തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ എക്സൈസ് മന്ത്രി കെ.ബാബുവിനെതിരെ പ്രത്യേകം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തേണ്ടതില്ലെന്ന് വിജിലന്‍സിന് നിയമോപദേശം. വിജിലന്‍സ് അഡീഷണല്‍ ഡയറക്ടര്‍ ഒഫ് പ്രോസിക്യൂഷന് പി.ശശീന്ദ്രനാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് നിയമോപദേശം നല്‍കിയത്.
നിലവില്‍ ധനമന്ത്രി കെ.എം.മാണിക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. ആ അന്വേഷണവുമായി ചേര്‍ത്ത് തന്നെ ബാബുവിനെതിരായ ആരോപണവും അന്വേഷിച്ചാല്‍ മതിയാവുമെന്നും നിയമോപദേശത്തില്‍ പറയുന്നു. ബാര്‍ അസോസിയേഷന് വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശിന്റെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ ബാബുവിനെതിരെ പുതിയ കേസ് എടുക്കണോ എന്നായിരുന്നു വിജിലന്‍സ് നിയമോപദേശം തേടിയത്.
ബാബുവിനെതിരെ പുതിയ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള തെളിവുകളൊന്നും തന്നെയില്ല. ഈ സാഹചര്യത്തില്‍ ആരോപണത്തിന്റെ നിജസ്ഥിതി എന്താണെന്ന് അന്വേഷിച്ചാല്‍ മതിയാവുമെന്നും നിയമോപദേശത്തില്‍ പറയുന്നു.
മന്ത്രി വി.എസ്.ശിവകുമാറിനെതിരായി അന്വേഷണം വേണ്ടെന്നും നിയമോപദേശത്തില്‍ പറയുന്നു. ബാര്‍ കോഴ കേസില്‍ ധനമന്ത്രി കെഎം മാണിയ്ക്കെതിരെ ഉയര്ന്നതിനേക്കാള് ഗുരുതരമായ ആരോപണങ്ങളാണ് കെ ബാബുവിനെതിരെ ഉള്ളത്. ബാര്‍ ലൈസന്‍സിനുളള തുക കുറച്ച് നല്കാന് വേണ്ടി ബാബുവിന് 10 കോടി രൂപ കോഴ നല്കി എന്നാണ് ബിജു രമേശിന്റെ രഹസ്യമൊഴിയില്‍ പറയുന്നത്.
എന്നാല്‍ താന്‍ കോഴ വാങ്ങിയെന്ന് ബിജു രമേശ് പറഞ്ഞിട്ടില്ലെന്നാണ് ബാബുവിന്റെ നിലപാട്. താന്‍ രാജിവയ്ക്കേണ്ട സാഹചര്യം ഇല്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: