കാഞ്ഞങ്ങാട്: ചട്ടം മറികടന്ന് ബദല്‍ സമിതികളുണ്ടാക്കി കേന്ദ്ര സര്‍വകലാശാലയില്‍ ഭരണം സ്തംഭിപ്പിക്കാന്‍ എക്സിക്യൂട്ടീവ് കൗണ്‍സിലിന്റെ ശ്രമം. ജീവനക്കാരെ സര്‍വകലാശാലാ അധികൃതര്‍ക്കെതിരേ ഇളക്കിവടാനും ജീവനക്കാര്‍ നല്‍കിയിട്ടുള്ള പരാതികള്ക്കെതിരേ തെളിവുകളും രേഖകളും സംഘടിപ്പിക്കാനുമുദ്ദേശിച്ചാണ് ഈ നീക്കം. എന്നാല്‍ ഒരുവിഭാഗം ജീവനക്കാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് കൗണ്‍സിലിന്റെ പദ്ധതികള്‍ ലക്ഷ്യം കണ്ടിട്ടില്ല.
മുന്‍ വൈസ് ചാന്‍സലറുടെ ഭരണത്തില്‍ ഉണ്ടായ പേരുദോഷങ്ങള്‍ മാറ്റി സ്ഥാപനത്തെ മാന്യമാക്കണമെന്നാഗ്രഹിക്കുന്നവരും പ്രവര്‍ത്തിക്കുന്നവരാണ് സര്‍വകലാശാലയിലെ ഭൂരിപക്ഷം ജീവനക്കാരും. പുതിയ ഭരണകൂടത്തിന്റെ അഴിമതിവിരുദ്ധ സമീപനങ്ങള്‍ക്ക് സര്‍വകലാശാലയിലെ മുഴുവന്‍ ജീവനക്കാരുടെയും പിന്തുണയുണ്ട്. സിബിഐ അന്വേഷണത്തിന് പൂര്‍ണ സഹകരണമാണ് നേരത്തെ രജിസ്ട്രാര്‍ ഇന്‍ചാര്‍ജായിരുന്ന ഗോപിനാഥന് ഒഴികെയുള്ളവര്‍ നല്‍കിയത്.
സര്‍വകലാശാലയില്‍ കഴിഞ്ഞ ദിവസം നടന്ന സിബിഐ പരിശോധനയില്‍ നിന്ന് ജോയിന്റ് രജിസ്ട്രാര്‍ മാറി നിന്നത് വിവാദമായിരുന്നു. ഇതിനിടയ്ക്ക് ജീവനക്കാരില്‍ തെറ്റിദ്ധാരണ പരത്തി അവര്‍ക്കിടയില്‍ വിളളല്‍ സൃഷ്ടിച്ച് അവരെ ഒപ്പം നിര്‍ത്താനുള്ള ശ്രമവമാണ് കൗണ്‍സില്‍ നടത്തുന്നത്.
സര്‍വകലാശാലയില്‍ നിലവില്‍ അധ്യാപകരുടെയും, ജീവനക്കാരുടെയും വിദ്യാര്‍ത്ഥികളുടെയും പ്രശ്നങ്ങള്‍ കേള്‍ക്കുന്നതിന് മൂന്ന് ഗ്രീവന്‍സ് സെല്ലുകളുണ്ട്. വനിതാ ജീവക്കാരുടെ പ്രശ്നങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതിയും. ഈ സമിതികളെ ഒഴിവാക്കി ജീവനക്കാരടെ പരാതികള്‍ നേരിട്ട് കേള്‍ക്കുന്നതിനും നടപടികള്‍ സ്വീകരിക്കുന്നതിനുമായി എക്സിക്യൂട്ടീവ് കൗണ്‍സില്‍ ഇപ്പോള്‍ ഒരു സബ്കമ്മറ്റിയെ നിയോഗിച്ചിരിക്കുകയാണ്.
ജീവനക്കാര്‍ക്കെതിരായ പരാതികളെല്ലാം ഇനി മുതല്‍ എക്സിക്യൂട്ടീവ് കണ്‍സില്‍ നിയോഗിച്ച സബ്കമ്മറ്റിക്ക് മാത്രമാണ് കേള്‍ക്കാന്‍ അവകാശമുളളത്. സര്‍വകലാശാലയില്‍ നിലവിലുള്ള ഗ്രീവന്‍സ് സെല്ലുകള്‍ക്ക് മുകളില്‍ ഒരു അപ്പലേറ്റ് കമ്മറ്റിയായി എക്സിക്യട്ടീവ് കൗണ്‍സിലിന് ഇനി പ്രവര്‍ത്തിക്കാം.
ഇത്തരത്തില്‍ നേരിട്ട് പരാതികള്‍ കേള്‍ക്കുന്ന് സംവിധാനം സര്‍വകലാശാല ചട്ടങ്ങള്‍ക്ക് എതിരാണ്. ഈ ചട്ടലംഘനം നടത്തുക വഴി കൗണ്‍സില്‍ നടത്തുന്ന അഴിമതിക്കെതിരായി ശബ്ദമുയര്‍ത്തുന്ന, സര്‍വകലാശാല നേരെയാകണമെന്ന് ആഗ്രഹിക്കുന്ന ചില ജീവനക്കാരെ ഭീഷണിപ്പെടുത്താനാണ് കമ്മറ്റി ശ്രമിക്കുന്നത്. തങ്ങള്‍ക്കെതിരെയുള്ള പരാതികള്‍ എന്താണെന്ന് നേരിട്ടറിയാനാണ് മാര്‍ച്ച് 27ന് കൂടിയ കൗണ്‍സില്‍ പുതിയ സമിതിയെ നിയോഗിച്ചത്.
ഇതിനെതിരെ ജീവനക്കാരുടെ ഇടയില്‍ ശക്തമായ പ്രതിഷേധം രൂപപ്പെട്ടിട്ടുണ്ട്.
ആരോപണങ്ങള്‍ക്ക് വിധേയനായ ഇപ്പോള്‍ സിബിഐ നിരീക്ഷണത്തിലുള്ള ഡെ.കെ.എന്‍. ചന്ദ്രശേഖരന് പിള്ളയാണ് അന്വേഷണ സമിതിയുടെ കണ്‍വീനര്‍ സ്ഥാനത്തിരിക്കുന്നത്. ഡോ.പി.കെ.രാധാകൃഷ്ണന്, ഡോ.എ. ജയകൃഷ്ണന്, ഡോ.ഡി. ഗോപാല്‍, ഫാദര്‍ സാബു ജോസഫ് എന്നീ കോണ്‍ഗ്രസ് നോമിനികളാണ് സമിതിക്കൊപ്പമുള്ളത്. സര്‍വകലാശാല കേന്ദ്രത്തിന്റെ ആരംഭം മുതല്‍ എക്സിക്യുട്ടീവ് കൗണ്‍സിലിലുള്ള ചന്ദ്രശേഖരന് പിള്ളയുടെ കാലാവധി 2016 മെയ് വരെയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: