നാദാപുരം: നേപ്പാളിലെ ഭൂകമ്പബാധിത പ്രദേശങ്ങളില്‍ ഭാരതസൈന്യത്തിന്റെ സേവനങ്ങള്‍ക്ക് മലയാളികളുടെ പ്രശംസ. അതിര്‍ത്തി പ്രദേശമായ സുനോളിയില് സൈനികര്‍ സേവന സന്നദ്ധരായി ഉണ്ടായിരുന്നുവെന്ന് ഭൂകമ്പത്തില്‍ നിന്ന് രക്ഷപ്പെട്ട മലയാളികള്‍ പറഞ്ഞു.
നാദാപുരം കല്ലാച്ചി സ്വദേശി കല്ലന്റവിട ഹാരിസ്, ഇയ്യങ്കോട് പുളിയാംകണ്ടി അബൂബക്കര്‍ എന്നിവരാണ് ദുരന്തഭൂമിയിലെ നടുക്കുന്ന ഓര്‍മ്മകള്‍ക്കിടയിലും അതിര്‍ത്തി രക്ഷാസേനയുടെ സഹായങ്ങള്‍ എടുത്തു പറയുന്നത്. കഴിഞ്ഞ 22 നാണ് അബൂബക്കറും ഹാരിസും നേപ്പാളിലേക്ക് പുറപ്പെട്ടത്.
അവിടെ തമല്‍ എന്ന പ്രദേശത്തെ ഹോട്ടലില്‍ മുറിയെടുത്ത ഇരുവരും നേപ്പാളില്‍ വിപുലമായ സന്ദര്‍ശനത്തിന് തയ്യാറായാണ് എത്തിയത്. ഇതിനിടയിലാണ് ഭൂകമ്പമുണ്ടായത്. തുടര്‍ന്ന് കണ്ട കാഴ്ചകള്‍ വിവരിക്കുമ്പോള്‍ ഹാരിസിന് വാക്കുകള്‍ കിട്ടുന്നില്ല. കെട്ടിടങ്ങള്‍ തകരുന്നതും, അതിനടിയില്‍ പെട്ട മനുഷ്യരുടെ ദീനവിലാപങ്ങളും ഓര്‍ക്കുമ്പോള്‍ മനസ്സ് പിടയുകയാണെന്ന് ഇവര്‍ പറയുന്നു.
മരണത്തെ മുന്നില്‍ കണ്ട നിമിഷങ്ങള്‍. പിന്നീട് എങ്ങിനെയെങ്കിലും രക്ഷപ്പെടണമെന്ന ചിന്തയില്‍ വിമാനത്താവളത്തില്‍ എത്തി. എന്നാല്‍ വിമാന സര്‍വീസ് ഇല്ലെന്നറിഞ്ഞതോടെ എന്തു ചെയ്യണമെന്നറിയാതെ പരിഭ്രാന്തരായി. അവിടെ നിന്ന് ടാക്സി വിളിച്ച് സുനോളിയില് എത്തുകയായിരുന്നു. ഇവിടെയാണ് ഇന്ത്യന്‍ സൈന്യത്തിന്റെ മഹനീയ മാതൃക കണ്ടത്.
സൈന്യം തങ്ങളെ അതിര്‍ത്തി കടത്തി വിടില്ലെന്നായിരുന്നു മനസ്സില്‍ കരുതിയത്. എന്നാല്‍ തങ്ങള്‍ ഭാരതീയര്‍ ആണെന്നറിഞ്ഞപ്പോള്‍ എല്ലാ സഹായവും കിട്ടി. ഓട്ടത്തിനിടെ കാലിനു പരിക്കേറ്റ അബൂബക്കറിനുള്ള വൈദ്യചികിത്സ അടക്കം സൈന്യത്തിന്റെ വകയായിരുന്നു.
സുരക്ഷിതരായി യാത്രയാക്കിയ ശേഷവും നിരന്തരം ഫോണില്‍ വിളിച്ചു വിവരം തിരക്കിയിരുന്നുവത്രെ. അതിര്‍ത്തിയില്‍ നിന്ന് ലക്നോ വഴി ബംഗളൂരുവില്‍ എത്തിയ ഇവര്‍ തിങ്കളാഴ്ച രാത്രി പത്തു മണിയോടെയാണ് വീട്ടിലെത്തിയത്. കോഴിക്കോട്ട് നിന്ന് നേപ്പാളിലേക്ക് വിനോദ സഞ്ചാരത്തിനു പോയ 72 അംഗ സംഘത്തില്‍ 30 പേര് ഇന്നലെ വിമാനമാര്‍ഗം തിരിച്ചെത്തി. 42 പേര് ഇന്ന് തീവണ്ടി മാര്‍ഗം കോഴിക്കോട്ടെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: