കോഴിക്കോട്: പാര്‍ട്ടി കോണ്‍ഗ്രസ് പൂര്‍ത്തിയായതോടെ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനങ്ങളില്‍നിന്നു പുറംതള്ളപ്പെട്ട പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് പാര്‍ട്ടിയില്‍ കടിച്ചുതൂങ്ങാന്‍ പാടുപെടുന്നു. സംസ്ഥാനത്തെ ഔദ്യോഗിക വിഭാഗമാകട്ടെ വിഎസുമായുള്ള പഴയ കണക്കുകളോരോന്നും തീര്‍ക്കുകയാണ്.
പിണറായിയും സംഘവും ഒരുക്കിയ കെണിയില്‍ വീണാണ് ആലപ്പുഴ പാര്‍ട്ടി സമ്മേളനത്തില്‍നിന്ന് വിഎസ് ഇറങ്ങിപ്പോയത്. സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് വിഎസിനെ ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കുകയും ചെയ്തു. എന്നാല്‍ വിശാഖപട്ടണത്തെ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുത്ത് പകരം വീട്ടാന്‍ വിഎസ് ശ്രമിച്ചു. പക്ഷേ പ്രായാധിക്യം പറഞ്ഞ്, പാര്‍ട്ടി സ്ഥാപകരിലൊരാള്കൂടിയായ വിഎസിനെ കേന്ദ്ര കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി. വീണ്ടും മുറിവേറ്റെങ്കിലും വിഎസ് ആലപ്പുഴയില്‍ തന്റെ തട്ടകത്തില്‍ ഔദ്യോഗിക വിഭാഗത്തിന് വെല്ലുവിളിയായി പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി.
എന്നാല്‍ അടുത്ത ആഘാതം കുറച്ചു കടന്ന കൈയായിപ്പോയി. ഔദ്യോഗിക നേതൃത്വം സംസ്ഥാന സമിതിയില്‍ ക്ഷണിച്ചുവരുത്തിയാണ് ഇപ്പോള്‍ അദ്ദേഹത്തെ അപമാനിച്ചിരിക്കുന്നത്. തന്റെ സ്വന്തക്കാരനെന്ന് പറയപ്പെടുന്ന പുതിയ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ സാന്നിദ്ധ്യത്തില്‍ തിരുവനന്തപുരത്തു നടന്ന സംസ്ഥാന സമിതിയില്‍ പങ്കെടുക്കാന്‍ തലേന്ന് രാത്രിയാണ് വിഎസിനെ ക്ഷണിച്ചത്. ക്ഷണം കാത്തിരുന്ന വിഎസ് കൃത്യസമയത്ത് തന്നെ യോഗത്തിനെത്തുകയും ചെയ്തു.
പക്ഷേ…സംസ്ഥാന സമിതിയില്‍ നേരത്തെ ഒഴിച്ചിട്ടിരിക്കുന്ന കസേര വിഎസിനാണെന്നായിരുന്നു പുതിയ സംസ്ഥാന സമിതി വന്നപ്പോഴത്തെ പ്രചാരണം. എന്നാല്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റിനെ തെരഞ്ഞെടുക്കാന്‍ ചേര്‍ന്ന യോഗത്തില്‍ വിഎസ് അനുകൂലികളെ കരുതിക്കൂട്ടി ഒഴിവാക്കി. മാത്രമല്ല വിഎസിന്റെ കടുത്ത എതിരാളിയായ എം.എം. മണിയടക്കമുള്ള മൂന്ന് പേരെ ഉള്‍പ്പെടുത്തുകയും ചെയ്തു.
പിണറായിയും സംഘവും അവതരിപ്പിച്ച പാനലാണ് പൂര്‍ണ്ണമായി യോഗം അംഗീകരിച്ചത്. വിഎസിന്റെ സംസ്ഥാന സമിതി പ്രവേശനം സംബന്ധിച്ച് യോഗത്തില്‍ വ്യക്തമായ ധാരണയുമുണ്ടായില്ല. പാര്‍ട്ടി പ്രവേശം കാത്തിരിക്കുന്ന വിഎസിന് കഴിഞ്ഞദിവസം സംഭവിച്ചത് പുതിയൊരു പ്രഹരംകൂടിയായപ്പോള്‍ പിണറായിയും സംഘവും മറ്റൊരു കണക്ക് തീര്‍ക്കുകയായിരുന്നു. പക്ഷേ, പരോക്ഷമായി പുതിയ ജനറല്‍ സെക്രട്ടറിയുടെ പിന്തുണ അനുഭവിക്കുന്ന വിഎസ് അടങ്ങിയിരിക്കുമോ എന്നതാണ് വിഷയം.
വിഎസിനെ എതിര്‍പക്ഷം കുടുക്കാന്‍ മുഖ്യമായി ഉപയോഗിച്ച ടി.പി. ചന്ദ്രശേഖരന് വധത്തിന്റെ വാര്‍ഷികം മെയ് നാലിന് വരികയാണ്. അച്യൂതാനന്ദന് ഈ ദിനത്തില്‍ എന്തു നിലപാടെടുക്കുമെന്ന് വിഎസ് അനുകൂലികളും എതിരാളികളും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: