ന്യൂദല്‍ഹി: ആറന്മുള വിമാനത്താവള പദ്ധതിക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ വ്യക്തമാക്കി. കേന്ദ്രവനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കറാണ് ഇക്കാര്യം അറിയിച്ചത്.
പരിസ്ഥിതിമന്ത്രാലയത്തിന്റെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്കിടെ എംബി രാജേഷ് എംപിയുടെ ചോദ്യത്തിനാണ് മന്ത്രി കേന്ദ്രസര്‍ക്കാരിന്റെ നിലപാട് പ്രഖ്യാപിച്ചത്. ഇതോടെ വിമാനത്താവള പദ്ധതിക്ക് എന്‍ഡിഎ സര്‍ക്കാര്‍ അനുകൂലമാണെന്ന ആരോപണങ്ങളും തകര്‍ന്നുതുടങ്ങി.
പാരിസ്ഥിതികാഘാത പഠനം നടത്തുന്നതിനുള്ള കെജിഎസ് ഗ്രൂപ്പിന്റെ അപേക്ഷ സ്വീകരിച്ചത് സാധാരണ നടപടിക്രമം മാത്രമാണെന്ന് വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ മറുപടി നല്കി. പദ്ധതിക്കായി അപേക്ഷ നല്കിയാല് അതു പരിശോധിക്കണം. ആദ്യ അപേക്ഷ തള്ളിയെങ്കില്‍ രണ്ടാമതും അപേക്ഷ സമര്‍പ്പിക്കാന്‍ അവര്‍ക്ക് നിയമപരമായ അധികാരമുണ്ട്. ഒരു ദിവസംകൊണ്ട് വിമാനത്താവളം വരില്ലെന്ന് മനസ്സിലാക്കണം, മന്ത്രി പറഞ്ഞു.
തിങ്കളാഴ്ച നടന്ന പരിസ്ഥിതി മന്ത്രാലയ ഉപദേശക സമിതി യോഗത്തില്‍ ആറന്മുള വിമാനത്താവള പദ്ധതി വിഷയം ഉന്നയിച്ച സമിതിയംഗവും തൃശൂരില്‍ നിന്നുള്ള എംപിയുമായ സി.എന്‍ ജയദേവനോടും വിമാനത്താവളത്തിനെതിരായ കേന്ദ്രനിലപാട് മന്ത്രി വ്യക്തമാക്കിയിരുന്നു. പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കില്ലെന്നും ഇക്കാര്യം ഉടന്‍തന്നെ മാധ്യമങ്ങളിലൂടെ അറിയിക്കുമെന്നും മന്ത്രി യോഗത്തില്‍ പറഞ്ഞു.
പാരിസ്ഥിതികാഘാത പഠനത്തിന് കെജിഎസിന് അനുമതി നല്കിയ പരിസ്ഥിതിമന്ത്രാലയ വിദഗ്ധസമിതിയോട് വിമാനത്താവള പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ എതിരാണെന്ന നിലപാട് അറിയിച്ചിട്ടുണ്ടെന്നും പിന്നീടുവന്നുകണ്ട എംപിമാരെ മന്ത്രി അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: