ആലപ്പുഴ: ആലപ്പുഴ കടപ്പുറത്തെ ചൊരിമണലില്‍ കരവിരുതില്‍ വിസ്മയം തീര്‍ത്ത മണല്‍ ഉത്സവം ഇന്ന് സമാപിക്കും. വേനല്‍ മഴയുള്‍പ്പെടെയുള്ള വെല്ലുവിളികളെ അതിജീവിച്ചാണ് ആലപ്പുഴയിലെ ആദ്യത്തെ രാജ്യാന്തര മണല്‍ ശില്പോത്സവം വിജയചരിത്രം കുറിച്ചത്.
ശില്‍പ്പകലയ്ക്ക് ഭാഷയും, ദേശവും, സംസ്കാരവും ഒന്നും അതിര്‍വരമ്പുകള്‍ തീര്‍ക്കുന്നില്ല. കാഴ്ചക്കാര്‍ക്ക് നവ്യാനുഭൂതി പകര്‍ന്ന് നല്കിയ ശില്പങ്ങളുടെ നിര്‍മ്മാണങ്ങള്‍ക്ക് പിന്നില്‍ കരവിരുത് തീര്‍ക്കാന്‍ ഒരു വനിത ഉള്‍പ്പെടെ രണ്ടു വിദേശികളുമുണ്ടായിരുന്നു.
ഉക്രൈനില്‍ നിന്നും ഐറിന കല്യൂഷ്നയും, ഫിന്‍ലാന്‍ഡ് സ്വദേശി കിമോഫ്രോസ്റ്റിയുമാണ് കിഴക്കിന്റെ വെനീസില്‍ മണല്‍ ശില്പങ്ങള് തീര്‍ക്കാനെത്തിയ വിദേശികള്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കലാകാരന്മാര് ശില്പ നിര്മ്മാണത്തിനെത്തിയിരുന്നു.
മണ്ണിന്റെ പശിമ കുറവും, വേനല്‍ മഴയും കടുത്ത വെല്ലുവിളി സൃഷ്ടിച്ചതായി കലാകാരന്മാര് പറഞ്ഞു.
കാറ്റിലും മഴയിലും പലപ്പോഴും ശില്പങ്ങള് അടര്‍ന്നു. മണ്ണിന് പശിമ തീരെ കുറവായതിനാല്‍ ഫെവിക്കോള്‍ ചേര്‍ത്ത് മണല്‍ കുഴച്ചാണ് ശില്പനിര്മ്മാണം നടത്തിയത്. ഡിടിപിസിയുടെയും മണല്‍ ശില്പ കലാകാരന്മാരുടെ കൂട്ടായ്മയായ ‘സാഫ’യും സംയുക്തമായാണ് മണല്‍ ശില്പോത്സവം സംഘടിപ്പിച്ചത്.
വിനോദസഞ്ചാരികള്‍ അടക്കം നിരവധി ആളുകളാണ് നിത്യവും ശില്പങ്ങള് കണ്ടാസ്വദിക്കാനെത്തിയത്. ശില്പ നിര്‍മ്മാണം പഠിക്കാന്‍ താത്പര്യമുള്ള കുട്ടികള്‍ക്ക് അതിനുള്ള സൗകര്യവും ഒരുക്കിയിരുന്നു. വിവിധ കലാകാരന്മാര് നിര്‍മ്മിച്ച ശില്പങ്ങളില് മികച്ചതിന്റെ തെരഞ്ഞെടുപ്പ് രണ്ടുദിവസം മുമ്പ് തന്നെ ആരംഭിച്ചിരുന്നു. ഇതിന്റെ പ്രഖ്യാപനവും ഇന്നുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: