ഹൈദരാബാദ്: രക്തചന്ദനം കടത്തിയ കേസില്‍ തെലുങ്ക് നടി നീതു അഗര്‍വാളിനെ (27) ആന്ധ്ര പൊലീസ് അറസ്റ്റുചെയ്തു. കര്‍ണൂല്‍ ജില്ലയില്‍നിന്ന് അറസ്റ്റുചെയ്ത ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കേസിലെ പത്താം പ്രതിയായിരുന്നു നീതു. രണ്ടുമാസം മുമ്പ് 34 രക്തചന്ദനത്തടികള്‍ പിടിച്ചെടുത്ത കേസിലായിരുന്നു അറസ്റ്റ്.
കേസില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് കൊണ്ടംപള്ളി മസ്താന് വാലിയെ പൊലീസ് നേരത്തെ അറസ്റ്റുചെയ്തിരുന്നു. 2013ല്‍ മസ്താന് വാലി നിര്‍മിച്ച തെലുങ്ക് ചിത്രം ‘പ്രേമ പ്രയാണ’ത്തില്‍ അഭിനയിച്ചിട്ടുണ്ട് നീതു. ഇവരുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നു രക്തചന്ദന കള്ളക്കടത്തുകാരുടെ അക്കൗണ്ടുകളിലേക്കു ഒരുലക്ഷത്തി അയ്യായിരം രൂപ അയച്ചത് പൊലിസ് കണ്ടെത്തി. വാലി പറഞ്ഞതനുസരിച്ചായിരുന്നു ഇത്.
രക്തചന്ദനക്കടത്ത് വഴി കിട്ടിയിരുന്ന പണമാണ് വാലി സിനിമാനിര്‍മാണത്തിന് ഉപയോഗിച്ചിരുന്നത്. കള്ളക്കടത്തുകാരുടെ അക്കൗണ്ടുകളിലേക്ക് നീതു മുമ്പും പണം മാറ്റിയിരുന്നുവെന്ന് പോലീസ് സംശയിക്കുന്നു. മസ്താന് വാലിയെ താന്‍ വിവാഹം കഴിച്ചുവെന്നും അയാള്‍ തന്നെ ഗാര്‍ഹികപീഡനത്തിന് ഇരയാക്കിയിരുന്നുവെന്നും ചോദ്യംചെയ്യലില്‍ നീതു പറഞ്ഞതായി പോലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: