കാഠ്മണ്ഡു/ന്യൂദല്‍ഹി: കാഠ്മണ്ഡുവിന് 65 കിലോമീറ്റര്‍ കിഴക്ക് പ്രഭവകേന്ദ്രമായി ഇന്നലെയും വന്‍ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.8 രേഖപ്പെടുത്തിയ ചലനത്തില്‍ നേപ്പാള്‍, ന്യൂദല്‍ഹി അടക്കമുള്ള വടക്കന്‍ ഭാരത സംസ്ഥാനങ്ങള്‍ നടുങ്ങി. ശനിയാഴ്ചയുണ്ടായ വന്‍ചലനത്തില്‍ നേപ്പാളില്‍ മരിച്ചവരുടെ എണ്ണം 2500 കവിഞ്ഞിട്ടുണ്ട്.
ഭാരതത്തിന്റെ സഹായത്തോടെ നേപ്പാള്‍ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനത്തിലേക്ക് കടന്നു. മരണസംഖ്യ അയ്യായിരം കടക്കുമെന്ന് നേപ്പാള്‍ ഭരണകൂടം അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇടിയോടുകൂടിയ മഴയ്ക്കും കൊടുങ്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. തുടര്‍ ചലനങ്ങള്‍ വരും ദിവസങ്ങളിലുമുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് മേധാവി എല്‍എസ് റാത്തോഡ് അറിയിച്ചു.
കാഠ്മണ്ഡുവും പൊക്രയും ലളിത്പൂരും അടക്കമുള്ള നഗരങ്ങള്‍ തകര്‍ന്നടിഞ്ഞ ഭൂചലനത്തില്‍ നിലംപൊത്തിയ കെട്ടിടങ്ങള്‍ക്കുള്ളില്‍ ആയിരങ്ങള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ദുരന്തത്തില്‍ വിറങ്ങലിച്ചു നില്ക്കുന്ന നേപ്പാളിലെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി ഭാരത കരസേന ‘ഓപ്പറേഷന് മൈത്രി’ രക്ഷാ ദൗത്യം ആരംഭിച്ചു.
ദുരന്തമുണ്ടായി മണിക്കൂറുകള്‍ക്കകം വലിയ സി 17 ഗ്ലോബ്മാസ്റ്റര് വിമാനങ്ങളില്‍ ദുരന്ത നിവാരണ സേനയെ അയച്ചതിനു പിന്നാലെ ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള രക്ഷാ ദൗത്യത്തിനായി 13 എയര്‍ക്രാഫ്റ്റുകളും മെഡിക്കല്‍ സംഘത്തെയും 15 ടണ്‍ മരുന്നുകളും നേപ്പാളിലെത്തിച്ചു. രക്ഷാദൗത്യത്തിന്റെ ഏകോപനം നിര്‍വഹിക്കുന്നതിനായി ദേശീയ ദുരന്തനിവാരണ സേന മേധാവി ഒ.പി സിങ് കാഠ്മണ്ഡുവിലെത്തി. ഇന്നലെ ആയിരത്തോളം പേരെ നേപ്പാളില്‍ നിന്നും തിരികെ എത്തിച്ചിട്ടുണ്ട്.
ഭാരത അതിര്‍ത്തിയിലെ ചെക്ക് പോസ്റ്റുകള്‍ ദുരന്തത്തില്‍പ്പെട്ടവരെ രക്ഷിച്ച് തിരികെ എത്തിക്കുന്നതിന് ഉപയോഗിക്കാന്‍ കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ്സിങിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ തീരുമാനിച്ചു. അതിര്‍ത്തിയിലേക്ക് കൂടുതല്‍ ബസ് സര്‍വ്വീസുകള്‍ നടത്താന്‍ യുപി, ബീഹാര്‍ സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. അതിര്‍ത്തിയില്‍ സശസ്ത്രസീമാബല്‍ മെഡിക്കല്‍ ക്യാമ്പുകള്‍ ആരംഭിക്കാനും ദേശീയ ദുരന്ത നിവാരണ സേനയുടെ 16 സംഘങ്ങളെ നേപ്പാളിലേക്ക് അയക്കാനും യോഗം തീരുമാനിച്ചു.
കേന്ദ്രആഭ്യന്തര സെക്രട്ടറി എല്‍.സി ഗോയല്‍, അതിര്‍ത്തികാര്യ സെക്രട്ടറി സ്നേഹലത കുമാര്‍, ദുരന്ത നിവാരണ അതോറിറ്റി, സശസ്ത്ര സീമാബല്‍ പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ 62 പേരാണ് ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ആറ് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്കാന് തീരുമാനിച്ചു. ബീഹാറില്‍ 42 പേരും ഉത്തര്‍പ്രദേശില്‍ 11 പേരും മരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: