വെഞ്ഞാറമൂട്: ജനശ്രീയുടെ മറവില്‍ കോണ്‍ഗ്രസ് നേതാക്കളുടെ കൂടുതല്‍ തട്ടിപ്പ് പുറത്തുവരുന്നു. ബാങ്ക് വായ്പയെടുത്തത് തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് നിരവധി ജനശ്രീ സംഘാംഗങ്ങള്‍ ജപ്തി ഭീഷണിയില്‍. വെഞ്ഞാറമൂട് സിഐയ്ക്ക് മാത്രം ലഭിച്ചിരിക്കുന്നത് 70 ല്‍ അധികം പരാതികള്‍. ഓരോ ദിവസവും പുതിയ പരാതിക്കാര്‍ എത്തിക്കൊണ്ടിരിക്കുന്നു.
അയല്‍ക്കൂട്ട സംരംഭങ്ങള്‍ക്ക് ബദലായി കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ എം.എം.ഹസ്സന് ചെയര്‍മാനായി 2009 ല്‍ സംസ്ഥാന പ്ലാനിംഗ് ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ആണ് ജനശ്രീ മിഷന് ആരംഭിക്കുന്നത്. 20 അംഗങ്ങള്‍ വീതമുള്ള ജനശ്രീ സംഘങ്ങള്‍ക്കാണ് രൂപം കൊടുത്തത്. സ്വയംസഹായസംഘങ്ങള്‍ക്ക് വേണ്ട സാമ്പത്തിക സഹായം നല്‍കുമെന്ന മോഹന വാഗ്ദാനം നല്‍കിയാണ് സംഘങ്ങള്‍ രൂപീകരിച്ചത്. ബാങ്കുകളില്‍ നിന്നും വായ്പകള്‍ എടുക്കുന്നവരെ സഹായിക്കുവാനായി ‘കമ്മ്യൂണിറ്റി ബാങ്ക്’ എന്ന പേരില്‍ കളക്ഷന്‍ സെന്ററുകളും തുറന്നിരുന്നു.
ജനശ്രീ മണ്ഡലം ഭാരവാഹികള്‍ നേരിട്ടെത്തിയാണ് സംഘങ്ങളെ കൊണ്ട് ബാങ്കുകളില്‍ നിന്നും ലോണ്‍ എടുപ്പിച്ചിരിക്കുന്നത്. സംഘത്തിലെ അംഗങ്ങളോട് പറയുന്നതിന്റെ രണ്ടും മൂന്നും ഇരട്ടി തുകകള്‍ക്കാണ് ലോണുകള്‍ പാസാക്കി എടുത്തിരിക്കുന്നത്. പോരാത്തതിന് അനുവദിക്കുന്ന തുകയുടെ ഇരുപത്തി അഞ്ച് ശതമാനത്തിലധികം തുക കമ്മീഷനായി ജനശ്രീ മണ്ഡലം ഭാരവാഹികള്‍ എടുത്തശേഷമാണ് സംഘത്തിന് നല്‍കിയിരിക്കുന്നത്.
ബാങ്കുകളില്‍ നല്‍കിയിരിക്കുന്ന പല രേഖകളും വ്യാജമാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. തട്ടിപ്പിനിരയായവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ജനശ്രീയുടെ വെഞ്ഞാറമൂട്ടിലെ നെല്ലനാട് പഞ്ചായത്ത് ഓഫീസില്‍നിന്നും പോലീസ് കണ്ടെടുത്തത് അഞ്ഞൂറിലധികം മുദ്രപത്രങ്ങളും നിലവിലില്ലാത്ത സംഘങ്ങളുടെ വ്യാജ സീലുകളും നിരവധിപേരുടെ തിരിച്ചറിയല്‍ രേഖകളുമാണ്. ഇത്തരത്തില്‍ വ്യാജ രേഖകകള്‍ ചമച്ച് ബാങ്കുകളില്‍ നിന്നും കോണ്‍ഗ്രസ്സ് നേതാക്കള്‍ തട്ടിയെടുത്തിരിക്കുന്നത് കോടികളാണ്. ജനശ്രീയുടെ പഞ്ചായത്ത് ഭാരവാഹിയായിരുന്ന പൊങ്ങവിള ചന്ദ്രനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ അന്വേഷണം നടന്നുവരികയാണ്.
പലസംഘങ്ങളും ജനശ്രീയുടെ മണ്ഡലം ഓഫീസുകളിലും കമ്യൂണിറ്റി ബാങ്കുകളിലുമായാണ് പണം തിരികെ അടച്ചത്. എന്നാല്‍ പണം അടയ്ക്കുന്നതിന് വ്യക്തമായ ബാങ്ക് രസീതുകളോ ബാങ്കില്‍ തുക അടച്ചതിന്റെ പാസ് ബുക്കുകളോ സംഘാംഗങ്ങള്‍ ഇതുവരേയും കണ്ടിട്ടില്ല. ആകെ നല്‍കിയിരുന്നത് ജനശ്രീയുടെ പേരിലുള്ള രസീതുകള്‍ മാത്രമാണ്. ഒരുതവണ ലോണെടുക്കാന്‍ ഒപ്പിട്ടവരുടെ പേരില്‍ നിരവധി ലോണുകളാണ് ജനശ്രീ നേതാക്കള്‍ കൈവശപ്പെടുത്തിയിരിക്കുന്നത്.
പഞ്ചാബ് നാഷണല്‍ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക്, യൂണിയന് ബാങ്ക്, എസ്ബിടി തുടങ്ങി നിരവധി ബാങ്കുകളില്‍ നിന്നാണ് ലോണുകള്‍ അനുവദിച്ചിരിക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍ കഴക്കൂട്ടം പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നാണ് കൂടുതല്‍ ലോണുകള്‍ നല്‍കിയിരിക്കുന്നത്. രണ്ടും മൂന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പേ മരിച്ചവരുടെ പേരില്‍ പോലും ലക്ഷങ്ങളുടെ ലോണുകളാണ് നിലവിലുള്ളത്. ബാങ്കുകളില്‍ തിരിച്ചടവ് മുടങ്ങിയതിന്റെ അടിസ്ഥാനത്തില്‍ ദിനം പ്രതി നിരവധി ജപ്തി നോട്ടീസുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പലരും എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: