കോഴിക്കോട്: ആറന്മുള വിമാനത്താവളത്തിനെതിരെ നടന്നുവരുന്ന ജനകീയ പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്ന് ആറന്മുള പൈതൃക ഗ്രാമകര്മ്മ സമിതി രക്ഷാധികാരി കുമ്മനം രാജശേഖരന് പ്രസ്താവനയില്‍ പറഞ്ഞു.
ആറന്മുള ക്ഷേത്രവും നെല്‍പ്പാടവും പ്രകൃതിയും സംരക്ഷിക്കാനുളള മുന്നേറ്റം ഏതറ്റംവരെയും മുന്നോട്ടു പോകും. വിമാനത്താവളം വേണമെങ്കില്‍ യുക്തമായ സ്ഥലം കണ്ടെത്തട്ടെ. അത് ആറന്മുളയില് തന്നെ വേണമെന്ന് ശഠിക്കുന്നവരുടെ ലക്ഷ്യം ആര്‍ക്കും മനസ്സിലാകും.
പരിസ്ഥിതി ആഘാതപഠനത്തിന് വിദഗ്ദോപദേശക സമിതി കൈക്കൊണ്ട തീരുമാനം പിന്‍വലിക്കണം.
കെജിഎസ്. ഗ്രൂപ്പ് മതിയായ തെളിവുകളുടെയും രേഖകളുടെയും പിന്‍ബലത്തിലല്ല, മറിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പാരിസ്ഥിതാഘാതപഠനം നടത്തുവാന്‍ അനുമതി നേടിയെടുത്തതെന്നും അദ്ദേഹം പറഞ്ഞു. വിമാനത്താവളം പണിയാന്‍ പാടില്ലെന്നും പാരിസ്ഥിതിക വിനാശമുണ്ടാകുമെന്നും വ്യക്തമാക്കിക്കൊണ്ട് സുപ്രീംകോടതിയും ഗ്രീന്‍ ട്രിബ്യൂണലും വിധിച്ച വസ്തുത വിദഗ്ധോപദേശ സമിതി കണക്കിലെടുത്തില്ല.
വിമാനത്താവളത്തിന് വേണ്ടി ഇട്ടമണ്ണ് നീക്കം ചെയ്ത് സ്ഥലം പൂര്‍വ്വസ്ഥിതിയിലാക്കണമെന്ന ഹൈക്കോടതി വിധിയും സമിതി പരിഗണിച്ചില്ല. സമിതിയുടെ തീരുമാനം ഏകപക്ഷീയവും നിയമവിരുദ്ധവുമാകയാല് കേന്ദ്രപരിസ്ഥിതി മന്ത്രാലയം ഇടപെട്ട് മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ തടയണമെന്ന് കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു.
ആറന്മുള വിമാനത്താവള നിര്‍മ്മാണം സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി നയപരമായ തീരുമാനം കൈകൊള്ളണം. മുന്‍ കേന്ദ്രസര്‍ക്കാര്‍ നല്കിയ എല്ലാ അനുമതികളും റദ്ദ് ചെയ്യണം. വ്യോമയാന-പ്രതിരോധ മന്ത്രാലയങ്ങളുടെ മുമ്പാകെ വിമാനത്താവള നിര്‍മ്മാണത്തിനെതിരെ പൈതൃകഗ്രാമകര്‍മ്മസമിതി സമര്‍പ്പിച്ചിട്ടുള്ള എല്ലാ നിവേദനങ്ങളും പരിശോധിച്ച് നടപടി സ്വീകരിക്കണം.
വിമാനത്താവള നിര്‍മ്മാണം വികസനപ്രക്രിയയുടെ ഭാഗമാണെന്ന് വരുത്തിത്തീര്‍ത്ത് പ്രക്ഷോഭകരെ ജനവിരുദ്ധരായി ചിത്രീകരിക്കുവാനാണ് ചില കോണ്‍ഗ്രസ് രാഷ്ട്രീയനേതാക്കള്‍ ശ്രമിക്കുന്നത്. ആറന്മുളക്ഷേത്രവും കുളവും നീര്‍ത്തടവും നെല്‍വയലും കാവും നീര്‍ച്ചാലും നശിപ്പിക്കുന്നതില്‍ ജനങ്ങള്‍ക്കുള്ള ആശങ്കയും പ്രതിഷേധവും ഇക്കൂട്ടര്‍ കാണുന്നില്ല. അദ്ദേഹം പറഞ്ഞു. വന്‍കിട കോര്‍പറേറ്റ് കമ്പനികള്‍ക്ക് ആറന്മുളയെ വില്‍ക്കുന്നതിലും കൊള്ളലാഭം ഉണ്ടാക്കുന്നതിലുമാണ് ഈ നേതാക്കള്‍ക്ക് താല്പര്യം.
മണ്ണിനും അന്നത്തിനും വെള്ളത്തിനും വേണ്ടിയുള്ള ആറന്മുളയിലെ ബഹുജനസമരം എന്തു ത്യാഗം സഹിച്ചും മുന്നോട്ടുപോകും. അന്തിമവിജയം നേടുംവരെ സമരപാതയില്‍ അടിയുറച്ചുനില്‍ക്കും. രാഷ്ട്രീയതാല്പര്യമല്ല, രാഷ്ട്രതാല്പര്യമാണ് വലുതെന്നും നാടിന്റെ വിശാലതാല്പര്യം സംരക്ഷിക്കാനുള്ള അതിജീവനസമരമാണ് ആറന്മുളയില് നടക്കുന്നതെന്നും കുമ്മനം രാജശേഖറന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: