കാണപ്പെടാതെയും കേള്‍ക്കപ്പെടാതെയും പൊഴിഞ്ഞ് ഏറ്റവും മനോജ്ഞമായ റോസാപൂക്കളെ വിടര്‍ത്തുന്ന നനുത്ത മഞ്ഞുതുള്ളിപോലെയാണ് വിശ്വചിന്തയ്ക്കു ഭാരതം നല്‍കിയിട്ടുള്ള സംഭാവന. നീരവും അദൃഷ്ടവും, എങ്കിലും ഫലത്തില്‍ സര്‍വശക്തവുമായ ഭാരതീയ സംഭാവന വിശ്വചിന്തയെ കീഴ്മേല്‍ മറിച്ചിരിക്കുന്നു. എന്നാലും എപ്പോള്‍ സംഭവിച്ചുവെന്ന് ആര്‍ക്കുമറിഞ്ഞുകൂടാ.
ഒരിക്കല്‍ ഒരാള്‍ എന്നോടു എടുത്തുപറയുകയുണ്ടായി, ഭാരതത്തിലുള്ള വല്ലൊരു ഗ്രന്ഥകാരന്റെയും പേരു തിട്ടപ്പെടുത്തുക എത്ര വിഷമം എന്ന്. അതാണ് ഭാരതത്തിന്റെ ആശയഗതി എന്നായിരുന്നു എന്റെ മറുപടി. ഭാരതത്തിലെ എഴുത്തുകാര്‍ ഇന്നത്തെ എഴുത്തുകാരെപ്പോലെയല്ല. ഇവര്‍ മറ്റു ഗ്രന്ഥകാരന്മാരില്നിന്ന് തൊണ്ണൂറു ശതമാനം ആശയങ്ങളും കക്കും. പത്തുശനമാനമേ ഉള്ളൂ അവരുടേതായി. പിന്നെ, ഒരാമുഖമെഴുതാന് ഒരിക്കലും മറക്കയില്ല.
ഇതില്‍ പറഞ്ഞിരിക്കും, ‘ ഈ ആശയങ്ങള്‍ക്കുള്ള ഉത്തരവാദിത്വം എന്റേതാണ് എന്ന്. മനുഷ്യരാശിയുടെ ഹൃദയത്തില്‍ വമ്പിച്ച പ്രതികരണങ്ങളുളവാക്കിയ ആ മഹാപ്രാജ്ഞരാകട്ടെ, സ്വന്തം പേരുപോലും ചേര്‍ക്കാതെ തങ്ങളുടെ ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടു തൃപ്തിയടഞ്ഞു. പിന്നെ, ആ ഗ്രന്ഥങ്ങള്‍ പിന്തലമുറകള്ക്കായി വിട്ട് ശാന്തമായി മരിച്ചു.
നമ്മുടെ ദര്‍ശനത്തിന്റെ കര്ത്താക്കളാരെന്ന് ആര്‍ക്കറിയാം? നമ്മുടെ പുരാണങ്ങളുടെ കര്ത്താക്കന്മാരാരെന്ന് ആര്‍ക്കറിയാം. സാമാന്യനാമങ്ങളായ വ്യാസന്, കപിലന് എന്നും മറ്റുമാണ് അവരൊക്കെ അറിയപ്പെടുന്നത്. വാസ്തവത്തില്‍ ശ്രീകൃഷ്ണന്റെ സന്താനങ്ങള്‍ തന്നെയായിരുന്നു അവര്‍; അവര്‍ ഗീതയുടെ യാഥാര്ത്ഥാനുയായികളായിരുന്നു. പ്രവൃത്തിക്കാനേ നിങ്ങള്ക്കധികാരമുള്ളൂ. പ്രവൃത്തിയുടെ ഫലത്തിനില്ല, എന്ന മഹത്തായ വിധി അവര്‍ അനുഷ്ഠാനത്തില്‍ കൊണ്ടുവരുകയത്രേ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: