ന്യൂദല്‍ഹി: ആംആദ്മി സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ സൗജന്യ കുടിവെള്ളം പദ്ധതി ഉപേക്ഷിക്കുന്നു. ദല്‍ഹി ജലബോര്‍ഡിന്റെ വരുമാനം ഉറപ്പുവരുത്തുവാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് വോട്ട് ലഭിക്കുന്നതിനായിട്ടാണ് ഇത്തരത്തിലുള്ള ഒരു വാഗ്ദാനം ആപ്പ് ജനങ്ങള്‍ക്ക് നല്‍കിയത്. എന്നാല്‍ പദ്ധതി നടപ്പാക്കി തുടങ്ങിയതോടെ നികുതി ഇനത്തില്‍ ലഭിക്കുന്ന 250 കോടി രൂപയാണ് ഒരു വര്‍ഷം സൗജന്യ വെള്ളത്തിനായി വേണ്ടി വരുന്നത്.
മാസം 20,000 ലിറ്റര്‍ വെള്ളം വീതമാണ് ഇപ്പോള്‍ സൗജന്യമായി നല്‍കുന്നത്. 20,000 കൂടുതല്‍ വെള്ളം ഉപയോഗിക്കുന്നവര്‍ മുഴുവന്‍ വെള്ളത്തിന്റെയും തുകനല്കണമായിരുന്നു. 1.9 ദശലക്ഷം കുടുംബങ്ങള്‍ക്ക് ഈ പദ്ധതി വേണ്ടത്ര പ്രയോജനപ്രദം ആയിരുന്നില്ലെന്നാണ് ആപ്പിന്റെ ഇപ്പോഴത്തെ വാദം. ദല്‍ഹി ജലബോര്‍ഡിന് ധനസമാഹരണം നടത്തേണ്ടതുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. ജലബോര്‍ഡ് മലിനജലം തോട്ടകൃഷിക്കും സീവേജ്പ്ലാന്റുകളില്നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനുമായി വിറ്റിരുന്നു.
അതേസമയം, ആപ്പിന്റെ ധവളപത്രത്തില്‍ ജലബോര്‍ഡിന്റെ ദുര്‍വിനിയോഗത്തിലൂടെ ഓരോവര്‍ഷവും ആയിരം കോടിരൂപയുടെ നഷ്ടമുണ്ടാക്കുന്നതായി പറഞ്ഞിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷം ജലത്തിനും സീവേജ് സര്വ്വീസസിനുമായി 32,000 കോടി രൂപ ചെലവഴിച്ചെങ്കിലും യാതൊരു പുരോഗതിയും ഉണ്ടായില്ലെന്നും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: