തൃശ്ശൂര്‍: നാദവും വര്‍ണവും ദൃശ്യവിസ്മയങ്ങളും വിരുന്നൊരുക്കി ഇന്ന് തൃശൂര്‍ പൂരം. തെച്ചിക്കോട്ടു രാമചന്ദ്രന്റെ പുറത്തെഴുന്നള്ളിയ നെയ്തലക്കാവ് ഭഗവതി വടക്കുന്നാഥന്റെ തെക്കേഗോപുരനട തള്ളിത്തുറന്ന് കണിമംഗലം ശാസ്താവിന് വഴിയൊരുക്കിയതോടെ രണ്ടുനൂറ്റാണ്ട് ചരിത്ര പാരമ്പര്യമുള്ള പൂരച്ചടങ്ങുകള്‍ക്കു തുടക്കമായി.
പൂരം നാളായ ഇന്ന് രാവിലെ മുതല്‍ വടക്കുംനാഥന്റെ തിരുമുറ്റത്ത് ചെറുപൂരങ്ങള്‍ എത്തിത്തുടങ്ങി. ഘടക ക്ഷേത്രങ്ങളില്‍ നിന്നുള്ള പൂരം എഴുന്നള്ളിപ്പുകള്‍ക്ക് പേരില്‍ മാത്രമെയുള്ളൂ ചെറുപ്പം. തലയെടുപ്പുള്ള ആനകളും പേരു കേട്ട മേളക്കാരും അണിനിരക്കുന്ന ഘടക പൂരങ്ങള്‍ ഒന്നൊന്നായി കൊട്ടിക്കലാശം സമാരംഭിക്കും. തുടര്‍ന്ന് ഗജവീരന്മാരെ അണിനിരത്തിയുള്ള പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളുടെ പഞ്ചവാദ്യ ഘോഷങ്ങളും ആനപ്പുറത്തെ കുടമാറ്റം, പുലരുന്നതിനു മുമ്പുള്ള വെടിക്കട്ട് എന്നിവ ചേര്‍ന്ന് പൂരം വീണ്ടും അവിസ്മരണീയമാകും.
തിരുവമ്പാടി ഭഗവതിയുടെ മഠത്തിലേക്കുള്ള എഴുന്നുള്ളത്ത് (മഠത്തില്‍ വരവ്), മഠത്തിലെ ചമയങ്ങള്‍ അണിഞ്ഞുകൊണ്ടുള്ള എഴുന്നള്ളത്ത്, ഉച്ചക്ക് പാറമേക്കാവിലമ്മയുടെ പൂരപ്പുറപ്പാട്, ഇലഞ്ഞിത്തറമേളം, തെക്കോട്ടിറക്കം, ഇരുവരുടേയും കൂടിക്കാഴ്ച, കുടമാറ്റം, വെടിക്കെട്ട്, എന്നിവയാണ് പൂരം നാളിലെ പ്രധാന ചടങ്ങുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: