കൊച്ചി: കുറ്റാരോപിതനായ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എന്‍.വി.രാജുവിനെ ന്യായീകരിച്ചു കൊണ്ടുള്ള കേരള ജുഡീഷ്യല്‍ ഓഫീസേഴ്സ് അസോസിയേഷന്റെ പ്രസ്താവന അങ്ങേയറ്റം അപഹാസ്യമാണെന്ന് ഇന്ത്യന്‍ അസോസിയേഷന് ഒഫ് ലോയേഴ്സ് സംസ്ഥാന കമ്മറ്റി ജനറല്‍ സെക്രട്ടറി അഡ്വ എ.ജയശങ്കര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ജുഡീഷ്യറിക്കു തന്നെ തീരാകളങ്കമായ പ്രസ്താവന സംഘടന നിരുപാധികം പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സരിത നായര്‍ വെറും 6 മിനിറ്റു മാത്രമേ കോടതിയില്‍ ചിലവഴിച്ചുള്ളൂ എന്ന കോടതി ജീവനക്കാരുടെ മൊഴി സത്യമല്ല. എന്‍. വി. രാജു ഇപ്പോഴും മജിസ്ട്രേറ്റ് ആയി തുടരുന്നതു കൊണ്ടാണ് കോടതിയിലെ മറ്റു ജീവനക്കാര്‍ അത്തരത്തില്‍ മൊഴി നല്‍കിയത്. അദ്ദേഹത്തെ സ്ഥാനത്തു നിന്നും മാറ്റിയിരുന്നെങ്കില്‍ മൊഴി ഇതായിരിക്കില്ലയെന്നും ജയശങ്കര്‍ പറഞ്ഞു. സരിത നായര്‍ നല്കിയ രഹസ്യമൊഴി നശിപ്പിച്ചതു മറ്റേതെങ്കിലും സ്വാധീനത്തിന്റെയോ പ്രലോഭനത്തിന്റേയോ ഭാഗമായാണെന്നും ജയശങ്കര്‍ ആരോപിച്ചു.
അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതിത്വവും ഔദ്യോഗിക കൃത്യനിര്വഹണത്തിന്റെ ഭാഗമായി അംഗീകരിക്കണം എന്ന നിലപാട് അപഹാസ്യമാണ്. പ്രസ്താവനയിലൂടെ അസോസിയേഷന് സ്വയം പ്രതിക്കൂട്ടിലായിരിക്കുകയാണ് . സംഘടനാ സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. മജ്നു കോമത്ത്, സംസ്ഥാന സെക്രട്ടറി അഡ്വ.പി.എ.അസീസ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: