ന്യൂദല്‍ഹി: ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ നേപ്പാളിലെ ജനങ്ങളെ രക്ഷിക്കുന്നതിനായി ഭാരത കരസേന ‘ഓപ്പറേഷന് മൈത്രി’ ആരംഭിച്ചു. വ്യോമസേനയും ദേശീയ ദുരന്ത നിവാരണ സേനയും സഹായത്തിനുണ്ട്. ദേശീയ ദുരന്ത നിവാരണസേന ഡയറക്ടര്‍ ഒ.പി സിങ് കാഠ്മണ്ഡുവില്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നു. 13 എയര്‍ക്രാഫ്റ്റുകള്‍ കൂടി ഇന്നലെ വൈകിട്ടോടെ നേപ്പാളിലേക്കയച്ചു. നിലവില്‍ വ്യോമസേനയുടെ പക്കലുള്ള ഏറ്റവും വലിയ വിമാനമായ സി17 ഗ്ലോബ്മാസ്റ്റര് ആറെണ്ണം നേപ്പാള്‍ രക്ഷാപ്രവര്‍ത്തനത്തിലുണ്ട്.
അഞ്ച് എംഐ 17 ഹെലികോപ്റ്ററുകള്‍ കാഠ്മണ്ഡുവിലേക്ക് അയച്ചതായി പ്രതിരോധ മന്ത്രാലയ വക്താവ് സിതാംശുകര് അറിയിച്ചു.
ആഭ്യന്തരയുദ്ധത്തില്പ്പെട്ട യെമനില്‍ നിന്നും 7000ത്തോളം പേരെ രക്ഷിച്ച ഓപ്പറേഷന് രാഹത്തിനു പിന്നാലെ ഭാരതസൈന്യം അടുത്ത രക്ഷാദൗത്യം ഏറ്റെടുത്തിരിക്കുകയാണ്. എയിംസിലെ ഡോക്ടര്‍മാര്‍ അടങ്ങിയ പ്രത്യേക മെഡിക്കല്‍ സംഘത്തെ ആരോഗ്യമന്ത്രാലയം കാഠ്മണ്ഡുവിലേക്ക് അയച്ചു.15 ടണ്‍ മരുന്നുകളും റെയില്‍വേ ഒരു ലക്ഷം കുപ്പി മിനറല്‍ വാട്ടറും കാഠ്മണ്ഡുവിലെത്തിച്ചു. തകര്‍ന്ന കുടിവെള്ള പ്ലാന്റുകള്‍ നന്നാക്കുന്നതിനായി ടെക്നീഷ്യന്മാരെയടക്കം അയച്ചിട്ടുണ്ട്.
10 ഓര്‍ത്തോ സര്ജന്മാരും നാല് അനസ്തെറ്റിസ്റ്റുമാരും 12 നേഴ്സുമാരും 8 ഓപ്പറേഷന് തീയേറ്റര്‍ ടെക്നീഷ്യന്മാരും അടങ്ങുന്ന സംഘത്തെയാണ് അയച്ചിരിക്കുന്നത്. നേപ്പാളിലേക്കുള്ള ആശയ വിനിമയത്തിനായി ബിഎസ്എന്‍എല്‍ ലോക്കല്‍ കോള്‍ നിരക്കുകള്‍ മാത്രമേ ഈടാക്കൂവെന്ന് അറിയിച്ചിരുന്നു. സ്വകാര്യ ടെലികോം കമ്പനിയായ എയര്‍ടെല്‍ രണ്ടു ദിവസത്തേക്ക് സൗജന്യ കോളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: