ആലപ്പുഴ: വേനല്‍മഴയിലെ കൃഷിനാശം കുട്ടനാട്ടിലെ നെല്‍കര്‍ഷകര്‍ക്ക് ഇരുട്ടടിയായി. സപ്ലൈക്കോ ഏറ്റെടുത്ത നെല്ലിന്റെ വില മാസങ്ങളായി കിട്ടാത്ത സാഹചര്യത്തിലാണ് കുട്ടനാട്ടില്‍ ഏക്കര്‍ കണക്കിന് പാടശേഖരങ്ങളില്‍ പുഞ്ചക്കൃഷി നശിക്കുന്നത്. ഇതെത്തുടര്‍ന്ന് രണ്ടാം കൃഷി ഇറക്കേണ്ടെന്ന തീരുമാനത്തിലാണ് നല്ല ശതമാനം കര്‍ഷകരും, ഇത് സംസ്ഥാനത്തിന്റെ ഭക്ഷ്യ സുരക്ഷയ്ക്ക് പോലും ഭീഷണിയാണ്.
മടവീഴ്ചയ്ക്കുശേഷം വീണ്ടും പുഞ്ചക്കൃഷിയിറക്കിയ കെഎല്‍ ബ്ലോക്ക് മാരാന് കായലില്‍ വന്‍ കൃഷിനാശമാണുണ്ടായത്. 800 ഏക്കര്‍ വരുന്ന കായല്‍ നിലത്ത് 450 ഏക്കര്‍ ഇനിയും വിളവെടുക്കാന്‍ ബാക്കിയിരിക്കെയാണ് വേനല്‍മഴ നാശം വിതച്ചത്. വിളവെടുപ്പ് കാലാവധി കഴിഞ്ഞ് ഒരുമാസത്തോടടുത്തതിനാല് വിളവെടുപ്പ് നടത്തിയ കര്‍ഷകര്‍ക്കും കനത്ത നഷ്ടമാണ് ഉണ്ടായത്. വിളവെടുപ്പ് വൈകിയതോടെ വീണുകിടക്കുന്ന ചെടികളില്‍ നിന്നും കതിര് കൊഴിയുകയും കിളിര്‍ത്തു തുടങ്ങുകയും ചെയ്തു. അതിനാല്‍ വിളവെടുപ്പു കഴിഞ്ഞ പാടങ്ങളില്‍ ഏക്കറിന് 10 ക്വിന്റല്‍ മാത്രമാണ് നെല്ല് ലഭിച്ചതെന്ന് കര്‍ഷകര്‍ പറയുന്നു. 20 മുതല്‍ 25 ക്വിന്റല്‍വരെ വിളവ് പ്രതീക്ഷിച്ചിരുന്ന സ്ഥാനത്താണിത്.
വിളവ് കുറഞ്ഞാലും നെല്ല് കൊയ്തെടുക്കണമെന്ന കര്‍ഷകരുടെ ആഗ്രഹത്തിന് ശക്തമായ വേനല്‍മഴ തടസമാകുന്നു. കൊയ്ത്ത് യന്ത്രങ്ങള്‍ പാടത്തിറക്കാന്‍ കഴിയാത്തതാണ് പ്രശ്നം സൃഷ്ടിക്കുന്നത്. വേനല്‍മഴ വിളവെടുപ്പിനു തടസം സൃഷ്ടിച്ചതിനാല് തുച്ഛമായ വിളവും കനത്ത സാമ്പത്തിക നഷ്ടവുമാണ് കര്‍ഷകര്‍ക്കുണ്ടായത്. മറ്റു കായലുകളെ അപേക്ഷിച്ച് ഇത്തവണത്തെ പുഞ്ചക്കൃഷിക്ക് ഇവിടെ ഇരട്ടിയോളം തുക ചെലവായതായി കര്‍ഷകര്‍ പറയുന്നു. പുഞ്ചക്കൃഷിക്കായി ആദ്യം നിലമൊരുക്കല്‍ പൂര്‍ത്തിയായ ഘട്ടത്തില്‍ മടവീഴ്ചയുണ്ടായി. തുടര്‍ന്ന് വീണ്ടും വെള്ളം വറ്റിച്ച് കൃഷിയിറക്കുകയായിരുന്നു.
തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ തുറന്നതിനെത്തുടര്‍ന്ന് പാടശേഖരങ്ങളില്‍ വെള്ളം കയറിയതു കായല്‍മേഖലയിലെ കൊയ്ത്തിനു ദോഷകരമായതായും പരാതി ഉയര്‍ന്നിട്ടുണ്ട്. കുട്ടനാട്ടിലെ ഇരുത്തിനാലായിരം കായല്‍ നിലത്തെ അഞ്ഞൂറ് ഏക്കറിലേയും മാരാന് കായലിലെ ഇരുനൂറ് ഏക്കറിലേയും നെല്‍കൃഷിക്കാണ് ഏറെ ദോഷകരമായത്. ബണ്ട് തുറന്നതും വേനല്‍മഴ മൂലവും പാടശേഖരങ്ങളില്‍ ജലനിരപ്പുയര്‍ന്നതിനെത്തുടര്‍ന്ന് കൊയ്ത്ത് യന്ത്രം താഴുന്നത് കൊയ്ത്തിനു തടസമാണെന്ന് കര്‍ഷകര്‍ പറയുന്നു.
നെല്ല് കൊയ്തെടുക്കാത്ത സാഹചര്യമുണ്ടായാല്‍ ഏക്കര്‍ ഒന്നിന് 15,000 രൂപ പാട്ടവും 22,500 രൂപ കൃഷി ചെലവും പമ്പിംഗ് ചെലവും ഉള്‍പ്പെടെ നാല്പതിനായിരത്തോളം രൂപ കര്‍ഷകര്‍ക്ക് നഷ്ടം സംഭവിക്കും. നാശനഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് പ്രകൃതിക്ഷോഭത്തില്‍ ഉള്‍പ്പെടുത്തി നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യമുയരുന്നു. കൂടാതെ ഈര്‍പ്പത്തിന്റെ പേരില്‍ മില്ലുകാരും കര്‍ഷകരെ ചൂഷണം ചെയ്യുന്നതായി പരാതിയുയരുന്നു. കായല്‍ നിലങ്ങളിലാണ് ഇനി കൂടുതലും കൊയത്ത് പൂര്‍ത്തിയാകാനുള്ളത്.
മറ്റിടങ്ങളിലെല്ലാം തന്നെ ഏതാണ്ട് കൊയ്ത്ത് പൂര്‍ത്തിയായി കഴിഞ്ഞു. പൊതുവെ വിളവ് കുറഞ്ഞതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നെല്ല് വില നല്‍കുന്നകാര്യത്തിലും വേനല്‍മഴയില്‍ കൃഷിനാശമുണ്ടായ കര്‍ഷകര്‍ക്ക് അടിയന്തരമായി ധനസഹായം നല്‍കുന്നതിലും സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ രണ്ടാംകൃഷി ഏതാണ്ട് പൂര്‍ണമായിത്തന്നെ കര്‍ഷകര്‍ ഉപേക്ഷിക്കുന്ന സ്ഥിതിവിശേഷമുണ്ടായേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: