”രാഘവ വ്യവഹാരമാര്ന്നുകൊണ്ടിരിക്കിലും
ഓര്‍ക്ക പാഷാണംപോലെ നിശ്ചലമാകുന്നതും
ഭൗതികാകാശവ്യതിരിക്തമായിരുന്നീടു-
മേതൊന്നാണാകാശത്തെപ്പോലിരുന്നീടുന്നതും
ആയതുതന്നെയാണു പരമാത്മാവിന്രൂപ
മായീടുന്നതു നീയതറിഞ്ഞീടുക നന്നായ്
മരങ്ങള്‍ മലകളിത്യാദികള്ക്കഹോ നല്ലോ-
രറിവുണ്ടായിവന്നാലെങ്ങിനെയായീടുന്നു
ധരിച്ചീടുക മനോബുദ്ധ്യാദിനിര്മുക്തമാം
പരമാത്മാവിന്രൂപമങ്ങിനെയായീടുന്നു.”
അനുഭൂതിയെന്നും, പ്രതിപത്തിയെന്നും പറയപ്പെടുന്ന അപരോക്ഷ, ചൈതന്യത്തിന് പ്രമാണവാദികള് പ്രത്യക്ഷമെന്ന് പറയുന്നു. വേദാന്ത പ്രസിദ്ധമായ ജീവാത്മാവ് ഈ ചൈതന്യം തന്നെയാണ്. അപരോക്ഷ ചൈതന്യാത്മകമായ ശുദ്ധ ബ്രഹ്മവും ചിത്തോപാധികനായ ഈശ്വരനും, ബുദ്ധി ബിംബിതനായ ചിദാഭാസനും ആ ജീവന് തന്നെ. നാം കാണുന്ന ഭൂമിയും ചരാചരങ്ങളും മനസ്സിന്റെ ഒരു തരം സ്ഫുരണം മാത്രമാണ്. പലവിധത്തിലുള്ള സങ്കല്പത്തിന്റെ ഫലമായി നാനാവിധത്തിലുള്ള അവസ്ഥ സ്വീകരിച്ചിട്ടുള്ള ജീവന്‍തന്നെ വെള്ളം, തിര, കര എന്നീ വിവിധ പ്രകാരത്തില്‍ ജഗത്തായി കാണപ്പെടുന്ന ദിശ, കാലം എന്നിവക്കതീതമായി ഉള്ളും പുറവും നിറഞ്ഞിരിക്കുന്ന സര്‍വവ്യാപിയായ ജ്ഞാനസ്വരൂപമായ വിശുദ്ധബ്രഹ്മം ഏതിലെല്ലാം ഉദയംചെയ്യുന്നുവോ അപ്പോള്‍ അത് അതിന്റെ രൂപമായി മാറുന്നു. ഇങ്ങിനെ ബ്രഹ്മത്തില്‍നിന്നും വേറെയല്ലാതെ കാണപ്പെടുന്ന ജഗത്ത് കാരണരഹിതമായി തന്നെ സ്ഥിതിചെയ്യുന്നു. സ്ഥാവരജംഗമരൂപത്തില് കാണപ്പെടുന്ന ജഗത്ത് മുഴുവന്‍ സുഷുപ്തിയില്‍ സ്വപ്നമെന്നപോലെ കല്പാന്തത്തില് നശിച്ചുകഴിഞ്ഞാല്‍ ഇരുളെന്നോ തേജസ്സെന്നോ വേര്‍തിരിക്കാന്‍ പറ്റാത്ത, അപരിച്ഛേദ്യവും നാമരഹിതവും അസ്പഷ്ടവുമായ സത്തുമാത്രമായി അവശേഷിക്കുന്നു. വ്യവഹാരസൗകര്യത്തിനായി വിദ്വാന്മാര് ഇതിനെ ഋതം, ആത്മാവ്, പരബ്രഹ്മം, സത്യം എന്നിങ്ങനെ പല പേരുകളിലും വിളിക്കുന്നു.
ഒരു സ്വര്ണ്ണപ്പണിക്കാരന് വളയോ മാലയോ ഒരുവിധത്തിലും സ്വര്‍ണ്ണത്തില്‍ നിന്നും വിഭിന്നമല്ലാത്തതുപോലെ ജഗത്തും പരബ്രഹ്മത്തില്‍നിന്നും വിഭിന്നമല്ല. കാണുന്നവന് ഈ പ്രപഞ്ചം ഉണ്ടെന്ന് തോന്നിക്കുന്നു. ദൃശ്യത്താല്‍ അവന് ബദ്ധനായും ദൃശ്യം നശിച്ചാല്‍ മുക്തനായും തീരുന്നു. കാണപ്പെടുന്ന ജഗത്തും ഞാന്‍, നീ എന്നീ ഭാവനകളുമാണ് ദൃശ്യമെന്ന് പറയപ്പെടുന്നത് പഴങ്ങൡ രസംപോലെ, എള്ളില്‍ എണ്ണപോലെ അല്ലെങ്കില്‍ പൂവില്‍ മണംപോലെ ദൃഷ്ഠാവില് ദൃശ്യബുദ്ധി സ്ഥിതിചെയ്യുന്നു. വിത്തില്‍ അന്തര്‍ലീനമായിരിക്കുന്ന സസ്യം ദേശകാലങ്ങള്‍ക്ക് അനുസരിച്ച് മുളച്ച് പൊന്തിവളരുന്നതുപോലെ കര്‍മ്മ കാലപരിപാകമനുസരിച്ച് ദൃശ്യബുദ്ധിയും ഉണ്ടാകുന്നു.
ഹേ രാമ, സകല ദൃശ്യങ്ങളും നാശത്തെ പ്രാപിക്കുന്നു. മഹാപ്രളയകാലത്തില്‍ വീണ്ടും സൃഷ്ടി തുടങ്ങുന്നതുവരെ ശുദ്ധ ബ്രഹ്മം മാത്രം അവശേഷിക്കുന്നു. സാംഖ്യന്മാര് പുരുഷനെന്നും വേദാന്തികള്‍ വിശുദ്ധ ബ്രഹ്മമെന്നും വിജ്ഞാനികള്‍ ഏകാന്ത നിര്‍മ്മലമായ ജ്ഞാനമെന്നും ശൂന്യവാദികള്‍ ശുദ്ധനിര്‍മ്മലമായ ശൂന്യവസ്തുവെന്നും പ്രകീര്‍ത്തിക്കപ്പെടുന്നത് ഈ ബ്രഹ്മത്തെത്തന്നെയാണ്. അര്‍ക്കാദി ഗോളങ്ങള്‍ക്ക് പ്രകാശമായും; അറിയുന്നവനും, പറയുന്നവനും, കാണുന്നവനും, ഭുജിക്കുന്നവനും, സ്മരിക്കുന്നവരും സത്യസ്വരൂപനുമായി സ്ഥിതിചെയ്യുന്നതും ഈ ബ്രഹ്മംതന്നെയാണ്. ഉള്ളവനെങ്കിലും ഇല്ലാത്തവനായും ദേഹസ്ഥിതനെങ്കിലും ദൂരസ്ഥനായും കാണപ്പെടുന്നതും എല്ലാ ശരീരങ്ങള്‍ക്കും പ്രകാശം പരത്തുന്നവനും ഈ ബ്രഹ്മം തന്നെയാണ്. സ്വന്ത വ്യവഹാരങ്ങളില്‍ മുഴുകിയിരിക്കുന്ന ജ്ഞാനേന്ദ്രിയങ്ങള്‍, കര്മ്മേന്ദ്രിയങ്ങള്, പഞ്ചപ്രാണങ്ങള്‍, മനോബുദ്ധികളാകുന്ന അന്ത:ക്കരണ ചതുഷ്ടയങ്ങള്‍, ഭൂതസൂക്ഷ്മങ്ങള്‍ എന്നിവയേയും കാമം, കര്‍മം, അവിദ്യ മുതലായവകളേയും അകത്തും പുറത്തും ചലിപ്പിച്ചുകൊണ്ടിരിക്കുന്നത് ഈ ബ്രഹ്മമാകുന്നു. നിര്‍വികാരനും നിത്യനുമായ ആ പരബ്രഹ്മം നിത്യമുക്തരൂപമായി സത്യപ്രകാശമായി പരിശോധിക്കുന്നു.
അങ്ങനെ ശോഭിക്കുന്ന ആ പരബ്രഹ്മ സ്വരൂപം ബ്രഹ്മാണ്ഡത്തിലെ വിസ്മയകരമായ പല വസ്തുക്കളേയും സൃഷ്ടിക്കുന്നുവെങ്കിലും ഒന്നും ഒരിക്കലും പ്രവര്‍ത്തിക്കാതെ ഉദയാസ്തമയവും ലയവുമില്ലാതെ വികാര രഹിതനായി നിത്യോജ്വല ജ്ഞാനമയനായ തന്നില്‍തന്നെ ഏകനും, നിശ്ചലനുമായി സ്ഥിതിചെയ്യുന്നു. പരാല്പരനായ ആ ചിത്പുരുഷനെ അറിയുന്നവന് എല്ലാ മനോബന്ധങ്ങളും, സര്‍വ സംശയങ്ങളുമകന്ന് കര്‍മ്മങ്ങള്‍ അസ്തമിച്ചവനായി ഭവിക്കുന്നു.
… തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: