭാവികമായും പൊതുതെരഞ്ഞെടുപ്പിലേക്കു നീങ്ങേണ്ടിവരും. ജോര്‍ജ്ജ് ലക്ഷ്യമിടുന്നതും ഇതാണ്.
മുഖ്യമന്ത്രിയെ വെട്ടി നേതൃമാറ്റത്തിന് ശ്രമിച്ച രമേശ് ചെന്നിത്തലയുടെ നീക്കങ്ങളാണ് യുഡിഎഫിനെ കുഴച്ചുമറിച്ചത്. എ ഗ്രൂപ്പ് നേതാക്കളെ പ്രതിക്കൂട്ടിലാക്കി നേതൃത്വത്തിന്റെ അമരത്തെത്താന്‍ ചെന്നിത്തല നടത്തിയ ശ്രമങ്ങള്‍ കോണ്‍ഗ്രസിനെ വികൃതമാക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് കാരണം എ ഗ്രൂപ്പിന്റെ പിടിപ്പ് കേടാണെന്ന് വരുത്തി തീര്‍ക്കുന്നതില്‍ രമേശ് ചെന്നിത്തലയും കൂട്ടരും ഒരു പരിധിവരെ വിജയിച്ചു. അധികാരത്തിനായുള്ള എ, ഐ ഗ്രൂപ്പുകളുടെ വടംവലിയാണ് ബാര്‍ കോഴ കേസില്‍ ഡോ. ബിജു രമേശ് നല്കിയ രഹസ്യമൊഴി പരസ്യമാകാന്‍ കാരണം.
ബിജു വെളിപ്പെടുത്തിയ മൂന്ന് മന്ത്രിമാരില്‍ തന്റെ പേരില്ലെന്നുറപ്പു വരുത്തിയതിനു ശേഷം വിജിലന്‍സിന് രഹസ്യമൊഴി കിട്ടുന്നതിനു മുമ്പ് പകര്‍പ്പ് പരസ്യപ്പെടുത്തിയത് ചെന്നിത്തലയാണെന്നാണ് എ ഗ്രൂപ്പിന്റെ ആരോപണം. ആഭ്യന്തര മന്ത്രി അറിയാതെ മൊഴി ചോരില്ലെന്നും എ ഗ്രൂപ്പ് തറപ്പിച്ച് പറയുന്നു.
മന്ത്രി ബാബുവിനെ കുരുക്കി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സമ്മര്‍ദ്ദത്തിലാക്കാനായിരുന്നു ചെന്നിത്തലയുടെ നീക്കം. ബാബുവിനെതിരെ വ്യക്തമായ തെളിവുകള്‍ പുറത്തു വന്നതോടെ കേസുമില്ല അന്വേഷണവുമില്ല എന്ന ന്യായം വിലപ്പോകില്ല. മാണിക്കെതിരെ കേസെടുത്തതു പോലെ ബാബുവിനെതിരെയും കേസെടുക്കണമെന്ന് കേരളാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടുകഴിഞ്ഞു. ബാബുവിന്റെ രാജിക്കായി സമ്മര്‍ദ്ദം ഉയര്‍ന്നിട്ടുമുണ്ട്. സാങ്കേതികത്വം പറഞ്ഞ് കടിച്ചുതൂങ്ങില്ലെന്ന് ബാബുവും വ്യക്തമാക്കിയിട്ടുണ്ട്. കെ. ബാബു രാജി വച്ചാല്‍ ധനമന്ത്രി കെ.എം. മാണിയുടെ രാജിക്കും സമ്മര്‍ദ്ദമുണ്ടാകും. ഇതോടെ യുഡിഎഫിന്റെ പതനം അനിവാര്യമാകും. സന്ദര്‍ഭം മുതലെടുക്കാന്‍ രണ്ടും കല്‍പ്പിച്ച് എല്‍ഡിഎഫും രംഗത്തിറങ്ങിയതോടെ സര്‍ക്കാരും ഭരണമുന്നണിയും ആടിയുലയുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: