തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ സംസ്ഥാന ആഭ്യന്തരവകുപ്പിനും വിജിലന്‍സിനും ലോകായുക്തയുടെ രൂക്ഷവിമര്‍ശനം. ബാര്‍ കോഴക്കേസില്‍ തെളിവുണ്ടെങ്കില്‍ എന്തുകൊണ്ട് മന്ത്രിമാര്‍ക്കെതിരെ അന്വേഷണം നടത്തുന്നില്ലെന്നായിരുന്നു വിജിലന്‍സിനോട് ലോകായുക്തയുടെ ചോദ്യം.
കേസില്‍ അന്വേഷണ പുരോഗതി അറിയിക്കണമെന്നും ലോകായുക്ത വിജിലന്‍സിന് നിര്‍ദ്ദേശം നല്കി. ആരോപണവിധേയരായ മന്ത്രിമാര്‍ക്കെതിരെ എന്ത് നടപടി എടുത്തു എന്ന് വ്യക്തമാക്കണം. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ജൂണ്‍ 22ന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ലോകായുക്ത ജഡ്ജി പയസ് സി. കുര്യാക്കോസ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി.
കേസന്വേഷണത്തില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ലോകായുക്ത നിര്‍ദ്ദേശിച്ചിട്ടുണ്ട്. പായിച്ചിറ നവാസ് നല്കിയ ഹര്‍ജിയിലാണ് ലോകായുക്തയുടെ നടപടി.
ബാര്‍കോഴ കേസില്‍ മന്ത്രിമാര്‍ കൈക്കൂലി വാങ്ങിയെന്ന ശബ്ദരേഖ പുറത്തുവന്നയുടന്‍ തന്നെ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ ധനമന്ത്രി കെ.എം. മാണിക്കെതിരെ മാത്രമാണ് വിജിലന്‍സ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ആരോപണവിധേയരായ എക്സൈസ് മന്ത്രി കെ. ബാബുവിനും ആരോഗ്യമന്ത്രി വി.എസ്. ശിവകുമാറിനും എതിരെ വിജിലന്‍സ് യാതൊരു അന്വേഷണവും ആരംഭിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: