ന്യൂദല്‍ഹി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയലളിതക്ക് തിരിച്ചടി. കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച തമിഴ്നാട് സര്‍ക്കാറിന്റെ നടപടി സുപ്രീം കോടതി റദ്ദാക്കി. ശിക്ഷാവിധിക്കെതിരെ ജയലളിത നല്കിയ അപ്പീലില്‍ കര്‍ണ്ണാടക ഹൈക്കോടതിക്ക് വിധി പറയാമെന്നും കോടതി ചൂണ്ടിക്കാട്ടി.
കേസില്‍ പുനര്‍വിചാരണ വേണ്ടെന്നും പുതുതായി വാദം കേള്‍ക്കേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ദീപക് മിശ്ര, ആര്.കെ. അഗര്‍വാള്‍, പി.സി. പാന്ത് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്. അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ജയലളിതയ്ക്കു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി ഭാവാനി സിങിനെ നിയമിച്ചിരുന്നു. ഇതിനെതിരെ ഡിഎംകെ നേതാവ് കെ. അന്പഴകന് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
വിചാരണക്കോടതിയില്‍ മാത്രമേ സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ക്കു ഹാജരാകാന്‍ സാധിക്കുകയുള്ളൂവെന്നാണ് നിയമം. അതിനാല്‍ ഹൈക്കോടതിയില്‍ ഭാവാനി സിങ്ങിനെ വാദിക്കാന്‍ അനുവദിക്കരുതെന്നായിരുന്നു അന്‍പഴകന്റെ ഹര്‍ജി.
കേസില്‍ ജയലളിതയെ ശിക്ഷിച്ച ബംഗളൂരുവിലെ വിചാരണകോടതിയുടെ നടപടിക്കെതിരായ ഹര്‍ജി ഇപ്പോള്‍ കര്‍ണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: