ആലപ്പുഴ: തെരഞ്ഞെടുപ്പ് നടക്കാന്‍ കേവലം നാലു മാസങ്ങള്‍ മാത്രം അവശേഷിക്കെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നടപ്പു വര്‍ഷത്തെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ പ്രസഹനമാകുന്നു. മുന്‍ വര്‍ഷങ്ങളില്‍ മാര്‍ച്ച് അവസാനം തട്ടിക്കൂട്ട് പദ്ധതികള്‍ തയാറാക്കിയാണ് 90 ശതമാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പദ്ധതി തുക വിനിയോഗിച്ചത്.
ഇത്തവണ തെരഞ്ഞെടുപ്പ് വര്‍ഷമായതിനാല്‍ നാലുമാസത്തിനകം തറക്കല്ലിടാനും പ്രഖ്യാപിക്കാനും കഴിയുന്ന പദ്ധതികള്‍ക്കാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണപക്ഷം മുന്‍ഗണന നല്‍കുക. സ്വാഭാവികമായും കാര്യമായ പഠനവും ആസൂത്രണവും നടത്തി പദ്ധതികള്‍ തയാറാക്കുന്നതിന് പകരം കയ്യടി നേടാന്‍ കഴിയുന്ന പദ്ധതികള്‍ക്കാകും വോട്ട് മുന്നില്‍ക്കണ്ട് തദ്ദേശ സ്ഥാപനങ്ങള്‍ പരിഗണന നല്‍കുന്നത്.
ഈ വര്‍ഷം എപ്രില്‍ ഒന്ന് മുതല്‍ തന്നെ പദ്ധതി നിര്‍വഹണം തുടങ്ങണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍ യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ പോലും ഇത് തള്ളിക്കളഞ്ഞു. ഇപ്പോഴത്തെ അവസ്ഥയില്‍ മെയ് അവസാനിച്ചാലും ബഹുഭൂരിപക്ഷം തദ്ദേശ സ്ഥാപനങ്ങളിലും പദ്ധതി പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ കഴിയില്ല. സംസ്ഥാനത്ത് ആകെയുള്ള 1,209 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നടപ്പു വര്‍ഷത്തെ പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതികളുടെ അംഗീകാരം ഇതുവരെ നേടിയത് കേവലം നൂറോളം പഞ്ചായത്തുകള്‍ മാത്രമാണ്.
ജില്ലാ പഞ്ചായത്ത്, കോര്പറേഷന്, നഗരസഭ എന്നിവയില്‍ ഒരെണ്ണം പോലും പദ്ധതികള്‍ക്ക് അംഗീകാരം നേടിയിട്ടില്ല. ഗ്രാമപഞ്ചായത്തുകള്‍ക്ക് മാതൃകയാകേണ്ട ജില്ലാ പഞ്ചായത്തുകളുടെ അവസ്ഥയാണ് പരിതാപകരം. മാര്‍ച്ചില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പദ്ധതികള്‍ തട്ടിക്കൂട്ടുന്ന തിരക്കിലായിരുന്നു ഉദ്യോഗസ്ഥരും ജനപ്രതിനിധികളും. ഈ സാഹചര്യത്തില്‍ അടുത്ത വര്‍ഷത്തെ പദ്ധതികള്‍ തയാറാക്കാന്‍ സാവകാശം വേണ്ടി വരുമെന്നാണ് അധികൃതരുടെ നിലപാട്.
തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് മരാമത്ത് പണികള്‍ പോലും വാര്‍ഡ് അടിസ്ഥാനത്തില്‍ വീതം വയ്ക്കാനുള്ള മത്സരത്തിലാണ് ജനപ്രതിനിധികള്‍. മരാമത്ത് പണികള്‍ വാര്‍ഡ് തലത്തില്‍ വീതം വയ്ക്കരുതെന്നും മുന്‍ഗണന മാനദണ്ഡമാക്കിയാകണം പദ്ധതി തയാറാക്കേണ്ടതെന്നുമാണ് സര്‍ക്കാര്‍ നിര്‍ദേശം. നടപ്പു വര്‍ഷം ഏതാണ്ട് 6,000 കോടിയുടെ പദ്ധതികളാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന നടപ്പാക്കേണ്ടത്.
എന്നാല്‍ ജനകീയാസൂത്രണത്തെ പോലും അവഹേളിക്കുന്ന വിധത്തില്‍ തട്ടിക്കൂട്ടു പദ്ധതികള്‍ സമര്‍പ്പിച്ച് കോടികള്‍ ദുര്‍വ്യയം ചെയ്യുന്ന അവസ്ഥയാണിന്നുള്ളത്. പദ്ധതി നടത്തിപ്പുകളില്‍ പൊതുജനങ്ങള്‍ക്ക് കാര്യക്ഷമമായ ഇടപെടലിന് അവസരം നല്കുന്ന സേവാഗ്രാം-ഗ്രാമകേന്ദ്രങ്ങള്‍ പോലും നടപ്പാക്കാന്‍ ഒരു തദ്ദേശ സ്ഥാപനവും തയാറാകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: