കാഠ്മണ്ഡു: തെഹ്റാതമില് നിന്നുള്ള സുമിത സീതൗളയെ കണ്ട് രക്ഷാ പ്രവര്‍ത്തകര്‍ അമ്പരന്നു.തകര്‍ന്നടിഞ്ഞ അഞ്ചു നില കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ അവര്‍ കുടുങ്ങിക്കിടന്നത് 33മണിക്കൂറുകളാണ്.
ഭാരതത്തില്‍ നിന്നുള്ള രക്ഷാ പ്രവര്‍ത്തകരായ സൈനികര്‍ കല്ക്കൂമ്പാരങ്ങള് നീക്കുമ്പോഴാണ് ഒരു സ്ത്രീയുടെ രോദനം കേട്ടത്. പിന്നെ അവ വളരെ ശ്രദ്ധിച്ചാണ് നീക്കിയത്. വലിയ കല്ക്കഷണങ്ങള്ക്കിടയില് പെട്ടിരിക്കുകയായിരുന്നു അവര്‍. ദൈവമേ, വേറൊരു ലോകത്ത് എത്തിയിരിക്കുകയാണെന്നാണ് എനിക്ക് തോന്നുന്നത്. സുമിത പറഞ്ഞു.
മകനും ഭര്‍ത്താവും പുറത്തു പോയിരിക്കുകയായിരുന്നു. ആ സമയത്താണ് ഭൂമി വിറയ്ക്കാന്‍ തുടങ്ങിയത്. ഞൊടിയിടയിലാണ് അഞ്ചു നിലക്കെട്ടിടം തകരാന്‍ തുടങ്ങിയത്. അപ്പോള്‍ ഞാന്‍ അടുക്കളയില്‍ പാത്രം കഴുകുകയായിരുന്നു. ഞാന്‍ സ്തബ്ധയായി നിന്നുപോയി. പിന്നെ അടുക്കള വാതിലില്‍ ബലമായി പിടിച്ചു നിന്നു. പക്ഷെ ആ വാതില്‍ പറിഞ്ഞ് ദേഹത്ത് വീണു. ഞാന്‍ അവിടെയിരുന്ന് നിലവിളിച്ചു. ആ സമയമെല്ലാം ദേഹത്ത് തട്ടി നിന്നിരുന്ന വാതിലിനു മുകളിലേക്ക് കല്ലും മണ്ണും വീഴുന്നുണ്ടായിരുന്നു. മണിക്കൂറുകള്‍ കഴിഞ്ഞാണ് ആരോ എന്റെ കരച്ചില് കേട്ടത്.
ഇരുളില്‍ ടോര്‍ച്ചിന്റെ പ്രകാശം ഞാന്‍ കണ്ടു. ആരോ ഉള്ളില്‍ ജീവനോടെയുണ്ടെന്നും ഈ സമയത്ത് അവരെ എങ്ങനെ പുറത്തെടുക്കുമെന്നും പോയി പിന്നെ വരാമെന്നും അവര്‍ പറയുന്നതു കേട്ടു. ഞാന്‍ വീണ്ടും കരഞ്ഞുവിളിച്ചു. പക്ഷെ അവര്‍ പോയി. രക്ഷിക്കാന്‍ ആരും വരില്ലെന്ന് വിചാരിച്ചു. ഞായറാഴ്ച രാത്രി ഒരു സംഘമെത്തി, അവര്‍ ഹിന്ദിയാണ് സംസാരിച്ചത്. ആ ഇന്ത്യാക്കാരാണ് എന്നെ രക്ഷിച്ചത്. അവര്‍ക്കൊപ്പം മുന്‍പു വന്നവരും ഉണ്ടായിരുന്നു. അവര്‍ പറഞ്ഞു. എനിക്ക് വലിയ പരിക്കൊന്നും ഉണ്ടായിരുന്നില്ല. ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ അമ്പരന്നു. അവര്‍ പറഞ്ഞു.
സുമിതയുടെ രക്ഷപ്പെടല്‍ പലര്‍ക്കും തങ്ങളുടെ ബന്ധുക്കള്‍ ജീവനോടെയുണ്ടാകുമെന്ന പ്രതീക്ഷയാണ് നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: