സത്യ ഗുണത്തിനു പ്രാബല്യം കൂടുമ്പോള്‍ ഒരാള്‍ സ്വക്രിയമായ മേന്മകള് അറിയുകയില്ല. മാത്രവുമല്ല അപ്പോള്‍ മറ്റുള്ളവരുടെ തെറ്റുകുറ്റങ്ങളും കാണുകയുമില്ല. മഹത്തായ ആന്തരികശുദ്ധിയുടെ സവിശേഷതയാണിത്.
ഈ അവസ്ഥയില്‍ മനസ്സ് സ്വാഭാവികമായി ഈശ്വരാരാധനയിലും സര്‍വത്ര ഈശ്വരസാന്നിദ്ധ്യദര്ശനത്തിലും വ്യാപരിക്കും. എന്നാല്‍ ഓജസ്സും തമസ്സും തലയുയര്‍ത്തുമ്പോള്‍ സ്വയം പ്രശംസിക്കുകയും മറ്റള്ളവരുടെ പ്രശംസയില്‍ അഭിമാനംകൊള്ളുകയും ചെയ്യും. അതുപോലെ തന്റെ പ്രവൃത്തികളെ മറ്റുള്ളവര്‍ വിമര്‍ശിക്കുകയോ തെറ്റുകളെ ചൂണ്ടിക്കാണിക്കുകയോ ചെയ്താല്‍ ക്ഷോഭിക്കും. കോപിക്കും. നിരാശപ്പെടും. അതേസമയം അന്യരുടെ കുറ്റങ്ങള്‍ ചുഴിഞ്ഞ് കണ്ടുപിടിക്കാന്‍ തല്പരരും ആയിരിക്കും.
രജോഗുണത്തിനു ”വിനയം” തികച്ചും അപരിചിതമാണ്. നിങ്ങളുടെ നന്മകളെ മറ്റുള്ളവര്‍ വാഴ്ത്തുമ്പോള്‍ സമുല്‍കൃഷ്ടമായ സാന്മാര്ഗികാദര്ശങ്ങളിലേക്ക് നിങ്ങളുടെ ചിന്തകളെ നയിക്കുക സ്വാഭാവികമാണ്.
അമ്മ നിങ്ങള്‍ക്ക് ചൂണ്ടിതന്നിട്ടുള്ള ആന്തരികമാര്‍ഗം സുഗമവും മാധുര്യം നിറഞ്ഞതും പ്രകാശനിര്ഭരവുമാണ്. നിരന്തരം സത്സംഗം വേണമെന്നു പറയുന്നത് വിശ്വാസത്തിനു ശക്തി വര്‍ദ്ധിക്കുവാനാണ്. ആരാണോ വിശ്വാസത്തില്‍ ദൃഢബദ്ധന്‍, ആരുടെ ഹൃദയമാണോ ഈശ്വരപാദങ്ങളില്മാത്രം അര്ച്ചിട്ടുള്ളത്, ആരുടെ ആചാരമാണോ ശുദ്ധവും പ്രചോദനാത്മവുമായിട്ടുള്ളത് ആരുടെ ജീവിതമാണോ ധാര്മികതേജസ്സില് പരിപൂരിതമായിട്ടുള്ളത് അവരാണു മാതൃകാ ഭക്തന്മാര്. ആഭക്തരുമായുള്ള സഹവാസം നിങ്ങളുടെ വിശ്വാസത്തെ ശക്തമാക്കും.
നിങ്ങളുടെ വിശ്വാസത്തെ തകിടം മറിക്കാന്‍ ലോകം മുഴുവന്‍ ശ്രമിച്ചാലും നിങ്ങള്‍ സമുദ്രത്തിലെ പാറപോലെ അചഞ്ചലമായി വിശ്വാസത്തില്‍ സ്ഥിരപ്രതിഷ്ഠിതരായി വര്‍ത്തിക്കണം. ഈശ്വരാനേ്വഷണപരമായ ജീവിതത്തില്‍ ഉണ്ടായിരിക്കേണ്ട വിശ്വാസം ഈ രൂപത്തിലായിരിക്കണം.
ശ്രീ രമാദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: