കല്‍പ്പറ്റ : ജൈവവൈവിധ്യങ്ങളാല്‍ സമ്പന്നമായ വയനാട് പാരിസ്ഥിതികാഘതങ്ങളുടെ പിടിയിലാവുന്നു. വയലുകളുടെ നിത്യസാന്നിധ്യവും സംസ്കാരവും വയനാടിന് പകര്‍ന്ന സ്വാഭാവികമായ പാരിസ്ഥിതിക ചുറ്റുവട്ടങ്ങളിലാണ് തിരിച്ചടികള്‍ ഉണ്ടായിരിക്കുന്നത്. നെല്‍വയലുകള്‍ മിക്കതും വാഴപ്പാടങ്ങളായി. വനങ്ങളിലെ പാരിസ്ഥിതിക പ്രാധാന്യമുള്ള ഭൂമികള്‍ കൈയേറ്റത്തിന്റെ ഭാഗമായി നാണ്യവിളത്തോട്ടങ്ങളായി. ചോലവനങ്ങള്‍ മാനുഷിക ഇടപെടലുകളുടെ ഭാഗമായി ഓരോവര്‍ഷം കഴിയുന്തോറും ചുരുങ്ങികൊണ്ടിരിക്കുന്നു. കൊടും ശൈത്യവും മൂടല്‍ മഞ്ഞും വയനാടിന്റെ കാലാവസ്ഥ സാന്നിധ്യത്തില്‍ എന്നും വേറിട്ടു നിന്നിരുന്നു. മണ്‍സൂണ്‍ മഴയ്ക്കും വയനാടിന്റേതായ രീതിഭേദങ്ങളുണ്ടായിരുന്നു. കാലാവസ്ഥയില്‍ സമീപകാലമുണ്ടായിട്ടുള്ള പ്രകടമായ മാറ്റം ജൈവവൈവിധ്യങ്ങള്‍ക്ക് കടുത്ത ആഘാതമാണ് ഏല്‍പ്പിച്ചിരിക്കുന്നത്.
വയാനാടിനെക്കുറിച്ചുള്ള ആദ്യകാല ഓര്‍മ്മകളില്‍ പുറം നാട്ടുകാര്‍ക്ക് എന്നും ഭീതിസ്വപ്നമായിരുന്നു അട്ടകള്‍. വന മേഖലയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ കാലുകുത്തിയാല്‍ അട്ടകള്‍ പൊതിയുന്ന കാലം ഇന്ന് ഓര്മ്മകളിലേയുള്ളു. മുമ്പ് യഥേഷ്ടം ഉണ്ടായിരുന്ന കുറുവാദ്വീപിലും പനവല്ലി, തോല്‍പ്പെട്ടി പ്രദേശങ്ങളിലും ഇപ്പോള്‍ അട്ടകള്‍ ഇല്ലെന്ന് തന്നെ പറയാം. നിരവില്‍പുഴ, കുഞ്ഞോം, കരിമ്പില്‍, വാളാട്, തോളക്കര പ്രദേശങ്ങളില്‍പ്പോലും അട്ടകള്‍ ഇല്ലാതെയായി. കുറുക്കന്മാരാണ് വംശനാശം സംഭവിച്ച മറ്റൊരു ജീവി വര്‍ഗം. എവിടെയും കണ്ടിരുന്ന കാട്ടുമുയലുകളും ഇപ്പോഴില്ല. മലയണ്ണാനും നാമാവശേഷമാകുന്നു. കുരുവിക്കൂട്ടമാണ് വയനാടന്‍ പക്ഷികൂട്ടങ്ങളില് നാമാവശേഷമായ ഒരിനം. തൂക്കണാം കുരുവികളുടെ കൂടിപ്പോള് ഗൃഹാതുരമായ ഓര്‍മ്മ മാത്രമാണ്. ചെമ്പോത്ത്, പൊന്മാന്, മരംകൊത്തി, കുയില്‍, വേഴാമ്പല്‍,തത്ത, മൈന, കാര്ഗാന്, കാട, കാട്ടുകോഴി, കുളക്കോഴി തുടങ്ങിയ പക്ഷിയിനങ്ങളും നാശത്തിന്റെ വഴിയിലാണ്.
ശലഭങ്ങളുടെ ഇനത്തിലും വര്‍ഷാവര്‍ഷം കുറവുവന്നു കൊണ്ടിരിക്കുന്നു. തുമ്പികളുടെ വൈവിധ്യത്തിലും മാറ്റം വന്നു. തേനീച്ചകളില്‍ നാടന്‍ ഇനങ്ങള്‍ പലതും അപ്രത്യക്ഷമായി. മത്സ്യ ഇനങ്ങളിലും പാരിസ്ഥിതിക ആഘാതം വലിയ മാറ്റങ്ങള്‍ വരുത്തി. നെറ്റിപ്പൊട്ടന്‍,കല്ലേമുട്ടി,വരാല്,ഒരാല്,തോട തുടങ്ങിയ മത്സ്യ ഇനങ്ങള്‍ കാണാനില്ലെന്നു പറയാം. രാസവളങ്ങളുടെ അമിത ഉപഭോഗമാണ് ഈ ഇനങ്ങളെ തുടച്ചുനീക്കിയത്. വൃക്ഷങ്ങളിലും മാറ്റത്തിന്റെ തോത് പ്രകടമാണ്. നീലി, ദന്തപാല,താന്നി തുടങ്ങിയ മരങ്ങള്‍ അപ്രത്യക്ഷമായെന്നുതന്നെ പറയാം.
കുറിഞ്ഞി, കുന്നി, പേഴ്, ഞാവല്‍, ഓട തുടങ്ങിയവയും വംശനാശ ഭീക്ഷണിയിലാണ്. ഇലക്കറികളുടെ വൈവിധ്യമാണ് വയനാട്ടിലെ വനവാസി വിഭാഗങ്ങളുടെ പ്രാധാനഭക്ഷ്യ വിഭവങ്ങള്‍. കാട്ടുചീര, പൊന്നാങ്കണ്ണി, തകര, ചുരുളി, തുടങ്ങിയവ കൃഷിരീതികളിലെ മാറ്റത്തിന്റെ ഭാഗമായി കാണാനില്ലാതെ വരുന്നു. മാങ്ങകളുടെ വൈവിധ്യത്തിലും മാറ്റം വന്നിട്ടുണ്ട്. നഷ്ടമായികൊണ്ടിരിക്കുന്ന ജൈവവൈവിധ്യങ്ങളെ വീണ്ടെടുക്കാനുള്ള ഗൗരവമായ പ്രവര്‍ത്തനം ഇനിയും ഉയര്‍ന്ന് വന്നിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: