ന്യൂദല്‍ഹി: ആംആദ്മി പാര്‍ട്ടി സര്‍ക്കാരിലെ നിയമമന്ത്രി ജിതേന്ദ്രസിങ് തോമറുടെ നിയമബിരുദം വ്യാജമാണെന്ന് കണ്ടെത്തിയതോടെ മന്ത്രിയോട് വിശദീകരണം ചോദിച്ച് തടിതപ്പാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്. ബീഹാറിലെ തിലക്മാഞ്ജി ഭഗല്‍പൂര്‍ സര്‍വ്വകലാശാല അധികൃതര്‍ ദല്‍ഹി ഹൈക്കോടതിയിലാണ് നിയമമന്ത്രിയുടെ ബിരുദം വ്യാജമാണെന്ന് അറിയിച്ചത്. എന്നാല്‍ രാജിവെയ്ക്കണമെന്ന ആവശ്യം മന്ത്രി തള്ളിക്കളഞ്ഞു.
അതിനിടെ മന്ത്രിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകളും വ്യാജമാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ജിതേന്ദ്രസിങ് തോമറിന്റെ കൈവശമുള്ള അവധ് സര്‍വ്വകലാശാലയിലെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് ആരോപിച്ച് ദല്‍ഹി ബാര്‍ അസോസിയേഷന് അംഗങ്ങള്‍ രംഗത്തെത്തി. തന്റെ സര്‍ട്ടിഫിക്കറ്റുകളെല്ലാം നൂറുശതമാനവും യഥാര്‍ത്ഥമാണെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും തോമര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
തോമറിന്റെ കൈവശമുള്ള നിയമബിരുദം പൂര്‍ത്തിയാക്കിയതിന്റെ പ്രൊഫഷണല്‍ സര്‍ട്ടിഫിക്കറ്റിലെ സീരിയല്‍ നമ്പര്‍ 3687 ആണ്. എന്നാല്‍ ഇത് 1999ല്‍ സഞ്ജയ് കുമാര്‍ ചൗധരിയെന്ന വ്യക്തിക്ക് നല്കിയ സര്‍ട്ടിഫിക്കറ്റാണെന്നാണ് സര്‍വ്വകലാശാല അധികൃതര്‍ കോടതിയെ അറിയിച്ചത്. ഇതേ തുടര്‍ന്ന് ആഗസ്ത് 20നകം വിഷയത്തില്‍ മറുപടി നല്കാന് കോടതി തോമറിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ സര്‍വ്വകലാശാലയോട് തോമറിന്റെ സയന്‍സിലുള്ള ബിരുദം യാഥാര്‍ത്ഥ്യമാണോയെന്ന് അറിയിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രശാന്ത് ഭൂഷണും സംഘവും തോമറിന്റെ വ്യാജബിരുദമുള്പ്പെടെയുള്ള കാര്യങ്ങള്‍ അരവിന്ദ് കേജ്രിവാളിനോട് ഉന്നയിച്ചിരുന്നു. ജിതേന്ദ്രസിങ് തോമര്‍ രാജിവെച്ചില്ലെങ്കില്‍ വലിയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷം അറിയിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 11 മണിക്ക് തോമറിന്റെ രാജിയാവശ്യപ്പെട്ട് അരവിന്ദ് കേജ്രിവാളിന്റെ വസതിയിലേക്ക് ബിജെപി പ്രതിഷേധ മാര്‍ച്ച് നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: