നാം ജീവിക്കുന്നതു രണ്ടു ലോകങ്ങളിലാണ്; ഒന്ന് ബാഹ്യവും മറ്റേത് ആഭ്യന്തരവും. പഴയ കാലംമുതല്‍ മനുഷ്യന്റെ പുരോഗതി ഈ രണ്ടു ലോകങ്ങളിലും മിക്കവാറും സമാന്തരരേഖകളിലൂടെയാണുണ്ടായിട്ടുള്ളത്. അനേ്വഷണം തുടങ്ങിയതു ബാഹ്യലോകത്തിലാണ്; ഗംഭീരമായ പ്രശ്നങ്ങള്‍ക്കെല്ലാം ബാഹ്യപ്രകൃതിയില്‍നിന്ന് ഉത്തരം കിട്ടണമെന്ന് മനുഷ്യന് ആദ്യമാഗ്രഹിച്ചു.
സൗന്ദര്യത്തിനും ഉദാത്തതയ്ക്കും വേണ്ടിയുള്ള ദാഹത്തിനു മനുഷ്യന് ഉപശാന്തി തേടിയതു തന്റെ ചുറ്റുപാടുകളില്‍നിന്നു തന്നെയാണ്. തന്നെയും, തന്റെ ഉള്ളിലുള്ള പൊരുളിനെയും സ്ഥൂലത്തിന്റേതായ ഭാഷയില്‍ പ്രകാശിപ്പിക്കാന്‍ അവനാഗ്രഹിച്ചു. കിട്ടിയ ഉത്തരങ്ങള്‍ ഗംഭീരങ്ങളുമായിരുന്നു.
അതായത്, ഈശ്വരനെയും ആരാധനയെയും പറ്റിയുള്ള ഏറ്റവും അത്ഭുതങ്ങളായ ആശയങ്ങള്‍; സൗന്ദര്യത്തിന്റെ ഏറ്റവും ആനന്ദസാന്ദ്രമായ ആവിഷ്ക്കാരങ്ങള്‍ ബാഹ്യലോകത്തില്നിന്ന് ഉദാത്തമായ ആശയങ്ങള്‍ വരുകതന്നെ ചെയ്തു. എന്നാല്‍ മനുഷ്യരാശിക്കുവെണ്ടി പിന്നീട് ഉന്മീലിതമായ മറ്റേ ലോകം കുറേക്കൂടി കൂടിയ തോതില്‍ ഉദാത്തവും സുന്ദരവും അനന്തവ്യാപകവുമായ ഒരു പ്രപഞ്ചത്തെ അവന്റെ മുന്നില്‍ പരത്തി.
വേദങ്ങളിലെ കര്‍മ്മകാണ്ഡത്തില്‍ മതത്തെപ്പറ്റി അത്യാശ്ചര്യങ്ങളായ ആശയങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ളതു കാണാം. പ്രപഞ്ചത്തിന്റെ സ്രഷ്ടാവും പാലകനും സംഹര്‍ത്താവുമായ ഒരു സര്‍വശക്തനെപ്പറ്റിയുള്ള അത്യാശ്ചര്യാശയങ്ങള്‍ നമുക്കു നല്കപ്പെട്ടിട്ടുണ്ട്. ഇവിടുത്തെ ഭാഷ പലപ്പോഴും ആത്മാവിനെ അങ്ങേയറ്റം മഥിക്കുവാന്‍ പോന്നതുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: