കൊല്ലം: കരുനാഗപ്പള്ളിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളെ കടലില്‍ കൂട്ടംചേര്‍ന്ന് ആക്രമിച്ച് കീഴ്പ്പെടുത്തി ക്രിസ്ത്യന്‍ പള്ളിയില്‍ മണിക്കൂറുകളോളം ബന്ദിയാക്കിവെച്ച സംഭവത്തില്‍ മത്സ്യത്തൊഴിലാളി സംഘടനകളും സമുദായസംഘടനയും നിലപാട് വ്യക്തമാക്കണമെന്ന് മത്സ്യപ്രവര്‍ത്തകസംഘം സംസ്ഥാന വൈസ്പ്രസിഡന്റ് എന്‍.പി. രാധാകൃഷ്ണന്. കരുനാഗപ്പള്ളിക്ക് തെക്ക് ക്രിസ്ത്യന്‍ ഭൂരിപക്ഷമേഖലയായതുകൊണ്ട് മറ്റു വിഭാഗങ്ങള്‍ക്ക് മത്സ്യബന്ധനം നടത്താന്‍ കടല്‍ വിലക്ക് ഏര്‍പ്പെടുത്തിയ അലിഖിതനിയമത്തെക്കുറിച്ചും സംഘടനകളും സര്‍ക്കാറും നിലപാട് വ്യക്തമാക്കണമെന്ന് അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ഉപജീവനത്തിനായി മത്സ്യബന്ധനം നടത്തിയവരെയാണ് മതപുരോഹിതരടക്കമുള്ള അക്രമിസംഘം ആരാധനാലയത്തില്‍ ബന്ദികളാക്കിയത്. പരസ്യമായ നിയമലംഘനം നടത്തി പൊതുസമൂഹത്തെ വെല്ലുവിളിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിനുപകരം അവരുടെ ആജ്ഞാനുവര്‍ത്തികളായി മാറിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പോലീസും കേരളജനതയ്ക്ക് അപമാനമാണ്. മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ അക്രമം നടത്തിയ അക്രമികള്‍ക്കും അവര്‍ക്ക് നേതൃത്വം കൊടുത്ത മതപുരോഹിതര്ക്കുമെതിരെ നിയമനടപടി സ്വീകരിക്കണം. ഇക്കാര്യത്തില്‍ മൃദുസമീപനം കൈക്കൊള്ളുന്നത് കടലോര മേഖല സംഘര്ഷമേഖലയാക്കുന്നതിനിടയാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നടപ്പിലാക്കാത്ത കമ്മീഷന് റിപ്പോര്‍ട്ടിന്റെ പേരില്‍ നിരന്തരം പ്രക്ഷോഭത്തിലേര്‍പ്പെട്ട സമുദായസംഘടന ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നത് തികഞ്ഞ വഞ്ചനയാണ്.
സമുദായത്തിന് നിര്‍ണായക സ്വാധീനമുള്ള കരുനാഗപ്പള്ളി മേഖലയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ കഴിഞ്ഞ കുറേ നാളുകളായി നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ എന്തുകൊണ്ട് സമുദായനേതൃത്വം പ്രതികരിക്കുന്നില്ല. രാഷ്ട്രീയ വിധേയത്വവും അവസരവാദ നിലപാടുമുള്ള സമുദായസംഘടനയുടെ കാപട്യം തിരിച്ചറിയാന്‍ മത്സ്യത്തൊഴിലാളി സമൂഹം തയ്യാറാകണമെന്നും രാധാകൃഷ്ണന് ആവശ്യപ്പെട്ടു.
തങ്ങള്‍ക്ക് സ്വാധീനമുള്ള മേഖലകള്‍ മറ്റുള്ളവര്‍ക്ക് കടന്നുവരാനും മത്സ്യബന്ധനം നടത്താനും വിലക്ക് ഏര്‍പ്പെടുത്തുന്നവര്‍ കേരളത്തിലും കേരളത്തിന് പുറത്തും അവരവരുടെ സ്വാധീനമേഖലയില്‍ മറ്റുള്ളവര്‍ ഈ നിലപാട് സ്വീകരിച്ചാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ ഓര്‍ക്കുന്നത് നന്നായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: