പാളിയ എസ്എസ്എല്‍സി പരീക്ഷാഫല പ്രഖ്യാപനം കഴിഞ്ഞ് അഞ്ചുദിവസം പിന്നിട്ടപ്പോഴാണ് പിഴവ് മുസ്ലിംലീഗിന് ബോധ്യമായത്. വൈകിയാണെങ്കിലും അബദ്ധം തിരിച്ചറിയാന്‍ കഴിഞ്ഞല്ലോ എന്നാശ്വസിക്കാം. ഈ പളിച്ച നാണക്കേടുണ്ടാക്കി എന്നാണ് മുസ്ലിംലീഗ് വിലയിരുത്തിയത്. വിദ്യാഭ്യാസരംഗം എങ്ങനെ വഷളാക്കാമെന്ന പരീക്ഷണത്തിലായിരുന്നു പിന്നിട്ട നാലുവര്‍ഷവും.
വിദ്യാഭ്യാസ വകുപ്പ് മന്ത്രി അബ്ദു റബ്ബ്. അതിലദ്ദേഹം നൂറ്റുക്ക് നൂറുമേനികൊയ്തുവെന്നാണ് ഇക്കൊല്ലത്തെ പത്താംക്ലാസ് പരീക്ഷാ ഫലപ്രഖ്യാപനം തെളിയിച്ചിട്ടുള്ളത്. പരീക്ഷ എഴുതാത്തവരെ പോലും എല്ലാ വിഷയത്തിലും എ പ്ലസ് നല്കി വിജയിപ്പിക്കാനുള്ള മറിമായം മന്ത്രിയുടെ തന്ത്രത്തിന് മാത്രം കഴിയുന്നതാണ്. കഴിഞ്ഞ വര്‍ഷം മലപ്പുറത്ത് മാത്രം പരീക്ഷിച്ച് ഫലം കണ്ട തന്ത്രം ഇത്തവണ കേരളമാകെ വ്യാപിപ്പിച്ചതാണോ അതോ സോഫ്റ്റുവെയര്‍ മാറിയതാണോ എന്നേ അറിയാനുള്ളു. അതോടെ കേരളത്തിലെ വിദ്യാഭ്യാസ നിലവാരവും പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യതയുമാണ് ഇവിടെ തകര്‍ന്നടിഞ്ഞിരിക്കുന്നത്.
ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരീക്ഷയുടെ ഫലത്തില്‍ അപാകതകള്‍ സംഭവിച്ചേക്കാം. ഇവിടെ സംഭവിച്ചത് പരമാബദ്ധമാണ്. ഒരു തലമുറയെ തന്നെ തകര്‍ക്കുന്ന അബ്ദുറബ്ബിന്റെ നയവും നിലപാടും കേരളത്തിന് മാനക്കേടും നാണക്കേടും തന്നെയാണ് ഉണ്ടാക്കിയത്. കൂടുതല്‍ ജാഗ്രത മന്ത്രി കാട്ടണമെന്നും മേലില്‍ ആവര്‍ത്തിക്കരുതെന്നും ലീഗ് നേതൃത്വം താക്കീത് ചെയ്തെന്നും വാര്‍ത്തയുണ്ട്. ഇതിന് പിന്നില്‍ അട്ടിമറി ആരോപിച്ച് രക്ഷപ്പെടാന്‍ ഇതിനിടയില്‍ മന്ത്രി ശ്രമിക്കാതെയുമിരുന്നില്ല.
പരീക്ഷാഫലം രണ്ടുതവണ പ്രഖ്യാപിക്കുന്നത് കേരളത്തില്‍ നടാടെയാണ്. ഒരുഫലം പറഞ്ഞ് ആറ് ദിവസം പിന്നിട്ടശേഷം പിന്നെയും ഫലപ്രഖ്യാപനം. ഇതുമൂലം ലക്ഷക്കണക്കായ വിദ്യാര്‍ത്ഥികളെയും അവരുടെ രക്ഷിതാക്കളെയും കേരളീയരെ ആകമാനവും ആശങ്കയിലും ഉത്കണ്ഠയിലുമെത്തിച്ചിരിക്കുകയാണ്. ഇതിന്റെ ഉത്തരവാദിത്തം വിദ്യാഭ്യാസമന്ത്രിക്ക് മാത്രമാണെന്ന് പറയാതിരിക്കാനാവില്ല. എന്തിനായിരുന്നു ഏപ്രില്‍ 20ന് തന്നെ ഫലപ്രഖ്യാപനം നടത്തണമെന്ന് നിര്‍ബന്ധം പിടിച്ചതെന്ന് വ്യക്തമാക്കേണ്ടതുണ്ട്.
രണ്ടോ മൂന്നോ ദിവസം കൂടി വിശദമായി പരിശോധിച്ച് കുറ്റമറ്റ ഫലപ്രഖ്യാപനം നടത്താമായിരുന്നില്ലേ എന്ന ചോദ്യത്തിന് ഉത്തരം നല്‍കിയേ പറ്റൂ. സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസരംഗം കുത്തഴിഞ്ഞ സ്ഥിതിയില്‍ എത്തിയിട്ട് കാലംകുറെയായി. എന്നാല്‍ പത്താംക്ലാസ് വരെയുള്ള പഠനത്തിന് ഒരു കൃത്യതയും നിലവാരവും ഉണ്ടായിരുന്നു. ഏത് ഭരണം മാറിയാലും പത്താംക്ലാസ്സുവരെയുള്ള പഠന പാരമ്പര്യം കാത്തുസൂക്ഷിച്ചിരുന്നു. എന്നാല്‍ അതാണിവിടെ കാറ്റില്പറത്തിയിട്ടുള്ളത്. അഞ്ചരലക്ഷത്തോളം വിദ്യാര്‍ത്ഥികളെ സംശയദൃഷ്ടിയോടെ കാണേണ്ട ഗതികേടിലാണ് ഇപ്പോള്‍ എത്തിനില്‍ക്കുന്നത്.
മുസ്ലിംലീഗിന്റെ ആദ്യത്തെ വിദ്യാഭ്യാസമന്ത്രിയല്ല പി.കെ.അബ്ദുറബ്ബ്. ദീര്‍ഘകാലം വകുപ്പ് ഭരിച്ചത് മുസ്ലീംലീഗ് മന്ത്രിമാരാണ്. സി.എച്ച്.മ ുഹമ്മദ്കോയയും, ചാക്കീരിയും, യു.എ. ബീരാനും, ഇ.ടി. മുഹമ്മദ് ബഷീറുമെല്ലാം വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തപ്പോള്‍ സമുദായതാല്പര്യം കാത്തുസൂക്ഷിക്കാനും സ്വജനപക്ഷപാതം കാട്ടാനും ശ്രമിച്ചില്ലെന്ന് പറയുന്നില്ല.
വിദ്യാലയങ്ങള്‍ അനുവദിക്കുന്നതിലും അധ്യാപകരെ നിശ്ചയിക്കുന്നതിലും മദ്രസകള്‍ക്ക് അമിതാനുകൂല്യങ്ങള്‍ നല്‍കുന്നതിലും അറബി ഭാഷയ്ക്ക് മുന്തിയ പരിഗണന നല്‍കുന്നതിലുമെല്ലാം പ്രത്യേക താല്പര്യമെടുത്തു എന്ന പരാതിയൊക്കെ ഉയര്ന്നിരുന്നാല്പോലും മാര്‍ക്കില്‍ കൃത്രിമം കാട്ടുകയും ജയിക്കാന്‍ താല്പര്യമില്ലാത്തവരെ ചവിട്ടിക്കയറ്റുകയും ചെയ്യുന്ന വിദ്യ അബ്ദുറബ്ബിന് മാത്രം അവകാശപ്പെട്ടതായി.
വകുപ്പിന്റെ ചുമതലകിട്ടിയതു മുതല്‍ അബ്ദുറബ്ബിന്റെ ശീലങ്ങള്‍ കണ്ട് ലീഗുകാര്‍ പോലും തലയില്‍ കൈവച്ച് ‘എന്റെ റബ്ബേ’ എന്ന് വിളിച്ചുപോയിട്ടുണ്ട്. സ്കൂളിന് പച്ചപെയിന്റ്, ബ്ലാക്ബോര്‍ഡും പച്ച, ടീച്ചര്മാര് പച്ചസാരിയും ബ്ലൗസും ധരിക്കണമെന്ന നിര്‍ബന്ധം. ഔദ്യോഗിക വീടിന്റ പേരുമാറ്റം തുടങ്ങി അബ്ദു റബ്ബ് തൊട്ടതെല്ലാം വിവാദമായിട്ടേയുള്ളു.
മുസ്ലിംലീഗിന്റെ നേതൃത്വത്തിനും ഇത് ബോധ്യപ്പെട്ടത്രേ. വകുപ്പ് ഭരിക്കാന്‍ ഉന്നത വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റും സൗന്ദര്യവും പോര. വിവരവും വിവേകവും വേണം. ലീഗിന്റെ എംഎല്‍എമാരില്‍ ചിലരെങ്കിലും അബ്ദു റബ്ബിനെക്കാള് നന്നായി വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തേക്കും. ഈ ‘തുഗ്ലക്കി’നെ മന്ത്രിസഭയില്‍ നിന്നൊഴിവാക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെടില്ല. അതിനുള്ള ചങ്കൂറ്റവുമില്ല. കേരളീയരോട് എന്തെങ്കിലും സ്നേഹവും ബഹുമാനവുമുണ്ടെങ്കില്‍ ഈ വകുപ്പില്‍ നിന്നു റബ്ബിനെ പിന്‍വലിക്കാന്‍ ലീഗെങ്കിലും തയ്യാറാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: