ഹൈദരാബാദ്: കാണാതായ ഒമ്പതു വയസുകാരനെ അമ്മാവന്റെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹൈദരാബാദിലെ കുകട്പള്ളി മേഖലയിലാണ് സംഭവം നടന്നത്. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ജോഷ്വയാണ് മരണപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ച അമ്മാവന്റെ വീടിനു സമീപത്ത് കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് ജോഷ്വായെ കാണാതായത്.
കുട്ടി കളിക്കുന്നതിനിടെ നിര്‍ത്തിയിട്ട ഹുണ്ടായ് ഐ 10 കാറില്‍ കയറി ഒളിച്ചതായി സംശയിക്കുന്നു. അബദ്ധത്തില്‍ കാര്‍ ഡോര്‍ അടഞ്ഞു ശ്വാസം മുട്ടിയതിനാല്‍ മരണം സംഭവിച്ചിരിക്കാമെന്ന് പൊലീസ് പറഞ്ഞു. കാര്‍ മൂടിവച്ച നിലയിലായതിനാല്‍ മണിക്കൂറുകളോളം സംഭവം ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല. പിന്നീട് അമ്മാവന് ജോണ്‍ നാഗേഷ് കുട്ടിയെ അന്വേഷിക്കാനായി കാര്‍ പുറത്തെടുത്തപ്പോഴാണ് മുന്‍ സീറ്റില്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഒരു മാസമായി കാര്‍ ഉപയോഗിക്കാതെ കിടക്കുകയാണെന്ന് അദ്ദേഹം പൊലീസിനെ അറിയിച്ചു. പിതാവ് വിജയ് ബാബു ശനിയാഴ്ച വൈകിട്ട് കുട്ടിയെ കാണാതായതായി പരാതി നല്‍കിയിരുന്നു. മൃതശരീരം പോസ്റ്റ് മോര്‍ട്ടത്തിനായി അയച്ചു. പൊലീസ് സംഭവസ്ഥലത്തു നിന്ന് കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചുവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: