തൃശൂര്‍: പട്ടികജാതി-വര്‍ഗ്ഗ വിഭാഗങ്ങളുടെ ക്ഷേമത്തിനായുള്ള നിയമസഭാ സമിതി പണിയെടുക്കാതെ പണം തട്ടുന്നു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ സമിതി സമര്‍പ്പിച്ചത് പത്ത് റിപ്പോര്‍ട്ടുകള്‍ മാത്രം. ഇതില്‍ നടപടിയുമുണ്ടായില്ല. എന്നാല്‍ യാത്രാ ഇനത്തില്‍ സമിതി അംഗങ്ങള്‍ കൈപ്പറ്റിയത് 83.54 ലക്ഷം രൂപയും. സമിതിയുടെ പേരില്‍ അംഗങ്ങള്‍ ഖജനാവ് കൊള്ളയടിക്കുകയാണ്.
വി.പി.സജീന്ദ്രന് എംഎല്‍എ ചെയര്‍മാനായ സമിതി 68 യോഗങ്ങള്‍ ചേര്‍ന്നതായാണ് കണക്ക്. 51 യോഗങ്ങള്‍ നിയമസഭാ സമുച്ചയത്തിലും 13 എണ്ണം വിവിധ ജില്ലകളിലും നാലെണ്ണം സംസ്ഥാനത്തിന് പുറത്തും. തമിഴ്നാട്, മഹാരാഷ്ട്ര, ആന്ധ്ര, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് എന്നിവിടങ്ങളിലും സമിതി സന്ദര്‍ശനം നടത്തി. എന്നാല്‍ ഒരിക്കല്‍പ്പോലും കോറം തികയ്ക്കാനായില്ല. എ. പി. അബ്ദുള്ളക്കുട്ടിയാണ് ഏറ്റവും കൂടുതല്‍ തുക കൈപ്പറ്റിയത്.
9.78 ലക്ഷം. മറ്റ് അംഗങ്ങളുടെ യാത്രാചിലവ് ഇങ്ങനെ. കെ. അജിത്ത് (7.08 ലക്ഷം), പുരുഷന് കടലുണ്ടി (8.03 ലക്ഷം), ഐ. സി. ബാലകൃഷണന് (7.19 ലക്ഷം), കോവൂര്‍ കുഞ്ഞുമോന് (6.54 ലക്ഷം), കെ. വി. വിജയദാസ് (7.03 ലക്ഷം), വി.ശശി (6.08 ലക്ഷം), സി. കെ. സദാശിവന് (6.05 ലക്ഷം), എന്‍.ഷംസുദ്ദീന് (9.04 ലക്ഷം), വി.എം.ഉമ്മര്‍ (9.1 ലക്ഷം), വി. പി. സജീന്ദ്രന് (7.62 ലക്ഷം). നിയമസഭാ സമുച്ചയത്തില്‍ നടന്ന യോഗങ്ങള്‍ക്കും അംഗങ്ങള്‍ വന്‍തുക യാത്രാ ചിലവ് വാങ്ങിയിട്ടുണ്ട്.
പട്ടികജാതി-വര്‍ഗ്ഗ വിഭാഗങ്ങളുടെ പുരോഗതിക്ക് യാതൊന്നും ചെയ്യാന്‍ സാധിക്കാത്ത സമിതി അംഗങ്ങള്‍ രാജിവെച്ചൊഴിയണമെന്നും എസ്സി, എസ്ടി മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് ഷാജുമോന്‍ വട്ടേക്കാട് ആവശ്യപ്പെട്ടു. സമിതിയുടെ പ്രവര്‍ത്തനം ഈ വിഭാഗങ്ങളോടുള്ള വഞ്ചനയും വെല്ലുവിളിയുമാണ്. വനവാസികളുടെയും പട്ടികജാതിക്കാരുടെയും ജീവിതം വഴിമുട്ടുമ്പോഴാണ് അവരുടെ പേരില്‍ ധൂര്‍ത്ത് നടത്തുന്നതെന്നും ഷാജുമോന്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: