കോഴിക്കോട്: ഭിന്നശേഷിയുള്ളവരെ അപമാനിച്ച സിപിഎം കേന്ദ്രകമ്മറ്റി അംഗം എളമരം കരീമിനെതിരെ വ്യാപകപ്രതിഷേധം. എളമരം കരീമിന്റെ കാസര്‍കോട്ടെ പ്രസംഗത്തിനെതിരെ ഇന്നലെ കോഴിക്കോട് കോവൂരിലുള്ള കരീമിന്റെ വീട്ടിലേക്ക് നടന്ന മാര്‍ച്ചില്‍ വിവിധ സംഘടനാ ഭാരവാഹികള്‍ പങ്കെടുത്തു.
കണ്ണുപൊട്ടനം കാലുപൊട്ടനും ചെവിടുപൊട്ടനും സൗജന്യം അനുവദിച്ചതാണ് കെഎസ്ആര്‍ടിസിയെ നഷ്ടത്തിലെത്തിച്ചതെന്നായിരുന്നു സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ എളമരം കരീം പരിഹസിച്ചത്.
വികലാംഗ സംരക്ഷണ നിയമപ്രകാരം കുറ്റകരമായ പ്രസ്താവയാണ് എളമരം കരീം നടത്തിയിരിക്കുന്നതെന്ന് ധര്‍ണയെ അഭിസംബോധന ചെയ്ത കേരള ഫെഡറേഷന് ഓഫ് ബ്ലൈന്‍ഡ് സംസ്ഥാന പ്രസിഡന്റ് സി.പി. അബൂബക്കര്‍ പറഞ്ഞു. വികലാംഗ ക്ഷേമത്തിനായി നിലവിലുള്ള നാലു നിയമങ്ങള്‍ പ്രകാരവും കരീം കുറ്റക്കാരനാണ്.
അംഗപരിമിതിയുള്ളവരെ പരിഹസിക്കുന്നതും ആക്ഷേപിക്കുന്നതുമായ ശൈലിയാണ് കരീം ഉപയോഗിച്ചിരിക്കുന്നത്. ദുര്‍ബല വിഭാഗത്തിന്റെ രക്ഷകരെന്ന് സ്വയം മേനി നടിക്കുന്ന ഇത്തരം നേതാക്കള്‍ അപമാനകരമായ പ്രസ്താവനകള്‍ നടത്തുന്നത് ഈ വിഭാഗത്തിലുള്ളവര്‍ സഹിച്ചുകൊള്ളുമെന്നും പ്രതികരിക്കില്ലെന്നും ധരിക്കരുത്.
കെഎസ്ആര്‍ടിസിയുടെ നഷ്ടം ഭിന്നശേഷിയുള്ളവര്‍ക്ക് സൗജന്യം നല്‍കിയതുകൊണ്ടല്ല. മന്ത്രിമാര്‍ക്കും അനുചരന്മാര്ക്കും എംഎല്‍എ മാര്‍ക്കുമുള്ള സൗജന്യം ഒഴിവാക്കാന്‍ ആദ്യം തയ്യാറായിട്ടുവേണം ദുര്‍ബ്ബല വിഭാഗത്തിന്റെ തലയില്‍ കെഎസ്ആര്‍ടിസി യുടെ നഷ്ടം കെട്ടിവെക്കാന്‍, അദ്ദേഹം പറഞ്ഞു.
വിവിധ സംഘടനാ നേതാക്കളായ ബാലന് കാട്ടുങ്ങല്‍, പി.സിക്കന്ദര്‍, സുധീഷ് പുന്നശേരി, അസീസ് കടലുണ്ടി, ഷാഫി മാളിയേക്കല്‍, തെക്കയില്‍ രാജന്, അനില്‍ കുമാര്‍. സി.വി. തുടങ്ങിയ നേതാക്കള്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: