കൊച്ചി: എറണാകുളം-കോട്ടയം പാസഞ്ചറിലെ യാത്രക്കാര്‍ ഏറ്റുമാനൂര്‍ റയില്‍വേസ്റ്റേഷനില്‍ പ്ലാറ്റ്ഫോം ഇല്ലാത്ത സ്ഥലത്ത് ഇറങ്ങുമ്പോള്‍ അപകടം സംഭവിച്ചാല്‍ റെയില്‍വെ നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശിയുടെ ഉത്തരവ്.
പ്ലാറ്റ്ഫോം ഇല്ലാത്ത സ്ഥലത്ത് യാത്രക്കാരെ ഇറങ്ങാന്‍ നിര്‍ബന്ധിക്കുന്ന ഉദേ്യാഗസ്ഥര്‍ അപകടങ്ങള്‍ക്ക് ഉത്തരവാദിയായിരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
പ്ലാറ്റ്ഫോം ഉള്ള പാളത്തില്‍ തീവണ്ടി നിര്‍ത്താന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസ് ജെ.ബി. കോശി നിര്‍ദ്ദേശം നല്കി.
എന്നും രാവിലെ എറണാകുളത്ത് നിന്നും കോട്ടയത്തേക്ക് യാത്ര തിരിക്കുന്ന (ട്രെയിന്‍ നമ്പര്‍ 56385) പാസഞ്ചര്‍ തീവണ്ടിയിലെ യാത്രക്കാര്‍ നല്കിയ പരാതിയിലാണ് നടപടി. 7.10 ന് എറണാകുളത്ത് നിന്നും തിരിക്കുന്ന തീവണ്ടി 8.45 ന് ഏറ്റുമാനൂരിലെത്തും. എം.ജി. സര്‍വകലാശാലയിലെയും സമീപസ്ഥാപനങ്ങളിലെയും ജീവനക്കാരാണ് അധികം യാത്രക്കാരും. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയെത്തുന്നവരും ഏറ്റുമാനൂരില്‍ ഇറങ്ങുന്നുണ്ട്.
തീവണ്ടി സമയം പുന:ക്രമീകരിച്ചതോടെയാണ് സംഗതി പാളിയത്. പാസഞ്ചര്‍ എത്തുമ്പോള്‍ ഷൊര്‍ണൂരിലേക്കുള്ള വേണാട് എക്സ്പ്രസ്സും എത്തിച്ചേരും. ഇരു തീവണ്ടികളും ഏറ്റുമാനൂരില്‍ ഒരുമിച്ചെത്തുന്നതിനാല്‍ എറണാകുളം-കോട്ടയം പാസഞ്ചര്‍ പ്ലാറ്റ്ഫോം ഇല്ലാത്ത രണ്ടാമത്തെ ട്രാക്കില്‍ നിര്‍ത്തും. ഒന്നാം പ്ലാറ്റ്ഫോമില്‍ വേണാടും നിര്‍ത്തും. പാസഞ്ചര്‍ തീവണ്ടിയില്‍ നിന്നും യാത്രക്കാര്‍ ചാടിയിറങ്ങണം. കാലുതെറ്റിയാല്‍ കുഴിയില്‍ വീഴും.
കുറുപ്പുന്തറ സ്റ്റേഷനില്‍ ഇരു തീവണ്ടികള്‍ക്കും ക്രോസിംഗ് അനുവദിച്ചാല്‍ എറണാകുളം-കോട്ടയം പാസഞ്ചര്‍ ഏറ്റുമാനൂര്‍ ഒന്നാം പ്ലാറ്റ്ഫോമില്‍ നിര്‍ത്താനാകും. ഏറ്റുമാനൂര്‍ റയില്‍വേസ്റ്റേഷനില്‍ ഒരു പ്ലാറ്റ്ഫോം മാത്രമാണുള്ളത്. കമ്മീഷന് ഡിവിഷണല്‍ റയില്‍വേ മാനേജറില്‍ നിന്നും വിശദീകരണം തേടിയിരുന്നു. ഏറ്റുമാനൂരില്‍ രണ്ടാം പ്ലാറ്റ്ഫോമിന്റെ നിര്‍മ്മാണത്തിന് അനുമതി കിട്ടിയെന്നും തത്ക്കാലം പാസഞ്ചര്‍ തീവണ്ടിക്ക് രണ്ട് മിനിറ്റ് അധികം സമയം അനുവദിക്കാമെന്നും റയില്‍വേ അറിയിച്ചു.
സ്ത്രീകള്‍ക്കും അംഗപരിമിതര്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കും പ്ലാറ്റ്ഫോമില്ലാത്ത സ്ഥലത്ത് ഇറങ്ങേണ്ടി വരുന്നത് ബുദ്ധിമുട്ടാണെന്ന് ജസ്റ്റിസ് ജെ.ബി. കോശി ചൂണ്ടി കാണിച്ചതായി കമ്മീഷന് ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: