ചേര്‍പ്പ് (തൃശൂര്‍): മനുഷ്യനെ ഈശ്വരനിലേക്കുയര്ത്തുന്ന ഭാരതീയ സംസ്കാരത്തിന് നാശമില്ലെന്നും ഇതുള്‍ക്കൊണ്ട് സ്വയംസേവകര്‍ സമാജത്തിന്റെ ദീപസ്തംഭങ്ങളായി മാറണമെന്നും ചിന്മയാമിഷന് ആചാര്യന് സ്വാമി ഗഭീരാനന്ദ പറഞ്ഞു.
ചേര്‍പ്പ് സിഎന്‍എന്‍ സ്കൂളില്‍ എറണാകുളം സംഭാഗിന്റെ പ്രഥമ വര്‍ഷ സംഘശിക്ഷാ വര്‍ഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമാജസംഘാടനത്തിന് നിരന്തരമായ സാധന വേണം. അതിനായി സ്വയം സംഘടിതരായി പ്രവര്‍ത്തിക്കുന്നവരാണ് സ്വയംസേവകരെന്നും സ്വാമി പറഞ്ഞു.
രാഷ്ട്രീയ സ്വയംസേവക സംഘത്തിന് സമൂഹത്തില്‍ ഏറെ അംഗീകാരം ലഭിക്കുന്ന സാഹചര്യമാണുള്ളതെന്നും ഇത് അടിസ്ഥാന പ്രവര്‍ത്തനത്തില്‍ വീഴ്ച വരുത്തുന്നതിന് കാരണമാകരുതെന്നും ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ ആര്‍എസ്എസ് പ്രാന്ത സഹകാര്യവാഹ് എം.രാധാകൃഷ്ണന് പറഞ്ഞു. ആര്‍എസ്എസ്സിനെ അകറ്റി നിര്‍ത്തിയ കാലം കഴിഞ്ഞു. ഇന്ന് സംഘത്തിന്റെ വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ക്ക് സമൂഹത്തില്‍ നിന്നും പലതരത്തിലുള്ള പിന്തുണ ലഭിക്കുന്നുണ്ട്.
വ്യക്തി നിര്‍മാണമാണ് സംഘത്തിന്റെ അടിസ്ഥാന പ്രവര്‍ത്തനം. വ്യക്തിയെ സമാജവുമായി ലയിപ്പിക്കുന്ന പ്രവര്‍ത്തനമാണിത്. മറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ അംഗീകാരവും പിന്തുണയും ലഭിക്കുന്നത് അടിസ്ഥാന പ്രവര്‍ത്തനത്തെ ദുര്‍ബലപ്പെടുത്തുന്നതിന് കാരണമാകരുത്. ഭരിക്കുന്നു എന്നതല്ല, പ്രാപ്തരായ ഭരണകര്‍ത്താക്കളെ സൃഷ്ടിക്കുന്നു എന്നതാണ് പ്രധാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വര്‍ഗ് അധികാരി ഡോ.ഡി.പ്രഭാകരന് നായര്‍ അധ്യക്ഷത വഹിച്ചു. വര്‍ഗ് കാര്യവാഹ് കെ.സുരേഷ്കുമാര്‍ സ്വാഗതം പറഞ്ഞു. പ്രാന്തപ്രചാരക് പി.ആര്.ശശിധരന്, സ്വാഗതസംഘം അധ്യക്ഷന്‍ ഇ.എസ്.മേനോന് എന്നിവര്‍ സംബന്ധിച്ചു. കോട്ടയം മുതല്‍ തൃശൂര്‍ വരെയുള്ള സംഘ ജില്ലകളിലെ 364 പേരാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: