കൊച്ചി: ബാര്‍കോഴ കേസില്‍ രാജിയില്ലെന്ന മന്ത്രി കെ.ബാബുവിന്റെ നിലപാട് എ ഗ്രൂപ്പിന്റെ യുദ്ധതന്ത്രം. തനിക്കെതിരായ നീക്കത്തിനുപിന്നില്‍ ഐഗ്രൂപ്പാണെന്നാണ് ഇപ്പോള്‍ കെ.ബാബുവിന്റെ നിലപാട്. എ ഗ്രൂപ്പ് നേതൃത്വവും ഈ നിലപാടിലാണ്.ബാബുവല്ല ഐ ഗ്രൂപ്പിന്റെ യഥാര്‍ത്ഥ ലക്ഷ്യം ഉമ്മന്‍ ചാണ്ടി തന്നെയാണെന്ന് എ ഗ്രൂപ്പ് കരുതുന്നു. ബാബു രാജിവച്ചാല്‍ മാണിയും രാജിവക്കേണ്ടി വരും. ഇത് മന്ത്രിസഭാ പുന:സംഘടനക്കും നേതൃമാറ്റത്തിനും കളമൊരുക്കും.
അതുകൊണ്ടുതന്നെ രാജിയാവശ്യത്തെ തള്ളാനും പല്ലും നഖവും ഉപയോഗിച്ച് പോരാടാനുമുള്ള ഒരുക്കത്തിലാണ് എ. ഗ്രൂപ്പ്. ബാര്‍കോഴ ഇടപാടില്‍ ഐ ഗ്രൂപ്പ് നേതാക്കളുടെ പങ്ക് കൂടുതല്‍ വെളിപ്പെടുത്താനും അവര്‍ നീക്കമാരംഭിച്ചിട്ടുണ്ട്.
ഉമ്മന്‍ ചാണ്ടിയുടെ സാന്നിദ്ധ്യത്തില്‍ കഴിഞ്ഞദിവസം എറണാകുളത്ത് എ ഗ്രൂപ്പിലെ പ്രമുഖര്‍ യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുത്തതായാണ് വിവരം.
ഒന്നുകില്‍ ഐ ഗ്രൂപ്പ് വിട്ടുവീഴ്ചക്ക് തയ്യാറാവുകയും വിജിലന്‍സ് കേസ് നടപടികള്‍ മരവിപ്പിക്കുകയും ചെയ്യണം. അല്ലെങ്കില്‍ ഏറ്റുമുട്ടലിനൊരുങ്ങുക.ഇതാണ് എ ഗ്രൂപ്പിന്റെ പൊതുവികാരം. മന്ത്രിമാര്‍ രാജിവക്കേണ്ട സാഹചര്യം വരികയും മന്ത്രിസഭ പുന:സംഘടനയും നേതൃമാറ്റവും ചര്‍ച്ചയാവുകയും ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞടുപ്പിന് ശുപാര്‍ശ ചെയ്യാനാണ് ഉമ്മന്‍ ചാണ്ടിയും എ.ഗ്രൂപ്പും തീരുമാനിച്ചിട്ടുള്ളത്.
ഉമ്മന്‍ ചാണ്ടിയെ മാറ്റി രമേശ് ചെന്നിത്തലയോ മറ്റാരെങ്കിലുമോ മുഖ്യമന്ത്രിയാകുന്നതിനോട് ഒരു തരത്തിലും യോജിക്കാന്‍ തയ്യാറല്ലെന്ന വികാരമാണ് ഗ്രൂപ്പ് യോഗത്തില്‍ പ്രതിഫലിച്ചത്. അത്തരം സാഹചര്യം വന്നാല്‍ ഉടന്‍ തെരഞ്ഞെടുപ്പിലേക്ക് പോവുക എന്നതാണ് തീരുമാനം. ഇക്കാര്യം ഉമ്മന്‍ ചാണ്ടി എ.കെ.ആന്റണിയേയും അറിയിച്ചിട്ടുണ്ട്.
സെപ്തംബറിലോ ഒക്ടോബറിലോ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടത്തണം. ഐ ഗ്രൂപ്പ് ഒത്തു തീര്പ്പിനില്ലെങ്കില് അത് പൂര്‍ത്തിയായാലുടന്‍ നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിന് ശുപാര്‍ശ ചെയ്യാമെന്നാണ് കണക്കുകൂട്ടല്‍.
തനിക്കെതിരെ കേസെടുത്താല്‍ ഉടന്‍ രാജിയെന്നായിരുന്നു കഴിഞ്ഞ ദിവസം വരെ ബാബു പറഞ്ഞിരുന്നത്. എന്നാല്‍ എ ഗ്രൂപ്പ് നിലപാട് കടുപ്പിച്ചതിന്റെ ഭാഗമായി രാജിക്കാര്യത്തില്‍ മന്ത്രി മലക്കംമറിഞ്ഞു.
ബാബുവിനെതിരെ കേസെടുക്കുന്നതിന് വകുപ്പുണ്ടെന്ന് വിജിലന്‍സിന് നിയമോപദേശം കിട്ടിയതോടെ ബാര്‍കോഴക്കേസില്‍ കെ.എം.മാണിക്കെതിരെയുള്ള അന്വേഷണം കെ.ബാബുവിനെതിരെക്കൂടി വ്യാപിപ്പിക്കാനാണ് ഇപ്പോള്‍ വിജിലന്‍സിന് കിട്ടിയിരിക്കുന്ന നിയമോപദേശം.
വിജിലന്‍സ് വകുപ്പ് ഇപ്പോള്‍ രമേശ് ചെന്നിത്തലയുടെ കയ്യിലാണ്. കേസുമായി മുന്നോട്ട് പോകാനാണ് വിജിലന്‍സിന് ആഭ്യന്തര വകുപ്പിന്റെ തലപ്പത്തുനിന്ന് കിട്ടിയിട്ടുള്ള നിര്‍ദ്ദേശം. ഇത് മുന്‍കൂട്ടിക്കണ്ടാണ് എ ഗ്രൂപ്പ് നേതൃത്വം രാജിവേണ്ടെന്ന തീരുമാനത്തിലെത്തിയത്.
ബാര്‍ കോഴക്കേസില്‍ ആദ്യം മുതലേ ഉയരുന്ന പേരാണ് കെ.ബാബുവിന്റേത്.
എറണാകുളം ജില്ലയില്‍ ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായ ലഫ്റ്റനന്റ് എന്ന സ്ഥാനമാണ് ബാബുവിനുള്ളത്.
എക്സൈസ് മന്ത്രിയായ കെ.ബാബുവും എ.ഗ്രൂപ്പുകാരനും ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനുമായ , ജില്ലയില്‍ നിന്നുതന്നെയുള്ള മറ്റൊരു എംഎല്‍എയും ചേര്‍ന്നാണ് ബാറുടമകളോട് വിലപേശിയിരുന്നത്. കെ.എംമാണിയുടെ പേരിലുള്ള ആരോപണങ്ങള്‍ പുറത്തുവരുന്നതിനും മാസങ്ങള്ക്കുമുന്പേ ബാബുവിനും ഈ എംഎല്‍എക്കുമെതിരെ കെപിസിസിയിലും യുഡിഎഫിലും പരാതികള്‍ ഉയര്‍ന്നിരുന്നു എന്നതാണ് വസ്തുത.
വി.എം സുധീരനോടടുത്ത വൃത്തങ്ങളാണ് ഇവര്‍ക്കെതിരെ പരാതി ഉയര്‍ത്തിയത്. എന്നാല്‍ അന്ന് ഐ ഗ്രൂപ്പിലെ പ്രമുഖര്‍ ബാബുവിനൊപ്പമായിരുന്നു. ഐ ഗ്രൂപ്പുകാരനായ മന്ത്രി വി.എസ് ശിവകുമാറും പണം വാങ്ങിയെന്ന് ബാറുടമകള്‍ തന്നെ വെളിപ്പെടുത്തിയതോടെ കൂട്ടുകച്ചവടം വ്യക്തമായി.
എന്നാല്‍ ഇപ്പോള്‍ ശിവകുമാറിനെ ഒവിവാക്കി ബാബുവിനെ ഐ ഗ്രൂപ്പ് ടാര്‍ഗറ്റ് ചെയ്യുന്നതാണ് എ ഗ്രൂപ്പിനെ ചൊടിപ്പിക്കുന്നത്. നേതൃമാറ്റത്തിനു വേണ്ടിയുള്ള രഹസ്യ അജണ്ടയാണ് ഇതിനുപിന്നിലെന്ന് എ ഗ്രൂപ്പ് കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: