ലണ്ടന്‍: ഒരു ഇടവേയ്ക്കുശേഷം ചെല്‍സിക്ക് പ്രീമിയര്‍ ലീഗ് കിരീടം കയ്യെത്തും ദൂരത്ത്. ഇന്നലെ പുലര്‍ച്ചെ സമാപിച്ച മത്സരത്തില്‍ ലീസസ്റ്റര്‍ സിറ്റിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചതോടെയാണ് ചെല്‍സി നാല് വര്‍ഷത്തെ ഇടവേളക്കുശേഷം പ്രീമിയര്‍ ലീഗ് കിരീടം ഉറപ്പിച്ചത്.
ലീഗില്‍ 34 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഒന്നാം സ്ഥാനത്തുള്ള ചെല്‍സിക്ക് 82 പോയിന്റുകളാണുള്ളത്. ബാക്കിയുള്ള നാല് കളികൡ നിന്ന് മൂന്ന് പോയിന്റ് മാത്രം നേടിയാല്‍ മതി ചെല്‍സിക്ക് പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ അഞ്ചാം കിരീടം സ്വന്തമാക്കുവാന്‍. 34 കളികളില്‍ നിന്ന് 67 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്ന് ചെല്‍സിക്ക് ഇനി വെല്ലുവിളി ഉയരില്ല.
ബാക്കിയുള്ള മൂന്ന് കളികളിലും ജയിച്ചാലും സിറ്റിക്ക് 79 പോയിന്റേ ആവുകയുള്ളൂ. എന്നാല്‍ 33 കളികളില്‍ നിന്ന് 67 പോയിന്റുള്ള ആഴ്സണലാണ് ഏറെ സാധ്യതയൊന്നുമില്ലെങ്കിലും ചെല്‍സിക്ക് വിദൂര വെല്ലുവിളി ഉയര്‍ത്തുന്നത്. ചെല്‍സി ഇനിയുള്ള നാല് കളികളും തോല്‍ക്കുകയും ആഴ്സണല്‍ ബാക്കിയുള്ള അഞ്ച് കളികളും വിജയിക്കുകയും ചെയ്താലേ അവര്‍ക്ക് കിരീടം നേടാന്‍ കഴിയുകയുള്ളൂ.
ഇന്നലെ ലീസസ്റ്ററിനെതിരായ കളിയില്‍ ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമാണ് ചെല്‍സി മൂന്നെണ്ണം തിരിച്ചടിച്ച് കിരീടത്തോട് അടുത്തത്. തുടക്കം ചെല്‍സി താരങ്ങള്‍ എതിര് ഗോള്‍മുഖത്ത് ആക്രമണം അഴിച്ചുവിട്ടെങ്കിലും ലക്ഷ്യം കാണുന്നതില്‍ അവര്‍ പരാജയപ്പെട്ടു. ആദ്യപകുതി സമനിലയില്‍ കലാശിക്കുകയാണെന്ന് ഉറപ്പിച്ചിരിക്കെയാണ് ലീസസ്റ്റര്‍ സിറ്റി ലീഡ് നേടിയത്.
ജാമി വാര്‍ഡി നല്കിയ പാസ് സ്വീകരിച്ച് മാര്‍ക്ക് ആള്ബ്രൈറ്റണ് പായിച്ച വലംകാലന്‍ ഷോട്ടാണ് ചെല്‍സി വലയില്‍ കയറിയത്. എന്നാല്‍ രണ്ടാം പകുതി ആരംഭിച്ച് രണ്ട് മിനിറ്റ് പിന്നിട്ടപ്പോഴേക്കും ചെല്‍സി സമനില പിടിച്ചു. ബ്രാനിസ്ലാവ് ഇവാനോവിക്കിന്റെ പാസില്‍ നിന്ന് വെറ്ററന്‍ താരം ദിദിയര്‍ ദ്രോഗ്ബയാണ് നീലപ്പടക്ക് സമനിലനേടിക്കൊടുത്തത്.
പിന്നീട് 79-ാം മിനിറ്റില്‍ പ്രതിരോധനിരയിലെ കരുത്തന് ജോണ്‍ ടെറിയും 83-ാം മിനിറ്റില്‍ റാമിറസും ലക്ഷ്യം കണ്ടതോടെ ചെല്‍സിയുടെ ഗോള്‍പട്ടിക പൂര്‍ത്തിയായി. മെയ് മൂന്നിന് ക്രിസ്റ്റല്‍ പാലസിനെതിരെയാണ് ചെല്‍സിയുടെ അടുത്ത മത്സരം. സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടക്കുന്ന ഈ മത്സരത്തില്‍ വിജയിച്ച് കിരീടം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയായിരിക്കും ഹോസെ മൊറീഞ്ഞോയുടെ പോരാളികള്‍ കളത്തിലിറങ്ങുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: