കൊച്ചി: കൈവെട്ട് കേസില്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയ പ്രതികളെല്ലാം പോപ്പുലര്‍ ഫ്രണ്ട് -എസ്ഡിപിഐ പ്രവര്‍ത്തകര്‍. ആദ്യ കാലത്ത് എന്‍ഡിഎഫ് എന്ന പേരില്‍ കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ച മുസ്ലിം ഭീകര സംഘടനയാണ് പിന്നീട് പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും ആയി മാറിയത്.
നിരോധിത ഭീകര സംഘടന സിമിയുടെ പുതിയ പതിപ്പായാണ് എന്‍ഡിഎഫ് കേരളത്തില്‍ രൂപപ്പെട്ടതെന്നാണ് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്.
മുസ്ലിം ഭീകരവാദത്തെ എന്നും താലോലിക്കുകയും കൈയയച്ച് സഹായിക്കുകയും ചെയ്യുന്ന സിപിഎം- കോണ്‍ഗ്രസ്-മുസ്ലിം ലീഗ് പാര്‍ട്ടികളുടെ അധികാരത്തിന്റെ തണലിലാണ് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാനത്ത് ചുവടുറപ്പിച്ചത്. 2003 ല്‍ നടന്ന മാറാട് കൂട്ടക്കൊലയോടെയാണ് ഈ ഭീകര സംഘടന കേരളത്തില്‍ വലിയ ജനശ്രദ്ധ നേടുന്നത്.
തുടര്‍ന്ന് വലുതും ചെറുതുമായ ഒട്ടേറെ മത ഭീകരാക്രമണങ്ങള്‍ ഈ സംഘടന കേരളത്തില്‍ നടത്തിയിട്ടുണ്ട്. ഇതില്‍ ഒന്നാണ് അധ്യാപകന്റെ കൈവെട്ടിമാറ്റിയതും. നിസ്സാരമായ ഒരു കാര്യത്തെ പര്‍വ്വതീകരിച്ച് ഇത്തരമൊരു ആക്രമണത്തിന് അരങ്ങൊരുക്കുകയായിരുന്നു.
സംവിധായകനും മുന്‍ എംഎല്‍എയുമായ പി.ടി. കുഞ്ഞുമുഹമ്മദിന്റെ പുസ്തകത്തില്‍ നിന്നുള്ള ഉദ്ധരണിയാണ് പ്രൊഫ. ജോസഫ് ചോദ്യപേപ്പറില്‍ ഉള്‍പ്പെടുത്തിയിരുന്നത്. പി ടിയുടെ പുസ്തകത്തില്‍ മതനിന്ദ കാണാത്തവര്‍ ചോദ്യപേപ്പറില്‍ അതു കണ്ടത് ദുരൂഹമാണ്. യഥാര്‍ത്ഥത്തില്‍ ഒരുമതത്തേയും അവഹേളിക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്നും ചോദ്യം തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണുണ്ടായതെന്നും അധ്യാപകന് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
അദ്ദേഹത്തിനെതിരെ പോലീസ് കേസെടുക്കുകയും സര്‍വ്വീസില്‍ നിന്ന് മാറ്റിനിര്‍ത്തുകയും ചെയ്തിരുന്നു. ആ ചോദ്യം കൊണ്ട് ആര്‍ക്കെങ്കിലും വിഷമമുണ്ടായിട്ടുണ്ടെങ്കില്‍ മാപ്പു പറയാന്‍ താന്‍ തയ്യാറായിരുന്നുവെന്നും അദ്ദേഹം ആവര്‍ത്തിക്കുന്നു. പ്രശ്നം അവിടെ തീരേണ്ടതായിരുന്നു.
മാറാട് കൂട്ടക്കൊല പോലെ തന്നെ കേരളത്തിന്റെ മനസ്സാക്ഷിയെ പിടിച്ചുകുലുക്കിയ സംഭവമാണ് അധ്യാപകന്റെ കൈവെട്ടിയതും. സമാധാന പൂര്‍വ്വമുള്ള കേരളത്തിന്റെ സാമൂഹ്യ ജീവിതത്തില്‍ മതവൈരത്തിന്റെയും മതഭീകരതയുടേയും വിത്തിടുകയാണ് എന്‍ഡിഎഫ്-പോപ്പുലര്‍ ഫ്രണ്ട് കൂട്ടുകെട്ട് ചെയ്തത്.
ഈ രണ്ടു സംഭവങ്ങളിലും, മാറാടും കൈവെട്ടും കേസുകള്‍, കേരളജനത ആഗ്രഹിച്ചത് മുഴുവന്‍ പ്രതികളും വലയിലാകണമെന്നായിരുന്നു. എന്നാല്‍ അതുണ്ടായില്ല. രണ്ടു കേസിലും ഗൂഢാലോചനക്കാര്‍ ഇപ്പോഴും നിയമത്തിനു പുറത്തുതന്നെ. ഗൂഢാലോചനാവശം അന്വേഷിക്കാന്‍ സംസ്ഥാന ഭരണകൂടത്തിന് താത്പര്യമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: