തിരുവനന്തപുരം:ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്തെ ശ്രീപാദം കുളത്തില്‍നിന്ന് കണ്ടെടുത്തത് പൈപ്പ് ബോംബുകളല്ലെന്ന് പോലീസ്. പീരങ്കിപോലുള്ള ആയുധത്തില്‍ ഉപയോഗിക്കുന്ന വെടിയുണ്ടകളാണ് കണ്ടെത്തിയത്. രാജഭരണ കാലത്ത് ഉപയോഗിച്ചിരുന്ന ആയുധങ്ങളാകാം ഇവയെന്നാണ് പോലീസിന്റെ നിഗമനം. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്തുനിന്ന് കണ്ടെത്തിയ ബോംബുകള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ആറാട്ടുത്സവത്തോടനുബന്ധിച്ച് പീരങ്കിയില്‍ ഉപയോഗിച്ചിരുന്ന തിരകളാകാനാണ് സാധ്യതയെന്ന് രാജകുടുംബാംഗവും പ്രതികരിച്ചു.
ഇത്തരംകൂടുതല് സ്ഫോടക വസ്തുക്കള്‍ ക്ഷേത്രപരിസരത്ത് ഉണ്ടോയെന്ന് കണ്ടെത്താന്‍ വിശദമായ അന്വേഷണം നടത്തണമെന്ന് തിരുവിതാംകൂര്‍ രാജകുടുംബാംഗം ആദിത്യവര്‍മ ആവശ്യപ്പെട്ടു. എന്നാല്‍ ഇതുസംബന്ധിച്ച് സ്ഥിരീകരണം നല്കാന് പോലീസ് തയ്യാറായിട്ടില്ല.
ഫൊറന്‍സിക് പരിശോധനയ്ക്ക് ശേഷമെ ഇതുസംബന്ധിച്ച് വ്യക്തമായ വിവരം ലഭിക്കുകയുള്ളു എന്ന നിലപാടിലാണ് പോലീസ്. പൈപ്പിന്റെ ഇരുഭാഗങ്ങളിലും വെള്ളംകയറാത്ത വിധം അടച്ചിരുന്നശേഷം പുറത്തെടുത്തപ്പോഴുണ്ടായ സമ്മര്‍ദ്ദം കൊണ്ടാണ് പൈപ്പില്‍നിന്ന് ചെറിയ ശബ്ദവും പുകയും ഉയര്‍ന്നത്.
വലിയ മുന്‍കരുതലെടുത്താണു പോലീസ് ഇതിനെ നിര്‍വീര്യമാക്കിയത്. സ്ഫോടകവസ്തുവിനെ നിര്‍വീര്യമാക്കിയ ശേഷം പോലീസ് വിശദമായി പരിശോധിച്ചപ്പോഴാണ് പൈപ്പ് ബോംബല്ലെന്ന് വ്യക്തമായത്. ഇതിന്റെ കാലപ്പഴക്കം അടക്കം പരിശോധിക്കുന്നതിനു സ്ഫോടകവസ്തുവിന്റെ അവശിഷ്ടങ്ങള്‍ ഫൊറന്‍സിക് പരിശോധനക്ക് അയച്ചിട്ടുണ്ട്.
അതേസമയം അതീവസുരക്ഷാ മേഖലയായ ക്ഷേത്രപരിസരത്തുനിന്ന് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്ന ആരോപണവും ശക്തമാകുകയാണ്. ഞായറാഴ്ചയാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപമുള്ള അതീവസുരക്ഷാമേഖലയില്‍ സ്ഫോടകവസ്തു കണ്ടെത്തിയത്. കുളം വൃത്തിയാക്കുന്ന തൊഴിലാളികളാണു ചാക്കില്‍ പൊതിഞ്ഞു കെട്ടിയ നിലയിലുള്ള അഞ്ചുപൈപ്പ് ബോംബുകള്‍ കണ്ടെത്തിയത്. ബോംബ് സ്ക്വാഡ് എത്തി ഇവയെ നിര്‍വീര്യമാക്കിയെങ്കിലും ഇതുസംബന്ധിച്ചുള്ള ദുരൂഹത തുടരുകയാണ്.
ക്ഷേത്രത്തിന്റെ വടക്കേനടയ്ക്കുസമീപം ആര്‍ക്കിയോളജിക്കല്‍ വകുപ്പിന്റെ കീഴിലാണു ശ്രീപാദം കൊട്ടാരം. ഇതിനുമുമ്പു തപാല്‍ വകുപ്പിന്റെ കീഴിലായിരുന്ന കെട്ടിടം 2008ലാണു രാജകുടുംബത്തില്‍നിന്നു സര്‍ക്കാര്‍ വാങ്ങിയത്. നിലവില്‍ പുരാവസ്തുവകുപ്പു ഡയറക്ടറുടെ ഓഫിസാണിത്. പൈതൃക മ്യൂസിയമാക്കുന്നതിനുള്ള നിര്‍മാണങ്ങള്‍ നടന്നുവരികയാണ്.
ഇതിന്റെ ഭാഗമായി 20 മുതല്‍ ശ്രീപാദം കുളംവറ്റിച്ചുവരികയായിരുന്നെന്ന് ആര്‍ക്കിയോളജിക്കല്‍ ഡയറക്ടര്‍ ഡോ. ജി. പ്രേംകുമാര്‍ പറഞ്ഞു. അതേസമയം, കണ്ടെത്തിയ സ്ഫോടക വസ്തുക്കള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നും അതേക്കുറിച്ച് അന്വേഷണം നടന്നുവരികയാണെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: