ബാഴ്സലോണ: സ്പാനിഷ് ലീഗില്‍ പോയിന്റ് ടേബിളിലെ ഒന്നാമന്മാരായ ബാഴ്സലോണ വിജയകഥ തുടരുന്നു.
എസ്പാന്യോളിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് കീഴടക്കിയ ബാഴ്സ പോയിന്റ് നേട്ടം 81ആയി ഉയര്‍ത്തി. തൊട്ടുപിന്നിലുള്ള ബദ്ധവൈരി റയല്‍ മാഡ്രിഡിനെക്കാള്‍ അഞ്ചുപോയിന്റിന്റെ മുന്‍തൂക്കമുണ്ട് നൗ കാംപ് ടീമിനിപ്പോള്‍.
സൂപ്പര്‍ താരങ്ങള്‍ തന്നെയാണ് ഒരിക്കല്‍ക്കൂടി ബാഴ്സയ്ക്കുവേണ്ടി നിറയൊഴിച്ചത്. 17-ാം മിനിറ്റില്‍ ബ്രസീലിയന്‍ തുറുപ്പുചീട്ട് നെയ്മറും പിന്നെ ലയണല്‍ മെസിയും (25) ക്ലോസ് റേഞ്ചുകളിലൂടെ എസ്പാന്യോളിന്റെ നെഞ്ചകം പിളര്‍ത്തി.
രണ്ടാം പകുതിയില്‍ ബാഴ്സയുടെ ജോര്‍ഡി ആല്‍ബ ചുവപ്പുകാര്‍ഡ് കണ്ട് മടങ്ങിയെങ്കിലും അതൊന്നും അന്തിമഫലത്തെ ബാധിച്ചില്ല.
എതിരാളിയുടെ എണ്ണക്കുറവ് മുതലെടുക്കാനുള്ള എസ്പാന്യോളിന്റെ ശ്രമങ്ങളെല്ലാം വിഫലമാക്കപ്പെട്ടു. തങ്ങളുടെ ഇതിഹാസ താരം സാവിക്ക് ലാ ലീഗയിലെ 500-ാം മത്സരത്തിന് ബാഴ്സ അവസരമൊരുക്കിയെന്നതും പ്രത്യേകത. ഹെക്ടര്‍ മോറേനെ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ടതോടെ പത്തുപേരുമായാണ് എസ്പാന്യോളും കളിയവസാനിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: