കോഴിക്കോട്: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടി തറപരിപാടിയാണെന്ന് മുന്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ് എംഎല്‍എ. വില്ലേജ് ഓഫീസര്‍ ചെയ്യേണ്ട ജോലിയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും പിസി ജോര്‍ജ് കുറ്റപ്പെടുത്തി.
ദുരിതാശ്വാസ ഫണ്ട് നല്കാന് മുഖ്യമന്ത്രി ജില്ലയില്‍ വരേണോ എന്നും ഇത് നാണക്കേടല്ലേയെന്നും ജോര്‍ജ് ചോദിച്ചു. ജനസമ്പര്‍ക്ക പരിപാടിയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി കോഴിക്കോട്ടെ ജനസമ്പര്‍ക്കം ഇന്ന് ആരംഭിച്ചപ്പോഴാണ് ജോര്‍ജിന്റെ വിമര്‍ശനം.
യുഡിഎഫ് സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങി നില്‍ക്കുകയാണ്. നിയമസഭയെ അഭിമുഖീകരിക്കാന്‍ പോലും മുഖ്യമന്ത്രി ഭയക്കുന്നു. ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് ധനമന്ത്രി കെ.എം.മാണിക്കു നേരെ ഉയര്‍ന്ന ആരോപണങ്ങളാണ് മന്ത്രി കെ.ബാബുവിന് നേരെയും ഉയര്‍ന്നിരിക്കുന്നത്. എന്നിട്ടും ബാബുവിനെതിരെ കേസെടുക്കാത്തത് എന്താണെന്ന് ജോര്‍ജ് ചോദിച്ചു.
അഴിമതിക്കെതിരായ പോരാട്ടം ശക്തമായി തന്നെ തുടരും. മാണി അവതരിപ്പിച്ചത് കര്‍ഷകദ്രോഹ ബജറ്റാണ്. മുമ്പൊരിക്കലും ഇത്തരത്തിലൊരു ബജറ്റ് ആരും അവതരിപ്പിച്ചിട്ടില്ലെന്നും ജോര്‍ജ് പറഞ്ഞു.
ജൂണ്‍-ജൂലൈ മാസത്തോടെ കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പുണ്ടാകുമെന്നും ജോര്‍ജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: