തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.പി. വീരേന്ദ്രകുമാര്‍ പരാജയപ്പെട്ട സംഭവത്തില്‍ ഡിസിസി പ്രസിഡന്റടക്കം മൂന്നു കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടി. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യുഡിഎഫ് ഉപസമിതിയിലാണ് തീരുമാനം.
ഡിസിസി പ്രസിഡന്റ് സി.വി. ബാലചന്ദ്രന്, പി. ബാലഗോപാല്‍, സി. ചന്ദ്രന് എന്നിവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് അന്തിമ റിപ്പോര്‍ട്ട് തയാറായി. സമിതി അധ്യക്ഷനായ ആര്. ബാലകൃഷ്ണപിള്ള മുന്നണി വിട്ടതിനാല്‍ മുന്നണി കണ്‍വീനര്‍ പി.പി.തങ്കച്ചന്റെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. റിപ്പോര്‍ട്ട് നാളെ മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും.
തോല്‍വിക്ക് കാരണക്കാരായ നേതാക്കള്‍ക്കെതിരെ നടപടി വേണമെന്ന് ജെ.ഡി.യു ആവശ്യപ്പെട്ടിരുന്നു. ഉപസമിതി റിപ്പോര്‍ട്ട് യു.ഡി.എഫ് കണ്‍വീനര്‍ കൂടിയായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സമര്‍പ്പിക്കുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പ്രമുഖ ഘടകകക്ഷി നേതാവ് സ്ഥാനാര്‍ഥിയായിട്ടും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സജീവമായി പ്രവര്‍ത്തിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തിരഞ്ഞെടുപ്പ് ചിലവിനായി വിനയോഗിച്ച പണം താഴെത്തട്ടില്‍ എത്തിയില്ലെന്നും അട്ടപ്പാടി മേഖലയില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ പരാജയപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: