കണ്ണൂര്‍: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം നടന്ന സര്‍വ്വകക്ഷി സമാധാന യോഗത്തിന്റെ തീരുമാനങ്ങളുടെ മഷി ഉണങ്ങും മുമ്പേ കണ്ണൂരില്‍ വീണ്ടും സിപിഎം അക്രമം.
ബിജെപി ധര്‍മ്മടം മണ്ഡലം കമ്മറ്റി സെക്രട്ടറി ഇരിവേരി കാവിനു സമീപം താമസിക്കുന്ന ലതയുടെ വീടിനു നേരെ ഇന്നലെ പുലര്‍ച്ചെ വാഹനത്തിലെത്തിയ സിപിഎം സംഘം ബോംബേറ് നടത്തി. വീട് ഭാഗികമായി തകര്‍ന്നു.
ലതയും മകനും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ പ്രജീഷും അക്രമം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നു. എന്നാല്‍ ഇരുവരും പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടു. ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങുമ്പോഴേക്കും അക്രമികള്‍ വാഹനത്തില്‍ രക്ഷപ്പെട്ടു. സിപിഎം നേതാവും ധര്‍മ്മടം എംഎല്‍എയുമായ കെ.കെ.നാരായണന്റെ അനുജന് പുരുഷോത്തമന്റെ മകന് കണയന്നൂരിലെ ബിനു, ഇരിവേരി കോളനിയിലെ ബാബു, ആശാരിമെട്ടയിലെ റിനു, ചൂളയിലെ വിനു എന്നീ സിപിഎം നേതാക്കളുടെ നേതൃത്വത്തിലുളള സംഘമാണ് അക്രമം നടത്തിയതെന്ന് വീട്ടുകാര്‍ പറഞ്ഞു.
നേരത്തെ ചക്കരക്കല്ല് പോലീസ് സ്റ്റേഷന് അക്രമിച്ച് സിപിഎമ്മുകാരാനായ പ്രതിയെ മോചിപ്പിച്ച കേസിലെ പ്രതികളാണ് ഇവരെല്ലാവരും. യുവമോര്‍ച്ച മുന്‍ മണ്ഡലം സെക്രട്ടറി ഷിബിയുടെ ഇരിവേരിക്ക് സമീപം ആര്‍വി മെട്ടിയിലെ വീടിനു നേരെയും ഷിബിനു നേരേയും ഏതാനും ആഴ്ചകള്‍ക്ക് മുന്നേ സിപിഎം സംഘം അക്രമം നടത്തിയിരുന്നു.
സമാധാന കമ്മറ്റിയോഗത്തിനു ശേഷം സാവധാനം സമാധാനത്തിലേക്ക് നീങ്ങുകയായിരുന്ന ജില്ലയില്‍ അക്രമം നടത്തി വീണ്ടും ഭീതി ജനിപ്പിക്കുന്ന സിപിഎം നടപടിയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ 23ാം തീയ്യതി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തില്‍ സര്‍വ്വകക്ഷി സമാധാന യോഗം ചേരുകയും ജില്ലയില്‍ ശാശ്വത സമാധാനം നിലനിര്‍ത്താന്‍ യോഗം ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.
29ന് സിപിഎം-ആര്‍എസ്എസ്-ബിജെപി സംസ്ഥാന നേതാക്കളുമായി കണ്ണൂരിലെ സംഘര്‍ഷം സംബന്ധിച്ച് തിരുവനന്തപുരത്ത് ചര്‍ച്ച നടത്താനും യോഗത്തില്‍ തീരുമാനമായിരുന്നു. എന്നാല്‍ സര്‍വ്വകക്ഷിയോഗ തീരുമാനങ്ങള്‍ മുഴുവനും ലംഘിച്ചു കൊണ്ട് വീണ്ടും ജില്ലയെ കുരുതിക്കളമാക്കാനുളള നീക്കത്തിന്റെ ഭാഗമായി അക്രമവുമായി ഇറങ്ങി തിരിച്ചിരിക്കുകയാണ് സിപിഎം.
ഇന്നലെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ ഇരിവേരി കോളനിയിലെ ബാബു, ആശാരിമെട്ടയിലെ റിനു എന്നീ സിപിഎം പ്രവര്‍ത്തകരെ ചക്കരക്കല്‍ പോലീസ് അറസ്റ്റു ചെയ്തു. ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് വി.ശശിധരന്, ബിജെപി ജില്ലാ പ്രസിഡണ്ട് കെ.രഞ്ചിത്ത്, ദേശീയ സമിതിയംഗം പി.കെ.വേലായുധന്, ജില്ലാ ട്രഷറര്‍ എ.ഒ.രാമചന്ദ്രന്, ധര്‍മ്മടം മണ്ഡലം പ്രസിഡണ്ട് ആര്.കെ.ഗിരിധരന്, ജനറല്‍ സെക്രട്ടറിമാരായ കെ.പി.ഹരീഷ് ബാബു, പി.ആര്.രാജന്, പി.രാജു തുടങ്ങിയവര്‍ അക്രമം നടന്ന വീട് സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: