ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കാവിവല്‍ക്കരണം നടത്തുകയാണെന്ന ആരോപണം തള്ളിക്കളഞ്ഞ് ഉജ്വല മറുപടിയുമായി കേന്ദ്രമാനവ വിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി ലോക്സഭയിലെ താരമായി. സഭയെ തെറ്റിദ്ധരിപ്പിക്കാനുള്ള തൃണമൂല്‍കോണ്‍ഗ്രസ് എംപി സുഗതാബോസിന്റെ ശ്രമങ്ങളെ ശക്തമായി എതിര്‍ത്ത സ്മൃതി ഇറാനി, അക്കാദമിക രംഗത്തെ കഴിവ് സഭയെ തെറ്റിദ്ധരിപ്പിക്കാനുള്ള യോഗ്യതയായി സുഗതാ ബോസ് ഉപയോഗിക്കരുതെന്നും വ്യക്തമാക്കി.
ഹാര്‍വാര്‍ഡ് സര്‍വ്വകലാശാല പ്രൊഫസറും നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമരുമകനുമായ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നുള്ള എംപി സുഗതാബോസിന്റെ വസ്തുതാവിരുദ്ധമായ പരാമര്‍ശങ്ങളെയാണ് മന്ത്രി എതിര്‍ത്തത്. മുംബൈ ഐഐഎമ്മിലെ ഡയറക്ടര്‍ കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് രാജിവെച്ചതായി സുഗതാബോസ് പറഞ്ഞിരുന്നു. എന്നാല്‍ ഡയറക്ടര്‍ ഇപ്പോഴും അവിടെ തന്നെയുണ്ടെന്നും വിഷയങ്ങള്‍ സൃഷ്ടിക്കാനാണ് ശ്രമമെന്നും മന്ത്രി മറുപടി നല്കി.
അതിനിടെ പ്രസംഗത്തില്‍ ഇടപെട്ട സുഗതാബോസിനോട് മറുപടി കേള്‍ക്കാനും സീറ്റിലിരിക്കാനും മന്ത്രി ആവശ്യപ്പെട്ടു. സ്മൃതി ഇറാനിയുടെ ലോക്സഭാ പ്രസംഗം സോഷ്യല്‍ മീഡിയയിലും തരംഗം സൃഷ്ടിച്ചിട്ടുണ്ട്.
പാഠപ്പുസ്തകങ്ങള്‍ കാവിവല്‍ക്കരിക്കുകയാണെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് മന്ത്രി പറഞ്ഞു. ഭരണഘടനാ തത്വങ്ങള്‍ അടിസ്ഥാനമാക്കിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും സംസ്ഥാനങ്ങളെക്കൂടി കണക്കിലെടുത്തുള്ള നയങ്ങളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഏതുവിധത്തിലുള്ള വിദ്യാഭ്യാസ നയമാണ് വേണ്ടതെന്ന അഭിപ്രായം തേടി നയം സ്വീകരിക്കും. ഇതിനായി രാജ്യത്തെ രണ്ടേമുക്കാല്‍ ലക്ഷം ഗ്രാമങ്ങളില്‍ വിദ്യാഭ്യാസ സമിതികള്‍ രൂപീകരിക്കുമെന്നും മന്ത്രി സഭയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: