മ്യൂണിക്ക്: ജര്‍മ്മന്‍ ബുന്ദസ് ലീഗയില്‍ ഇത്തവണയും കിരീടം ബയേണ്‍ മ്യൂണിക്കിനുതന്നെ. നാല് മത്സരങ്ങള്‍ ലീഗില്‍ ബാക്കിനില്‍ക്കേ 30 കളികളില്‍ നിന്ന് 76 പോയിന്റുമായാണ് ബയേണ്‍ ബുന്ദസ് ലീഗ് കിരീടം സ്വന്തമാക്കിയത്. തുടര്‍ച്ചയായ മൂന്നാം തവണയും ചരിത്രത്തിലെ 25-ാം കിരീടവുമാണ് ബയേണ്‍ സ്വന്തമാക്കിയത്.
ഞായറാഴ്ച നടന്ന മത്സരത്തില്‍ വോള്‍വ്സ്ബര്‍ഗിനെ ബൊറൂസ്സിയ മൊണ്ചെന്ഗ്ലാഡ്ബാക് തോല്‍പ്പിച്ചതോടെയാണ് ബയേണിന് കിരീടം സ്വന്തമായത്. ശനിയാഴ്ച ബയേണ്‍ 1-0ന് ഹെര്‍ത്ത ബെര്‍ലിനെ കീഴടക്കിയിരുന്നു. 30 കളികളില്‍ നിന്ന് 61 പോയിന്റുള്ള വോള്‍വ്സിന് അവശേഷിക്കുന്ന നാല് മത്സരങ്ങളില്‍ ജയിച്ചാലും ബയേണിനേക്കാള്‍ മൂന്ന് പോയിന്റ് പിന്നിലേ എത്താന്‍ കഴിയൂ.
2014-15 സീസണില്‍ ലീഗില്‍ കളിച്ച 30 കളികളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് ഗ്വാര്‍ഡിയോളയുടെ പരിശീലനത്തിന് കീഴില്‍ കളിച്ച ബയേണ്‍ മ്യൂണിച്ച് പരാജയപ്പെട്ടത്. വോള്‍വ്സിനോടും ബൊറൂസ്സിയ മോണ്‍ചെന്‍ഗ്ലാഡ് ബാക്കിനോടുമായിരുന്നു പരാജയം. നാല് മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചപ്പോള്‍ 24 എണ്ണത്തില്‍ ബയേണ്‍ വെന്നിക്കൊടി പാറിച്ചു. 30 കളികളില്‍ നിന്ന് ബയേണ്‍ മ്യൂണിക്ക് 77 തവണ എതിര്‍വല കുലുക്കിയപ്പോള്‍ വഴങ്ങിയത് 13 എണ്ണം മാത്രമാണ്.
മുന്‍ ബാഴ്സലോണ കോച്ച് പെപ്പ് ഗാര്‍ഡിയോള പരിശീലകനായതിനുശേഷം തുടര്‍ച്ചയായി രണ്ടാം തവണയാണ് ബയേണ്‍ ലീഗ് ചാമ്പ്യന്മാരാകുന്നത്. 2012-13 സീസണിലെപോലെ ഇത്തവണയും മൂന്ന് കിരീടങ്ങളാണ് ബയേണ്‍ ലക്ഷ്യംവെക്കുന്നത്. അതില്‍ ആദ്യത്തേത് സ്വന്തമായിക്കഴിഞ്ഞു.ഇനി അവരുടെ ലക്ഷ്യം ചാമ്പ്യന്‍സ് ലീഗും ജര്‍മ്മന്‍ ലീഗ് കപ്പുമാണ്. ഈ രണ്ടിന്റെയും സെമിയില്‍ അവര്‍ ഇടംപിടിച്ചിട്ടുമുണ്ട്.
ആര്യന് റോബന്, തോമസ് മുള്ളര്‍, ഷ്വെയ്ന്‍സ്റ്റീഗര്‍, റോബര്‍ട്ടോ ലെവന്‍ഡോവ്സ്കി, ഫ്രാങ്ക് റിബറി, മരിയോ ഗോട്സെ തുടങ്ങിയ സൂപ്പര്താരനിരയുണ്ടായിട്ടും ഇവരില്‍ പലരുടെയും പരിക്ക് ടീമിനെ വലച്ചു. എങ്കിലും ബുന്ദസ് ലിഗ പകുതിവഴി പിന്നിട്ടപ്പോള്‍ത്തന്നെ ബയേണ്‍ ഇത്തവണയും കിരീടം ചൂടുമെന്ന് ഉറപ്പായിരുന്നു. എതിരാളികളാകുമെന്ന് കരുതപ്പെട്ടിരുന്ന ബൊറൂസ്സിയ ഡോര്‍ട്ട്മുണ്ട് താളം കണ്ടെത്താന്‍ കഴിയാതെ ഏറെ പിന്നോട്ടുപോയതും ബയേണിന് തുണയായി.
ഗ്വാര്‍ഡിയോളയുടെ പരിശീലനത്തിന് കീഴില്‍ ബയേണ്‍ 101 മത്സരങ്ങളിലാണ് കളിച്ചിട്ടുള്ളത്. ഇതില്‍ 78 എണ്ണത്തില്‍ വിജയം സ്വന്തമാക്കിയപ്പോള്‍ പരാജയപ്പെട്ടത് 11 കളികളില്‍ മാത്രം. 12 എണ്ണം സമനിലയില്‍ കലാശിച്ചു. ഗ്വാര്‍ഡിയോളയുടെ കീഴില്‍ കഴിഞ്ഞ വര്‍ഷത്തെ ലീഗ് കപ്പ്, 2013ലെ യുവേഫ സൂപ്പര്‍ കപ്പ്, ഫിഫ ക്ലബ്ബ് ലോകകപ്പ് എന്നിവയും ബയേണ്‍ നേടിയിട്ടുണ്ട്.
ചെല്‍സിക്ക് സമനിലക്കുരുക്ക്
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം ലക്ഷ്യമാക്കി കുതിക്കുന്ന ചെല്‍സിക്ക് സമനിലക്കുരുക്ക്. ഞായറാഴ്ച രാത്രി ആഴ്സണലാണ് ക്ലാസ്സിക്ക് പോരാട്ടത്തില്‍ ദി ബ്ലൂസിനെ സമനിലയില്‍ തളച്ചത്.
ആഴ്സണലിന്റെ ഗ്രൗണ്ടായ എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ഇരു ടീമുകളും മികച്ച പ്രകടനം നടത്തിയെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. കളി സമനിലയില്‍ കലാശിച്ചെങ്കിലും 33 കളിയില്‍ നിന്ന് 77 പോയിന്റുകളുമായി ചെല്‍സി ഒരു ഇടവേളക്കുശേഷം കിരീടം ലക്ഷ്യമാക്കി കുതിക്കുകയാണ്. 34 കളികളില്‍ നിന്ന് 67 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റിയാണ് രണ്ടാമത്. 33 കളികളില്‍ നിന്ന് ആഴ്സണലിനും 67 പോയിന്റുകളുണ്ടെങ്കിലും ഗോള്‍ ശരാശരിയില്‍ മൂന്നാം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: