വാമൊഴി ചരിത്രത്തില്‍, കൈയൂക്കിനെതിരെ പടവാളേന്തിയ ഉണ്ണിയാര്‍ച്ചയുടെ നാടായ നാദാപുരം ഇന്ന് ഏറെ (കു)പ്രസിദ്ധി നേടിയിരിക്കുന്നു. നാദാപുരം എന്ന പ്രദേശം പഴികേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം ഏറെയായി. നാദാപുരം നിയോജകമണ്ഡലത്തിലെ തൂണേരി (വെള്ളൂര്‍) എന്ന പ്രദേശത്ത് ഈയിടെ ഉണ്ടായ സംഭവം മനുഷ്യമനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതായിരുന്നു. 19 വയസ്സ് മാത്രം പ്രായമുള്ള ഷിബിന്‍ എന്ന ചെറുപ്പക്കാരനെ മൃഗീയമായി കൊലപ്പെടുത്തി.
പ്രദേശത്തെ പ്രബല രാഷ്ട്രീയ സംഘടനകളിലൊന്നായ സിപിഎമ്മിന്റെ പ്രവര്‍ത്തകനായിരുന്നു ഷിബിന്‍. മുസ്ലിംലീഗിന്റെ പ്രവര്‍ത്തകരാണ് കൊലചെയ്തത്. ഒരാള്‍ കൊലചെയ്യപ്പെടാന്‍ മാത്രമുള്ള സംഘര്‍ഷാവസ്ഥ അവിടെ ഉണ്ടായിരുന്നില്ല. ഏത് കുറ്റകൃത്യം ചെയ്താലും ഭരണ-സാമ്പത്തിക സ്വാധീനമുണ്ടെങ്കില്‍ കുറ്റവാളികള്‍ക്ക് രക്ഷപ്പെടാന്‍ കഴിയും എന്ന്് ഇവിടത്തെ ക്രിമിനലുകള്‍ക്ക് ഉറപ്പുണ്ട്.
നാദാപുരം പാറക്കടവില്‍ പേരോട് സഖാഫി എന്നറിയപ്പെടുന്ന മതപണ്ഡിതന്റെ നിയന്ത്രണത്തിലുള്ള ദാറുല്‍ ഹുദയില്‍ നാലരവയസ്സുകാരി വിദ്യാര്‍ത്ഥിനി പീഡിപ്പിക്കപ്പെട്ട സംഭവത്തെക്കുറിച്ചുള്ള ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ ഫലം ഇതിന് തെളിവാണ്. പെണ്‍കുട്ടിയെ കുറ്റവാളിയാക്കുന്ന തരത്തിലാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട്. സിപിഎമ്മും മുസ്ലിം ലീഗും ഒത്തുചേര്‍ന്ന് ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കുന്നു. നീതിന്യായ വ്യവസ്ഥയെയും അട്ടിമറിക്കുകയാണിവിടെ.
എണ്ണം തികയ്ക്കാന്‍ വൃദ്ധജനങ്ങളെപ്പോലും കൊന്നൊടുക്കിക്കൊണ്ട് മുസ്ലിം ലീഗും സിപിഎമ്മും കലാപരാഷ്ട്രത്തിന് പുതിയ പാഠങ്ങള്‍ നല്കി. സിപിഎമ്മിന്റെ ചോരക്കൊതിയില്‍ നിരവധി ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരും ബലിദാനികളായി. ആദിവാസി ക്ഷേമത്തിനുവേണ്ടി ജീവിതമുഴിഞ്ഞുവെച്ച വാണിമേലില്‍ ഭാസ്കരന്‍മാസ്റ്ററെയും വളയത്ത് കര്‍ഷകത്തൊഴിലാളിയായ കുമാരനെയും കൊലചെയ്തത് ഒരേ ദിവസമായിരുന്നു. സംഘടനാ പ്രവര്‍ത്തനം തകര്‍ക്കാനായിരുന്നു ആര്‍എസ്എസ് പ്രവര്‍ത്തകനായ എം.പി. കുമാരനെ കൊലചെയ്തതിലൂടെ സിപിഎം ശ്രമിച്ചത്.
കൊലപാതകങ്ങള്ക്കറുതിയില്ലാത്തത് കുറ്റവാളികള്‍ക്ക് രാഷ്ട്രീയ-ഭരണ പരിരക്ഷ ഉണ്ടാകുന്നത് കൊണ്ടാണ്. കൊല്ലപ്പെട്ട ഷിബിന്റെ മാതാപിതാക്കള്‍ക്ക് നല്കിയ സഹായധനം അവര്‍ക്ക് തെല്ലാശ്വാസം നല്കുമായിരിക്കാം. ഇപ്പോള്‍ കൊലപാതകികള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കിക്കൊണ്ട് പുതിയ കീഴ്വഴക്കത്തിന് തുടക്കമിട്ടിരിക്കുന്നു.
എന്നാല്‍ അക്രമം നടത്തിയവര്‍ക്ക് ലക്ഷങ്ങള്‍ നല്കിയിരിക്കുന്നു. പശ്ചിമഘട്ടസംരക്ഷണത്തിന് വേണ്ടി നടന്ന ധര്‍ണ്ണയില്‍ പങ്കെടുത്ത അനൂപ് എന്ന തെയ്യം കലാകാരന് എറിഞ്ഞ് കൊല്ലപ്പെട്ടു. തീര്‍ത്തും നിര്‍ദ്ധനരായ ആ കുടുംബം ഇന്ന് അനാഥവുമായി. മുഖ്യമന്ത്രിയോ ഭരണകൂടമോ അവരെ തിരിഞ്ഞുനോക്കിയില്ല. ഇതാണോ നീതി? ഇതാണോ ജനാധിപത്യം?
ശ്രീധരന് കോളോറ
പ്രതികരിക്കാൻ ഇവിടെ എഴുതുക: