നേപ്പാളില്‍ മരണസംഖ്യ പതിനായിരം കവിയുമെന്ന നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്രാള പറഞ്ഞു. ഈ ദുരന്തഘട്ടത്തില്‍ അനുശോചനമല്ല, കയ്യയച്ച സഹായമാണ് നേപ്പാളിനുവേണ്ടത്. ഭൂകമ്പം കേരളത്തെ കണ്ണീരണിയിച്ചത് രണ്ടു മലയാളി ഡോക്ടര്‍മാരുടെ മരണമാണ്.
വിടുകളെല്ലാം നഷ്ടപ്പെട്ടവര്‍, രോഗികള്‍ മുതലായവര്‍ ഭൂകമ്പത്തെ ഭയന്നു മഴയത്തുപോലും ഉറങ്ങുകയും കൂടില്‍കെട്ടി താമസിക്കുകയും ചെയ്യുന്നു. ഏഴായിരത്തിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നേപ്പാളിനാവശ്യം മരുന്നും മറ്റുസഹായങ്ങളുമാണെന്ന് നേപ്പാള്‍ പ്രധാനമന്ത്രി പറയാന്‍ കാരണമിതാണ്. മാത്രമല്ല വിട് നഷ്ടപ്പെട്ട, സകലതും നഷ്ടപ്പെട്ടവരുടെ പുനരധിവാസവും നേപ്പാളിന്റെ പ്രശ്നമാണ്. ഈ ഘട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ വന്‍ രക്ഷാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഭാരതം നടത്തുന്നുണ്ട്.
നേപ്പാളിന് ഭാഗ്യമാകുന്നത് ആ രാജ്യത്തിന് സഹായമെത്തിയ്ക്കുന്നതില്‍ ഭാരതവും ചൈനയും മത്സരിക്കുന്ന കാഴ്ചയാണ്. വേറെ 12 രാജ്യങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായിട്ടുണ്ട്.
പക്ഷെ ഭാരതത്തിന്റെ രക്ഷാദൗത്യത്തിന് യുഎന്നിന്റെ അഭിനന്ദനം നേടാനായത് ശ്രദ്ധേയമാണ്.
വളരെയധികം രാജ്യങ്ങള്‍ മഹാമനസ്കതയുടെ പേരില്‍ ഉപകരണങ്ങളും മരുന്നും എത്തിയ്ക്കുന്നുണ്ടെങ്കിലും ദുരന്ത ബാധിതര്‍ ദുരിതത്തില്‍തന്നെ. ഭാരത വ്യോമസേനയുടെ വിമാനങ്ങളില്‍ രണ്ടുടണ്‍ ഭക്ഷണവും വെള്ളവും എത്തിച്ചു. പ്ലാസ്റ്റിക് ടെന്റുകള്‍ കെട്ടികഴിയുന്നവരില് പകര്‍ച്ചവ്യാധി ഭീതിയും പടരുന്നതിനാല്‍ മരുന്നുകളുടെ ലഭ്യതയും ഉറപ്പുവരുത്തേണ്ടതാണ്. 39 ജില്ലകളിലെ 80 ലക്ഷംപേരെ ദുരന്തം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സൈന്യം മൈത്രി എന്ന പേരില്‍ രക്ഷാപ്രവര്‍ത്തനത്തിന് മണിക്കൂറുകള്‍ക്കുള്ളില്‍ എത്തിയെന്നത് അഭിനന്ദനം അര്‍ഹിക്കുന്നു.
ഇന്ത്യന്‍ സേന 13 വിമാനങ്ങളില്‍ 500 സൈനികരുടെ കയ്യില്‍ വെള്ളവും ഭക്ഷണവും മരുന്നും വിതരണം ചെയ്യുന്നു. 200 ഓളം പേരെയാണ് ഇന്ത്യ ഇതുവരെ രക്ഷിച്ചത്. 2.7 കോടി ജനസംഖ്യയുള്ള നേപ്പാളിന് ഇന്ത്യയുമായി നല്ലബന്ധം ഉണ്ടെന്നു മാത്രമല്ല, ധാരാളം നേപ്പാളികള്‍ ഇന്ത്യയില്‍ ജോലിതേടി എത്തുന്നുമുണ്ട്. ചൈന നേപ്പാളിലെത്തുന്നത് ശക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്നും നിരിക്ഷകര്‍ കരുതുന്നു. എന്നാല്‍ ഇന്ത്യ അയല്‍രാജ്യത്തിനു സഹായം നല്‍കുന്നത് മനുഷ്യത്വപരമായ കടമ എന്ന നിയിലാണ്.
ചിന്നഭിന്നമായ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനും ഇന്ത്യ സഹായിയ്ക്കുന്നു. മരണസംഖ്യ പതിനായിരത്തിലെത്തിയാല് നേപ്പാളിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ ജീവന് അപഹരിച്ച ഭൂചലനത്തേക്കാള്‍ വലിയ ഭൂകമ്പമായി ഇത് മാറും. 7.9 തീവ്രതതിലായിരുന്നു നേപ്പാളിലുണ്ടായ ഭൂചലനം.
ദുരന്തബാധിതപ്രദേശങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെയും മറ്റുരാജ്യക്കാരെയും,പാക്കിസ്ഥാന്ക്കാരെപ്പോലും രക്ഷിക്കാനുള്ള ശ്രമത്തിലാണ് 100 ബസ്സുകള്‍ കേന്ദ്ര സര്‍ക്കാര്‍ നേപ്പാളിലേയ്ക്കയച്ചത്. പക്ഷെ ബസ് സ്റ്റേഷനില്‍ തടിച്ചുകൂടിയിരുന്നത് ആയിരങ്ങളാണ്. ആയിരക്കണക്കിനു ഇന്ത്യാക്കാരാണ് നേപ്പാളില്‍ കുടുങ്ങി കിടക്കുന്നത്. 15 ലധികം സൈനിക വിമാനങ്ങളും ഹെലികോപ്റ്ററുകളും യാത്രാ വിമാനങ്ങളുമാണ് വ്യോമമാര്‍ഗ്ഗമുള്ള രക്ഷാപ്രവര്‍ത്തനത്തിലും ദുരുതാശ്വാസ പ്രവര്‍ത്തനത്തിലും ഏര്‍പ്പെട്ടിട്ടുള്ളത്.
കൂടാതെ ഇന്ത്യയില്‍നിന്നുള്ള വിവിധ വൈദ്യസംഘങ്ങളും നേപ്പാളിലെത്തി ചികിത്സനല്‍കുന്നു. ഇന്ത്യ രക്ഷാപ്രവര്ത്തിനത്തിനിറങ്ങിയത് ഭാരതത്തിന്റെ മാനുഷിക മൂല്യങ്ങള്‍ക്കനുസരിച്ചാണ്. നേപ്പാളിനെ ഇന്ത്യയുടെ ഭാഗമാക്കാനല്ല. മറിച്ച് ചൈന ഇനിയും രാഷ്ട്രീയതന്ത്രമാണുപയോഗിക്കുന്നത്.
14 ലക്ഷം പേര് ഭക്ഷണമില്ലാതെ കഴിയുമ്പോള്‍ അയല്‍രാജ്യമെന്ന നിലയില്‍ മാത്രമല്ല, മനുഷ്യത്വത്തിന്റെ പേരിലുമാണ് ഇന്ത്യരക്ഷാ പ്രവര്‍ത്തനത്തിനിറങ്ങിയത്. യുഎന്നിന്റെ പ്രശംസ പിടിച്ചുപറ്റാന്‍ കാരണമിതാണ്. ഈ ദുരന്തത്തില്‍ മരിച്ചത് 73 ഇന്ത്യക്കാര്‍ ആയിരുന്നു.
14 ലക്ഷം പേര്‍ക്ക് ഇനിയും ഭക്ഷണം എത്തിക്കാനായില്ല എന്നും ഐക്യരാഷ്ട്രസഭ വ്യക്തമാക്കുന്നു. 39 ജില്ലകളിലെ 80 ലക്ഷത്തോളം പേര് ദുരന്തബാധിതരാകുമ്പോള്, കനത്തമഴ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് വിനയാകുമ്പോള്ക്കൂടി ഇന്ത്യ ദുരിതനിവാരണ പ്രവര്‍ത്തനത്തില്‍ സജീവമായിരിക്കുന്നു എന്നത് അഭിമാനാര്‍ഹം തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: